കേരളത്തിലെ 'ജാതി അറിയാത്ത' നിഷ്കളങ്കരെ ജാതി പഠിപ്പിച്ചത് വേടനോ ?

ജാതി വിവേചനത്തെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാത്തവരാണോ കേരളത്തിലെ നിഷ്കളങ്ക ജനങ്ങൾ

അതുല്യ മുരളി
4 min read|22 Jun 2025, 11:25 am
dot image

'നിങ്ങൾ ഏത് ദിശയിലേക്ക് തിരിഞ്ഞാലും നിങ്ങളുടെ വഴിമുടക്കുന്ന നികൃഷ്ട ജന്തുവായി ജാതി ഉണ്ടാകും. ഈ ജീവിയെ കൊല്ലാതെ, നിങ്ങൾക്ക് രാഷ്ട്രീയവും സാമ്പത്തികവുമായ പരിഷ്‌കരണങ്ങൾ സാധ്യമല്ല.' ഡോ. ബി ആർ അംബേദ്കിന്റെ വാക്കുകളാണിത്. കേരളത്തിലെ നിലവിലെ സാഹചര്യത്തിൽ ഈ വാക്കുകൾക്ക് പ്രസക്തിയുണ്ടോ. 'കേരളത്തിലെന്തോരം ജാതി പ്രശ്‌നങ്ങളാ..' എന്ന് ചോദിക്കുമ്പോൾ, 'ഇവിടെയോ, ഒന്ന് പോടോ' എന്ന് പറയാൻ തോന്നുന്നുണ്ടോ എങ്കിൽ അത് തന്നെയാണ് കേരളത്തിൽ ഈ വാക്കുകൾക്കുള്ള പ്രസക്തിയും.

കേരളത്തിൽ ജാതി എവിടെ? കേരളത്തിൽ ജാതി ഇല്ല, മതമില്ല, മനുഷ്യർ മാത്രമാണ് പ്രധാനം എന്നതാണല്ലോ നമ്മുടെ ലൈൻ. നിങ്ങളുടെ കയ്യിൽ ഒരു കുരു ഉണ്ടെന്ന് കരുതുക, നിങ്ങൾ ആ കുരുവിനെ കുരുവായി അംഗീകരിക്കുകയും ചികിത്സിക്കുകയും ചെയ്താൽ മാത്രമെ അത് മാറുകയുള്ളു. അതായത് കേരളത്തിൽ ജാതിയുടെ അതിർവരമ്പും, വേർതിരിവുകളും ഇപ്പോളും നിലനിൽക്കുന്നു എന്ന് അംഗീകരിച്ചാൽ മാത്രമെ ആ പ്രശ്‌നവും പരിഹരിക്കപ്പെടുകയുള്ളു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ വേടന്റെ പോസ്റ്റുകൾക്ക് താഴെ വരുന്ന കമന്റുകൾ ശ്രദ്ധിച്ചാൽ, കേരളത്തിലെ ജനങ്ങൾ ജാതി മറന്നിരിക്കുകയായിരുന്നു എന്നും കുട്ടികൾ ജാതി എന്ന് കേട്ടിട്ടുപോലുമില്ലായിരുന്നുവെന്നിമൊക്കെയുള്ള ഒരുപിടി വിലാപങ്ങൾ കാണാം. സത്യത്തിൽ ജാതിയെക്കുറിച്ച് കേട്ടിട്ട് പോലുമില്ലാത്ത നിഷ്‌കളങ്കരാണോ കേരളത്തിലെ കുട്ടികൾ. കേരളം പരിഷ്‌കരിച്ച സമൂഹമാണെന്ന് പറയുമ്പോളും നമ്മുടെ ആഭിജാത്യ ബോധത്തിലും, പാരമ്പര്യ ബോധത്തിലുമെല്ലാം കൃത്യമായ ജാതി വർഗീയത പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ ഒരു കല്യാണാലോചന നടക്കുമ്പോൾ പോലും നേരിട്ട് ജാതി ചോദിക്കാത്തത് ഇതിന് ഒരു ഉദാഹരണമാണ്. കേരളത്തിലെ ജനങ്ങൾ ജാതിയുടെ കാര്യത്തിൽ താരതമ്യം നടത്തുന്നത് നമ്മളുടേതിൽ നിന്ന് താഴ്ന്ന സമൂഹവുമായാണ്. യുപിയിൽ നടക്കുന്ന കാര്യങ്ങൾ നോക്കൂ, ഇവിടെ അത്രയൊന്നും ഇല്ലല്ലോ എന്ന് അവർ ആശ്വസിക്കും.

കേരളത്തിൽ ഇല്ലാത്ത ഒരു ജാതി ബോധത്തെയാണോ വേടൻ എടുത്ത് കാണിക്കുന്നത്? ഏറ്റവും ഉറപ്പുള്ള ഉത്തരം അല്ല എന്നതാണ്. കേരള സമൂഹത്തിൽ അന്നും, ഇന്നും എല്ലാ കാലത്തും ജാതിയുണ്ട്. ഇവിടെ നടന്ന സമരങ്ങൾക്കും വിപ്ലവങ്ങൾക്കും മുൻപ് ആളുകളത് പരസ്യമായി പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇന്നത് അത്ര പ്രകടമല്ല. 'പുലയരെല്ലാരും കൂടി ചേരമനായാലെന്താ പുലയന്റെ പുല മാറുമോ?' വേടന്റെ വേദികളിൽ പൊയ്കയിൽ അപ്പച്ചന്റെ ഈ പാട്ട് മുഴങ്ങുമ്പോൾ കയ്യടിക്കുകയും ആർപ്പ് വിളിക്കുകയും ചെയ്യുന്ന പുതുതലമുറയെ നോക്കി 'ഈ ജാതിയില്ലാത്തവർക്ക്' അങ്ങനെ വെറുതെ ഇരിക്കാൻ പറ്റുമോ?. ഇല്ല. അതിന്റെ അസഹിഷ്ണുതകളാണ് നമ്മുടെ സമൂഹത്തിൽ വേടന് എതിരെയുള്ള വിദ്വേഷ പരാമർശങ്ങളായി കാണാനാവുന്നത്.

