
ഷാർജയിൽ വൻ ലഹരിഗുളിക വേട്ട. 19 മില്യൺ ദിർഹത്തിലധികം ( ഏകദേശം 45 കോടിയലധികം ഇന്ത്യൻ രൂപ) വിലമതിക്കുന്ന 3.5 മില്ല്യൺ ക്യാപ്റ്റഗൺ ഗുളികകളാണ് ഷാർജ പൊലീസ് പിടികൂടിയത്.
അബുദാബി പോലീസുമായി സഹകരിച്ച് 'ബോട്ടം ഓഫ് ഡാർക്ക്‌നെസ്' എന്ന് പേരിട്ട സംയുക്ത ഓപ്പറേഷനിലാണ് ഗുളികകൾ കണ്ടെത്തിയത്. ഈ ഓപ്പറേഷനിലൂടെ യുവാക്കളെ ലക്ഷ്യമിട്ടുള്ള മയക്കുമരുന്ന് പ്രോത്സാഹിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതായി അധികൃതർ അറിയിച്ചു.
ഗുളികകൾ ഭൂമിക്കടിയിൽ കുഴിച്ചിട്ട നിലയിലായിരുന്നു. മൊത്തം 585 കിലോഗ്രാമോളമാണ് പിടിച്ചെടുത്ത ഗുളികകളുടെ ഭാരം. ലഹരി ഗുളികകൾ ഒളിപ്പിക്കാൻ ശ്രമിച്ച സംഘത്തെ നിരീക്ഷിക്കുകയും സംഭവത്തിൽ രണ്ട് പേർ പിടിയിലാവുകയും ചെയ്തിട്ടുണ്ട്.
ഷാർജ പോലീസിലെ മയക്കുമരുന്ന് വിരുദ്ധ വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ മജിദ് സുൽത്താൻ അൽ അസമിന്റെ നേതൃത്വത്തിലായിരുന്നു നടപടി. വിശദമായ നിരീക്ഷണത്തിന്റെയും അന്വേഷണത്തിന്റെയും ഫലമായാണ് മയക്കുമരുന്ന് കണ്ടെത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു. ഗുളികകൾ മണ്ണിനടിയിൽ കുഴിച്ചിട്ട സംഘം അധികാരികളിൽ നിന്ന് മറയ്ക്കാൻ ഇന്റർലോക്ക് ഫ്‌ലോർ ടൈലുകൾ കൊണ്ട് മൂടിയിരുന്നു.
യുവാക്കളിലേക്ക് എത്തുന്നതിനായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉൾപ്പെടെയുള്ള രീതികൾ മയക്കുമരുന്ന് വ്യാപാരികൾ ഇപ്പോൾ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മയക്കുമരുന്നുമായി ബന്ധപ്പെട്ട സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 8004654 എന്ന ടോൾ ഫ്രീ നമ്പറിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ അറിയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights: Sharjah Police bust smuggling operation of 3.5 million Captagon pills