ഡച്ച് പടയെ തകര്‍ത്ത അഞ്ച് വിക്കറ്റുകള്‍; സാന്റ്‌നറിന് സ്വന്തമായത് ഈ അപൂര്‍വനേട്ടം

മത്സരത്തില്‍ ഡച്ച് പടയെ 99 റണ്‍സിന് തകര്‍ത്താണ് ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം വിജയം കിവീസ് നേടിയത്.
ഡച്ച് പടയെ തകര്‍ത്ത അഞ്ച് വിക്കറ്റുകള്‍; സാന്റ്‌നറിന് സ്വന്തമായത് ഈ അപൂര്‍വനേട്ടം

ഹൈദരാബാദ്: ക്രിക്കറ്റ് ലോകകപ്പില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ന്യൂസിലന്‍ഡ് സ്പിന്നറെന്ന ബഹുമതി സ്വന്തമാക്കി മിച്ചല്‍ സാന്റ്‌നര്‍. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിലാണ് താരം ഈ അപൂര്‍വനേട്ടം സ്വന്തം പേരിലെഴുതിച്ചേര്‍ത്തത്. മത്സരത്തില്‍ ഡച്ച് പടയെ 99 റണ്‍സിന് തകര്‍ത്താണ് ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം വിജയം കിവീസ് നേടിയത്. ന്യൂസിലന്‍ഡ് മുന്നോട്ട് വെച്ച 323 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്‌സ് 46.3 ഓവറില്‍ 223 റണ്‍സിന് ഓള്‍ഔട്ടായി. അഞ്ച് വിക്കറ്റ് നേടി ഡച്ച് പടയുടെ നട്ടെല്ലൊടിച്ച മിച്ചല്‍ സാന്റ്‌നറാണ് മത്സരത്തിലെ താരവും.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 322 റണ്‍സ് നേടിയത്. ഓപ്പണര്‍ വില്‍ യങ്ങ് (70), രച്ചിന്‍ രവീന്ദ്ര (51), ക്യാപ്റ്റന്‍ ടോം ലാഥം (53) എന്നിവരുടെ അര്‍ധ സെഞ്ച്വറിക്കരുത്തിലാണ് കിവീസ് ഹിമാലയന്‍ സ്‌കോര്‍ നേടിയത്. നെതര്‍ലന്‍ഡ്‌സിന് വേണ്ടി ആര്യന്‍ ദത്ത്, പോള്‍ വാന്‍ മീകെരന്‍, റോള്‍ഫ് വാന്‍ ഡെര്‍ മെര്‍വെ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. മികച്ച തുടക്കമാണ് ഡെവോണ്‍ കോണ്‍വേയും വില്‍ യങ്ങും ചേര്‍ന്ന ഓപ്പണിങ് സഖ്യം കിവീസിന് സമ്മാനിച്ചത്. പവര്‍പ്ലേയില്‍ വിക്കറ്റുകളൊന്നും നഷ്ടപ്പെട്ടില്ല. 12-ാം ഓവറിലെ ആദ്യ പന്തിലാണ് കിവീസിന്റെ ആദ്യ വിക്കറ്റ് വീഴുന്നത്. ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേയുടെ വിക്കറ്റാണ് ആദ്യം നഷ്ടപ്പെട്ടത്. 40 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ച് ബൗണ്ടറിയുമടക്കം 32 റണ്‍സെടുത്ത് നില്‍ക്കുന്ന കോണ്‍വേയെ റോള്‍ഫ് വാന്‍ ഡെര്‍ മെര്‍വെ ബാസ് ഡീ ലീഡെയുടെ കൈകളിലെത്തിക്കുകയായിരുന്നു. പകരക്കാരനായി ഇറങ്ങിയത് രച്ചിന്‍ രവീന്ദ്ര. 26-ാം ഓവറിലെ ആദ്യ പന്തിലാണ് ന്യൂസിലന്‍ഡിന്റെ രണ്ടാം വിക്കറ്റ് നഷ്ടമാവുന്നത്. ഓപ്പണര്‍ വില്‍ യങ്ങായിരുന്നു രണ്ടാമത് മടങ്ങിയത്. 80 പന്തില്‍ രണ്ട് സിക്‌സും ഏഴ് ഫോറുമടക്കം 70 റണ്‍സ് നേടിയ യങ്ങിനെ പോള്‍ വാന്‍ മികെരന്‍ പുറത്താക്കി. ഇത്തവണയും ക്യാച്ച് ബാസ് ഡീ ലീഡെയ്ക്കായിരുന്നു.

