വിശന്ന് നിലവിളിക്കുന്ന കുഞ്ഞുങ്ങൾ, മുലപ്പാൽ വറ്റി നിസ്സഹായരായ അമ്മമാർ; പട്ടിണിയെ പടക്കോപ്പാക്കിയ ഇസ്രായേൽ

തുടര്‍ച്ചയായ വംശഹത്യയിലൂടെയും ഉപരോധത്തിലൂടെയും പലസ്തീനിലെ കുഞ്ഞുങ്ങളുടേതടക്കം ജീവിതങ്ങള്‍ നരകതുല്യമാക്കുകയാണ് ഇസ്രയേല്‍

dot image

മുലപ്പാല്‍ പോലും ലഭിക്കാതെ കരഞ്ഞ് തളര്‍ന്ന് മരിക്കുന്ന കുഞ്ഞുങ്ങള്‍, കൊടും പട്ടിണി കൊണ്ട് മുലപ്പാല്‍ വറ്റിപ്പോയ അമ്മമാര്‍. സ്വന്തം കുഞ്ഞുങ്ങള്‍ മുതല്‍ പ്രിയപ്പെട്ടവരുടെ ദാരുണ മരണം മുന്നില്‍ കാണ്ട് നിസ്സഹായരായി നില്‍ക്കേണ്ടി വരുന്നവര്‍.. ഇതിലും വലിയ എന്ത് ക്രൂരതയാണ് ഒരു മനുഷ്യനോട് ചെയ്യാനാവുക? കര്‍ണപടം പൊട്ടും വിധം ഉച്ചത്തിലുള്ള ബോംബ് വീഴൽ, ഒരായുഷ്കാലത്തിൽ കഷ്ടപ്പെട്ടുണ്ടാക്കിയ കൂരകള്‍ കളിവീട് പോലെ തകര്‍ന്ന് വീഴുമ്പോളുണ്ടാകുന്ന വേദന. ഇന്നീ നിരപരാധികളായ മനുഷ്യര്‍ സ്വന്തം ജീവന്‍ കയ്യില്‍പ്പിടിച്ച് ജീവിക്കുകയാണ്.

ലോകമനസാക്ഷിയെ മരവിപ്പിക്കുന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളിലായി ഗസയില്‍ നിന്നും വരുന്നത്. ഗസയില്‍ ഇസ്രയേല്‍ നടത്തുന്ന ക്രൂരത കണ്ടുനില്‍ക്കാന്‍ കഴിയുന്നതിലുമപ്പുറമാണ്. പിറന്ന് വീണ കുഞ്ഞ് പോലും കണ്ണില്‍ നിന്ന് ചോരയൊഴുക്കി കരയുമ്പോള്‍ നിസ്സഹായരായി അവരെ നോക്കി വിലപിക്കുകയാണ് ലോകം. തുടര്‍ച്ചയായ വംശഹത്യയിലൂടെയും ഉപരോധത്തിലൂടെയും പലസ്തീനിലെ കുഞ്ഞുങ്ങളുടേതടക്കം ജീവിതങ്ങള്‍ നരകതുല്യമാക്കുകയാണ് ഇസ്രയേല്‍. കടുത്ത പട്ടിണി കിടന്ന് മനുഷ്യർ മരിച്ച് വീഴുന്ന വാര്‍ത്തകള്‍ സങ്കടകരമാണ്.

ഭക്ഷ്യക്ഷാമം

മെയ് 12ന് പുറത്തുവന്ന കണക്കുകള്‍ പ്രകാരം ഗസയിലെ നാല് ലക്ഷത്തിലധികം ആളുകള്‍ കടുത്ത പട്ടിണി അനുഭവിക്കുകയും, മുഴുവന്‍ ജനങ്ങളും ഭക്ഷ്യ അരക്ഷിതാവസ്ഥയിലുമാണ്. കൂടാതെ 71,000ത്തിലധികം കുട്ടികള്‍ക്കും, 17,000ത്തിലധികം അമ്മമാര്‍ക്കും കടുത്ത പോഷകക്കുറവിന് അടിയന്തര ചികിത്സയും ആവശ്യമുണ്ട്. ദിനം പ്രതി വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജീവന് വേണ്ടി പിടയുന്ന മനുഷ്യരാണ് ​ഗസയിൽ ഓരോരുത്തരും.

ഗസയിലെ സ്ഥിതി ഇത്രയും രൂക്ഷമാകാൻ നിരവധി കാരണങ്ങളുണ്ട്. ദീര്‍ഘകാലമായി രാജ്യങ്ങള്‍ തമ്മില്‍ തുടരുന്ന സംഘര്‍ഷം, സഹായങ്ങളുടെ അഭാവം, തകര്‍ന്ന റോഡുകള്‍, ആശുപത്രികള്‍ പോലുള്ള നിരവധി അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെല്ലാം അതില്‍പ്പെടുന്നു. നിലവില്‍ അവസ്ഥ കൂടുതല്‍ അനിയന്ത്രിതമാകുമ്പോള്‍ ഭക്ഷണം ഒരു വിദൂര സ്വപ്‌നമായിരിക്കുകയാണ് പല കുടുംബങ്ങള്‍ക്കും.

ഭക്ഷണം, വെള്ളം, ചികിത്സ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ തടസപ്പെടുത്തിക്കൊണ്ട് ഒരിക്കലും യുദ്ധം നടത്തരുതെന്നാണ് ലോക നിയമം. സഹായം ആവശ്യമായ ആളുകള്‍ക്ക് അത് എത്തിച്ച് നല്‍കാനുള്ള സാഹചര്യമൊരുക്കിയുള്ളതായിരിക്കണം യുദ്ധം, അതിൽ അടിസ്ഥാന സൗകര്യങ്ങള്‍ ആയുധമായി ഉപയോഗിക്കരുതെന്നും ലോകം അംഗീകരിച്ച നിയമമാണ്.

