
യുഎഇയിലെ ബാങ്കുകള്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് നടത്തിവരുന്ന ഒടിപി വേരിഫിക്കേഷൻ സേവനം നിര്‍ത്തലാക്കുന്നു. എസ്എംഎസ് വഴിയും ഇമെയില്‍ വഴിയുമുള്ള ഒടിപി വേരിഫിക്കേഷന്‍ രീതിയാണ് നിര്‍ത്തലാക്കുന്നത്. പകരമായി മൊബൈൽ ആപ്ലിക്കേഷൻ വഴിയുള്ള സേവനം നടപ്പിലാക്കും. ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദേശ പ്രകാരം ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് നാളെ മുതല്‍ എസ്എംഎസ് വഴിയും ഇമെയില്‍ വഴിയുമുള്ള ഒടിപി സേവനങ്ങള്‍ക്ക് പകരം ആപ്പ് വഴിയുള്ള പരിശോധന ഘട്ടം ഘട്ടമായും ആരംഭിക്കും. 2026 മാര്‍ച്ചോടെ പൂര്‍ണമായും ആപ്പ് അധിഷ്ഠിത ഒടിപി പരിശോധന നടത്തുന്നതിനാണ് തീരുമാനം. എല്ലാ ബാങ്കുകളും ആഭ്യന്തര രാജ്യാന്തര ഇടപാടുകള്‍ നടത്തുന്നതിന് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വേരിഫിക്കേഷന്‍ നടത്തുന്നതിനാണ് നിര്‍ദ്ദേശം.
ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഒതന്റിഫിക്കേഷന്‍ വയ (Authentication Via) ആപ്പ് എന്ന സേവനത്തിലൂടെ ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കുന്നതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. സിം സ്വാപ്പിംഗ്, ഫിഷിംഗ് പോലുള്ള പ്രവര്‍ത്തനങ്ങളിലൂടെ എസ്എംഎസ്, ഇമെയില്‍ വഴിയുള്ള ഒടിപി ഹാക്ക് ചെയ്യുന്ന രീതിയാണ് സൈബര്‍ കുറ്റവാളികള്‍ സ്വീകരിക്കുന്നത്. ഇതിന് തടയിടുന്നതിന് കൂടിയാണ് സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ നീക്കം.
Content Highlights: Banks in UAE to stop OTP verification, to replace with mobile app