വണ്‍ ഡൗണായി ഇറങ്ങിയ രച്ചിന്‍ രവീന്ദ്രയും തകര്‍ത്തടിച്ചു. 32-ാം ഓവറില്‍ രവീന്ദ്ര പുറത്താവുമ്പോള്‍ ടീം സ്‌കോര്‍ 185 കടന്നിട്ടുണ്ടായിരുന്നു. അര്‍ധ സെഞ്ച്വറി തികച്ചതിന്റെ പിന്നാലെയായിരുന്നു രവീന്ദ്ര പുറത്തായത്. 51 പന്തില്‍ 51 റണ്‍സ് നേടിയ രവീന്ദ്രയെ റോള്‍ഫ് വാന്‍ ഡെര്‍ മെര്‍വെയാണ് കൂടാരം കയറ്റിയത്. ശേഷം ക്രീസിലെത്തിയ ക്യാപ്റ്റന്‍ ലാഥമും ഡാരില്‍ മിച്ചലും ഡച്ച് ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ചു. അര്‍ധ സെഞ്ച്വറി നേടാന്‍ രണ്ട് റണ്‍സ് ബാക്കിയുള്ളപ്പോഴാണ് മിച്ചലിനെ പോള്‍ വാന്‍ മികെരന്‍ പുറത്താക്കിയത്. പിന്നീട് ഇറങ്ങിയ ഗ്ലെന്‍ ഫിലിപ്‌സും (4) മാര്‍ക്ക് ചാപ്മാനും (5) നിരാശപ്പെടുത്തി. അര്‍ധ സെഞ്ച്വറി നേടിയതിന് പിന്നാലെ ക്യാപ്റ്റന്‍ ലഥാമും മടങ്ങി. വാലറ്റത്ത് ഒരുമിച്ച മിച്ചല്‍ സാന്റ്‌നര്‍-മാറ്റ് ഹെന്റി സഖ്യമാണ് കിവീസിനെ 300 കടത്തിയത്. 17 പന്തില്‍ 36 റണ്‍സ് നേടിയ സാന്റ്‌നറും നാല് പന്തില്‍ പത്ത് റണ്‍സ് നേടിയ മാറ്റ് ഹെന്റിയും പുറത്താകാതെ നിന്നു. നെതര്‍ലന്‍ഡ്സിന് വിജയിക്കാന്‍ 323 റണ്‍സ് ലക്ഷ്യം.

മറുപടി ബാറ്റിങ്ങില്‍ മോശം തുടക്കമാണ് ഡച്ച് പടയ്ക്ക് ലഭിച്ചത്. ഓപ്പണര്‍ വിക്രംജിത് സിങ്ങിന്റെ വിക്കറ്റ് അഞ്ചാം ഓവറില്‍ തന്നെ നെതര്‍ലന്‍ഡ്സിന് നഷ്ടമായി. 20 പന്തില്‍ 12 റണ്‍സ് നേടിയ വിക്രംജിത് സിങ്ങിനെ മാറ്റ് ഹെന്റി പുറത്താക്കി. പത്താം ഓവറിലെ അഞ്ചാം പന്തില്‍ സഹ ഓപ്പണര്‍ മാക്സ് ഒഡൗഡും മടങ്ങി. 31 പന്തില്‍ 16 റണ്‍സ് നേടിയ ഒഡൗഡിനെ മിച്ചല്‍ സാന്റ്നര്‍ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. മാക്സ് ഒഡൗഡിന് പകരക്കാരനായി ക്രീസിലെത്തിയ വാസ് ഡീ ലീഡെ 25 പന്തില്‍ 18 റണ്‍സുമായി മടങ്ങി. 16-ാം ഓവറില്‍ താരത്തെ രച്ചിന്‍ രവീന്ദ്ര ട്രെന്റ് ബോള്‍ട്ടിന്റെ കൈകളിലെത്തിച്ചു. പിന്നാലെയിറങ്ങിയ തേജാ നിഡമാനുരുവിനെ (26 പന്തില്‍ 21 റണ്‍സ്) ലോക്കി ഫെര്‍ഗ്യൂസണ്‍ റണ്ണൗട്ടാക്കി.

വണ്‍ ഡൗണായി ഇറങ്ങിയ കോളിന്‍ ആക്കര്‍മാനാണ് ഡച്ച് നിരയില്‍ പിടിച്ചുനിന്നത്. 73 പന്തില്‍ അഞ്ച് ബൗണ്ടറിയടക്കം 69 റണ്‍സ് നേടിയ ആക്കര്‍മാനാണ് നെതര്‍ലന്‍ഡ്സിന്റെ ടോപ് സ്‌കോറര്‍. മറുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ക്രീസിലുറച്ച ആക്കര്‍മാനെ മാറ്റ് ഹെന്റിയുടെ കൈകളിലെത്തിച്ച് മിച്ചല്‍ സാന്റ്നറാണ് ഡച്ച് സ്വപ്നങ്ങള്‍ക്ക് തിരിച്ചടി നല്‍കിയത്. പിന്നീടിറങ്ങിയ ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വാര്‍ഡ്സിനെ (30) മിച്ചല്‍ സാന്റ്നറും സിബ്രാന്‍ഡ് ഏങ്കെല്‍ബ്രഷിനെ (29) മാറ്റ് ഹെന്റിയും പുറത്താക്കി. റോള്‍ഫ് വാന്‍ ഡെര്‍ മെര്‍വെ (1), റയാന്‍ ക്ലെയ്ന്‍ (8), ആര്യന്‍ ദത്ത് (11) എന്നിവരും വേഗം പുറത്തായി. ന്യൂസിലന്‍ഡിന് വേണ്ടി മാറ്റ് ഹെന്റി മൂന്നും രച്ചിന്‍ രവീന്ദ്ര ഒന്നും വിക്കറ്റ് വീഴ്ത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com