
8 വയസുകാരനായ ഇന്ത്യൻ വിദ്യാർത്ഥി സ്‌കൂളിൽ മരിച്ച സംഭവത്തിൽ രണ്ട് സ്‌കൂൾ ജീവനക്കാർ പിഴ ഒടുക്കണമെന്ന് കോടതി വിധി. 200,000 ദിർഹം ദിയാ ധനമായിട്ടും 2000 ദിർഹം വീതം പിഴയും അടയ്ക്കണമെന്നാണ് ഷാർജ ഫെഡറൽ കോടതി ഉത്തരവിട്ടത്. കുട്ടിയുടെ മരണത്തിൽ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചതായി കോടതി കണ്ടെത്തി.
ഇന്ത്യൻ വിദ്യാർത്ഥിയായ റാഷിദ് ഹബീബിന്റെ മരണത്തിലാണ് ജീവനക്കാർക്കെതിരെ കോടതി നടപടി. നേരത്തെ കീഴ്‌ക്കോടതി ജീവനക്കാർ കുറ്റക്കാരല്ലെന്ന് വിധിച്ചിരുന്നെങ്കിലും ഫെഡറൽ കോടതി ജീവനക്കാരെ ശിക്ഷിക്കുകയായിരുന്നു. കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു സംഭവം.
സ്‌കൂളിൽ എത്തിയ റാഷിദ് അസംബ്ലി ഏരിയയിലേക്ക് നടന്നുപോകുന്നതിനിടെ ചില കുട്ടികൾ റാഷിദിനെ കളിയാക്കുന്നതും ചവിട്ടുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തിയിരുന്നു. റാഷിദ് അവിടെ നിന്ന് ഓടിപ്പോകുന്നതും അതിന് പിന്നാലെ നാല് ആൺകുട്ടികൾ പോകുന്നതും ദൃശ്യങ്ങളിൽ കാണാം എന്നാൽ കുറച്ച് സമയത്തിന് പിന്നാലെ റാഷിദ് നിലത്ത് വീഴുകയും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കുഴഞ്ഞു വീണ റാഷിദിനെ അൽ ഖാസിമി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. എന്നാൽ വിദ്യാർത്ഥികളുടെ മർദ്ദനം കാരണമാണോ റാഷിദിന് തലയ്ക്ക് ക്ഷതമേറ്റതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. കുട്ടിയുടെ കവിളെല്ലിൽ പൊട്ടലും തലയോട്ടിക്ക് താഴെ ആന്തരിക രക്തസ്രാവവും തലയോട്ടിക്ക് ഗുരുതര പരിക്കും ഉണ്ടായിരുന്നതായി ഷാർജ പൊലീസിൻറെ ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. സംഭവം നടക്കുമ്പോൾ ജീവനക്കാർ ആരും തന്നെ കുട്ടികളുടെ അടുത്ത് ഉണ്ടായിരുന്നില്ല.
ജീവനക്കാരുടെ അഭാവം കടുത്ത അശ്രദ്ധയാണെന്നും അവർ അവിടെ ഉണ്ടായിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നുവെന്നും കോടതി പറഞ്ഞു.
Content Highlights: Death of 8-year-old Indian student; Two employees fined and give compensation