
നടൻ വിജയ് ദേവകൊണ്ടയ്‌ക്കെതിരെ കേസ്. പഹൽഗാം ആക്രമണത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ ഗോത്രജനവിഭാഗങ്ങളെ അധിക്ഷേപിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത് എന്ന് പൊലീസ് അറിയിച്ചു. ജോയിന്റ് ആക്ഷൻ കമ്മിറ്റി ഓഫ് ട്രൈബൽ കമ്യൂണിറ്റീസ് എന്ന സംഘടനയുടെ പ്രസിഡന്റായ നേനവത് അശോക് കുമാർ നായക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
ഏപ്രിലിൽ, സൂര്യ നായകനായ റെട്രോ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിനിടെ നടത്തിയ പരാമർശമാണ് പരാതിയ്ക്ക് കാരണമായിരിക്കുന്നത്. പഹൽഗാം ആക്രമണത്തെ വിമർശിക്കുന്നതിനിടെ പാകിസ്താനെതിരെ രൂക്ഷമായി താരം പ്രതികരിച്ചിരുന്നു. 500 വർഷം മുൻപ് ഗോത്രജനവിഭാഗങ്ങൾ പെരുമാറിയിരുന്ന പോലെയാണ് പാകിസ്താൻ ഇപ്പോഴും ആക്രമണങ്ങളുമായി മുന്നോട്ടുപോകുന്നത് എന്നായിരുന്നു വിജയ് ദേവരകൊണ്ട പറഞ്ഞത്.
ഈ പ്രതികരണത്തിനെതിരെ ശക്തമായ എതിർപ്പ് ആ സമയത്ത് തന്നെ ഉയർന്നിരുന്നു. തീവ്രവാദികളെ ഗോത്രജനവിഭാഗങ്ങളോട് ഉപമിച്ചുകൊണ്ട് ട്രൈബൽ കമ്യൂണിറ്റിയെ നടൻ അപമാനിച്ചെന്നും വംശീയാധിക്ഷേപമാണ് നടത്തിയതെന്നുമാണ് ഇപ്പോഴത്തെ പരാതിയൽ ഉന്നയിച്ചിരിക്കുന്നത്. പട്ടിക ജാതി/പട്ടിക വർഗ(അതിക്രമങ്ങൾ തടയൽ) നിയമ പ്രകാരമാണ് നടനെതിരെ കേസെടുത്തിരിക്കുന്നത് എന്ന് പൊലീസ് അറിയിച്ചു.
പ്രസംഗത്തിന് തൊട്ടുപിന്നാലെ വ്യാപക വിമർശനം ഉയർന്നപ്പോൾ വിജയ് ദേവരകൊണ്ട് ഖേദപ്രകടനം നടത്തിയിരുന്നു. ഗോത്രജനങ്ങൾ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ആരെയും വേദനിപ്പിക്കാൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നുമായിരുന്നു വിജയ് പറഞ്ഞത്.
Content Highlights: Case registered against actor Vijay Devarakonda