പോഷകക്കുറവ്

ശരീരത്തിനാവശ്യമായ പോഷകം ലഭിക്കാതെ വരുമ്പോള്‍ ഗുരുതരമായ പോഷകക്കുറവ് ഉണ്ടാകാം. ഒരു ഭക്ഷണവും കഴിക്കാത്തതും, ആവശ്യമായ ഭക്ഷണം കഴിക്കാത്തതും പോഷകക്കുറവിന് കാരണമാകാറുണ്ട്. ഭക്ഷണത്തിന്റെ അഭാവത്തിന് പുറമെ കോളറ, ജലജന്യ രോഗങ്ങള്‍, ശുചിത്വക്കുറവ് എന്നിവ മൂലവും പോഷകക്കുറവ് അനുഭവപ്പെടാം. നിലവില്‍ ഗസയിലെ കുട്ടികകള്‍ അനുഭവിക്കുന്നതും ഇത് തന്നെയാണ്. ‌

ഗസയില്‍ പട്ടിണി മൂലം 14,000 കുട്ടികള്‍ മരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് യാഥാര്‍ത്ഥ്യമാവുകയാണെന്ന് കഴിഞ്ഞ ആഴ്ച്ച പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ മനസിലാകും. ഗസയില്‍ പട്ടിണി മൂലം 29 കുട്ടികളാണ് രണ്ട് ദിവസത്തില്‍ മരണപ്പെട്ടതെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രി മജീദ് അബു റമദാന്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ ഗസയിലെ 38 ആശുപത്രികളിൽ എട്ടോ, ഒന്‍പതോ എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇസ്രയേലിന്റെ കടുത്ത ഉപരോധം മൂലം 90 ശതമാനത്തിലധികം മെഡിക്കല്‍ സ്‌റ്റോക്കുകളും തീര്‍ന്നതായും, ഇത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണെന്നും പലസ്തീന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

സഹായങ്ങൾ

ഗസ മുനമ്പിലെ ഭക്ഷ്യ ക്ഷാമം അപകടകരമാം വിധം രൂക്ഷമാണ്. അത് നിലവില്‍ എത്തുന്ന ചെറിയ സഹായങ്ങള്‍ കൊണ്ട് പരിഹരിക്കാന്‍ കഴിയുന്നതല്ല. ഐക്യരാഷ്ട്ര സഭയുടെ പിന്തുണയുള്ള ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍ പ്രകാരം ഗസയില്‍ അഞ്ചില്‍ ഒരാള്‍ പട്ടിണിയിലാണ്.

ജനുവരി 19 മുതല്‍ മാര്‍ച്ച് 19 വരെയുള്ള വെടിനിര്‍ത്തലിന് മുന്‍പ് തന്നെ ഗസ പട്ടിണിക്ക് സമാനമായ സാഹചര്യത്തിലൂടെ കടന്ന് പോയിരുന്നു. എന്നാല്‍ അന്താരാഷ്ട്ര സംഘടനകളുടെയും എന്‍ജിഒകളുടെയും ആവശ്യപ്രകാരം സഹായം എത്തിക്കുന്നതിന് വെടിനിര്‍ത്താന്‍ ഇസ്രയേല്‍ സമ്മതിച്ചു. ഈ സമയത്ത് ആവശ്യമായ സഹായങ്ങള്‍ എത്തിക്കാന്‍ സാധിച്ചത് ഗുണം ചെയ്തിരുന്നു. പക്ഷെ, ഈ സഹായങ്ങള്‍ അധികകാലം തുടരാന്‍ ഇസ്രയേല്‍ അനുവദിച്ചില്ല, മാര്‍ച്ച് രണ്ടിന് വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചതോടെ ഗസയിലേക്ക് എത്തുന്ന സഹായങ്ങളുടെ അളവ് കുറഞ്ഞു. ഏകദേശം 11 ആഴ്ച്ചത്തോളം സഹായങ്ങളൊന്നും എത്താത്തത് ഗസയെ ഗുരുതരമായ ഭക്ഷ്യക്ഷാമത്തിലോക്ക് നയിച്ചു.

നിലവില്‍ ഗസയിലെ ആളുകള്‍ക്ക് ഈ സാഹചര്യത്തെ അതിജീവിക്കുന്നതിന് കുറഞ്ഞത് 500 മുതല്‍ 600 ഭക്ഷ്യ ട്രക്കുളെങ്കിലും അവശ്യമാണ്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ എത്ര ട്രക്കുകള്‍ക്ക് ഗസയിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞു എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

സഹായമെത്തിക്കുന്നവര്‍ക്ക് ഏറ്റവുമധികം അപകടസാധ്യതയുള്ള സ്ഥലമാണ് നിലവില്‍ ഗസ. പലസ്തീനികളായ, സഹായമെത്തിക്കുന്ന പല ജീവനക്കാരും യുദ്ധത്തില്‍ മരണപ്പെടുകയാണ്. 400ലധികം സഹായത്തിനെത്തുന്ന ആളുകളാണ് ഗസയില്‍വച്ച് കൊല്ലപ്പെട്ടത്. 1945ല്‍ സംഘടന രൂപീകരിച്ചതിന് ശേഷം ഇത്രയും ആളുകള്‍ സംഘര്‍ഷത്തിനിടെ കൊല്ലപ്പെടുന്നത് ആദ്യമായാണെന്ന് വ്യക്തമാക്കുകയാണ് യുഎന്‍ ഏജന്‍സി.

Content Highlight; Hunger and Malnutrition Crisis in Gaza

dot image
To advertise here,contact us
dot image