
ഗാസയിലെ ആ മൂന്ന് വയസുകാരന്‍ ഹാതിം അവദിന് ചുറ്റും ഇപ്പോള്‍ തകര്‍ന്നുകിടക്കുന്ന കെട്ടിടങ്ങളില്ല, ബോംബിന്റെയും സ്‌ഫോടനങ്ങളുടെയും ശബ്ദങ്ങളില്ല. ശരീരത്തിലെ പൊള്ളലുകള്‍ക്കൊപ്പം അവന്റെ മനസിന്റെ വേദനയും ഇനിയുണങ്ങും. വേദനയ്ക്ക് ആശ്വാസം ലഭിക്കുമ്പോഴും തന്റെ ഉറ്റവരാരും തനിക്കൊപ്പം ഇനിയുണ്ടാവില്ലെന്ന സത്യം ആ പിഞ്ചുമനസ് എങ്ങനെ ഉള്‍ക്കൊള്ളുമെന്ന ചോദ്യം മാത്രം ബാക്കിയാണ്.
എങ്കിലും ഇസ്രയേല്‍ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് യുഎഇയിലെ ആശുപത്രിയില്‍ കഴിയുന്ന ഹാതിം ചിരിക്കുകയാണ്. ഹാതിമിന് ചുറ്റും നല്ല ഭക്ഷണവും ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങളും അപരിചിതരാണെങ്കിലും സ്‌നേഹവാത്സല്യങ്ങള്‍ ചൊരിയുന്ന മുഖങ്ങളുമുണ്ട്. ഇത്തരത്തില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ മാതാപിതാക്കളും കുടുംബാംഗങ്ങളും നഷ്ടപ്പെട്ട നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്കാണ് യുഎഇ ചികിത്സയും പുനഃരധിവാസവും നല്‍കുന്നത്.
#الإمارات تخلي الطفل #حاتم_عوض من #غزة للعلاج من حروق بلغية بعد فقدانه عائلته#فيديو_وام https://t.co/p0IGbRjwKN pic.twitter.com/74SCDVvyIx
— وكالة أنباء الإمارات (@wamnews) June 21, 2025
ജൂൺ 12ന് ആണ് ശരീരത്തിൽ നിറയെ പൊള്ളലുകളുമായി കരയുന്ന മുഖവുമായി ഷെയ്ഖ് ഷാഖ്ബൗത്ത് മെഡിക്കൽ സിറ്റി ( Sheikh Shakhbout Medical City ) ഹോസ്പിറ്റലിൽ ഹാതിമിനെ എത്തിച്ചത്. ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹാതിമിന്റെ ഉമ്മ ഉൾപ്പെടെയുള്ള കുടുംബത്തിലെ എല്ലാവർക്കും ജീവൻ നഷ്ടമായി. ഗുരുതരമായി പരിക്കേറ്റ ആ മൂന്ന് വയസുകാരന്റെ ശരീരത്തിന്റെ വിവിധ ഇടങ്ങളിലാണ് പൊള്ളലേറ്റത്. അതുകൊണ്ട് തന്നെ അടിയന്തരമായ ചികിത്സ ആവശ്യമായിരുന്നു.
യുദ്ധഭൂമിയായ ഗാസയിൽ സന്നദ്ധ പ്രവർത്തനം നടത്തുന്ന യുഎഇയുടെ ഓപ്പറേഷൻ ഷിവാലറസ് നൈറ്റ് 3 ( Operation Chivalrous Knight 3) യുടെ പ്രവർത്തകർ ഹാതിമിനെ കണ്ടെത്തുകയും ചികിത്സയ്ക്ക് വേണ്ട ക്രമീകരണങ്ങൾ ഒരുക്കുകയും ചെയ്തു. ആകാശമാർഗം അതിവേഗം ഹാതിമിനെ അബുദാബിയിൽ എത്തിച്ചു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ ഉറപ്പാക്കുകയും ചെയ്തു.
ശരീരത്തിൽ ഉണ്ടായ പൊള്ളലിനൊപ്പം തന്നെ ഉറ്റവരെ നഷ്‌ടമായത്തിൽ അവന്റെ മനസിലും വല്ലാത്ത മുറിവുണ്ടാക്കിയിരുന്നു. അത് കൊണ്ട് തന്നെ ഒരേസമയം ശാരീരികയും മാനസികമായും ആശുപത്രി അധികൃതർക്ക് ആ മൂന്ന് വയസുകാരനെ ചികിത്സിക്കേണ്ടി വന്നു. ആശുപത്രി അന്തരീക്ഷത്തിൽ പതിയെ അവന്റെ ഭയവും ആശങ്കയുമൊക്കെ മാറിയതോടെ ഹാതിം ചികിത്സയോട് സഹകരിച്ചുതുടങ്ങുകയും ചെയ്തു. ഇതോടെ ഹാതിമിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടായതായി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൾഖാദർ അൽമെസാബി പറഞ്ഞു.
ഷെയ്ഖ് മുഹമ്മദിന്റെ നിർദേശപ്രകാരം ഗാസയിൽനിന്നുള്ള 1000 കുട്ടികളെയും 1000 അർബുദ രോഗികളെയും യുഎഇയിൽ എത്തിച്ച് വിവിധ ആശുപത്രികളിലായി ചികിത്സിച്ചുവരികയാണ്. ഇതിന് പുറമെ വസ്ത്രങ്ങൾ, മരുന്ന്, ഭക്ഷ്യ വസ്തുക്കൾ തുടങ്ങി ടൺകണക്കിന് ദുരിതാശ്വാസ വസ്തുക്കളും പലസ്തീനിൽ എത്തിക്കുന്നുണ്ട്. കര, നാവിക, വ്യോമ മാർഗമാണ് ദുരിതാശ്വാസ വസ്തുക്കൾ എത്തിച്ചുവരുന്നത്. കൂടാതെ ഗാസ മുനമ്പിലെ യുഎഇ ഫീൽഡ് ആശുപത്രി വഴി ഇതുവരെ അര ലക്ഷത്തിലേറെ പേരെ ചികിത്സിച്ച് സുഖപ്പെടുത്തുകയും ചെയ്തിരുന്നു.
Content Highlights: UAE evacuates 3-year-old Palestinian child suffering from burns, orphaned after airstrike