കേരളത്തിൽ ജാതി ഉണ്ടോ, ഇല്ലയോ എന്ന് മനസിലാക്കാൻ മലയാളികളുടെ വീട്ടിലെ ഒരു കല്ല്യാണാലോചനയെക്കുറിച്ച് ചിന്തിച്ചാൽ മതി. നല്ല ജോലിയും, ഉയർന്ന ശമ്പളവുമുള്ള രണ്ട് പേർ തമ്മിലുള്ള കല്യാണത്തെക്കുറിച്ച് ഒരു ആലോചന വരുന്നു എന്ന കരുതുക. കല്യാണം കഴിക്കാൻ പോകുന്ന ചെക്കനും പെണ്ണും ഒരേ ജാതിയല്ലതാനും. 'ബന്ധമൊക്കെ നല്ലതാണ് പക്ഷെ… നമ്മുടെ കൂട്ടരല്ലല്ലോ' എന്ന ഒറ്റ വാചകത്തിൽ ആ ആലോചന പൂട്ടിക്കെട്ടും. പക്ഷെ അപ്പോഴും ഇത് ജാതി ബോധമാണെന്നോ, ജാതി ഇത്തരത്തിലും വർക്ക് ചെയ്യുമെന്നോ കേരള സമൂഹം അംഗീകരിക്കുന്നില്ല. മലയാളികളുടെ കണ്ണിൽ ജാതിയുടെ പേരിൽ ആളുകളെ കൊല്ലുന്നതും, നേരിട്ട് ജാതിപ്പേര് വിളിക്കുന്നതുമൊക്കെ മാത്രമാണ് ജാതി വിവേചനം.

ഇനി ജാതിയില്ലാത്ത കേരളത്തിൽ ഈ അടുത്ത് നടന്ന ഒരു സംഭവം നോക്കാം.

തിരുവനന്തപുരം ജില്ലയിലെ പേരൂർകടയിൽ വീട്ടുജോലിക്കാരിയായി ജോലിയെടുത്തു ജീവിച്ചിരുന്ന സ്ത്രീയായിരുന്നു ബിന്ദു… സ്വർണ്ണമാല മോഷ്ടിച്ചതായി തൊഴിലുടമ നൽകിയ വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ ദളിത് സ്ത്രീയായ ബിന്ദുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരത്തെ പേരൂർക്കട പോലീസ് സ്റ്റേഷനിൽ 20 മണിക്കൂർ നീണ്ട വിചാരണയിൽ അവൾ നേരിട്ടത് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയാണ്. തൻ്റെ പെൺമക്കളെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് തന്നെ കുറ്റം സമ്മതിക്കാൻ നിർബന്ധിച്ചു എന്നും വെള്ളം ചോദിച്ചപ്പോൾ ടോയ്‌ലറ്റിൽ നിന്ന് കുടിക്കാൻ പറയുകയും കസ്റ്റഡിയിലെടുത്ത വിവരം തൻറെ കുടുംബത്തെ അറിയിക്കുകയും ചെയ്തില്ല എന്നൊക്കെ ബിന്ദു പറയുന്നത് നമ്മൾ കേട്ടതാണ്. ഇതാണ് കേരളത്തിൽ ഒരു ദളിത് സ്ത്രീക്ക് കിട്ടുന്ന പ്രിവിലേജ്. ഇനിയും പറയൂ കേരളത്തിൽ ജാതിയില്ല, ഞങ്ങൾ അത്തരക്കാരല്ല എന്ന്.

'അയ്യങ്കാളിക്കും അംബേദ്കറിനും ശേഷം ഞങ്ങൾ ജാതി കണ്ടിട്ടില്ലേ..' എന്ന് പറയുന്ന മലയാളികൾ മനസിലാക്കേണ്ടത്, കേരള സമൂഹം ഇപ്പോഴും ജാതി നോക്കി ആളുകളെയും കലയെയും കഴിവിനെയും വിലയിരുത്താറുണ്ട് എന്നതാണ്. മൂന്ന് നേരം ഭക്ഷണം കഴിക്കാൻ വകയുള്ളവന് നാട്ടിലെ പട്ടിണി അറിയേണ്ട കാര്യമില്ലല്ലോ, അത് പോലെയാണ് നിലവിൽ നമ്മുടെ നാട്ടിൽ ജാതി പ്രവർത്തിക്കുന്നത്. ഏതൊരു പ്രശ്നവും പ്രശ്നമാണെന്ന് തിരിച്ചറിഞ്ഞാൽ മാത്രമെ അതിന് പരിഹാരം കാണാൻ കഴിയുകയുള്ളൂ.. അതുകൊണ്ട് തന്നെയാണ് കേരളത്തിലെ ജാതി വിവേചനത്തിനെതിരെയുള്ള പ്രതിരോധങ്ങൾ മുഖ്യധാരയിലേക്ക് വരികയുള്ളു.

Content Highlight; Is Vedan a Carrier of Casteism in Kerala?

dot image
To advertise here,contact us
dot image