
സൗദി അറേബ്യയിൽ ഒരാഴ്ചയ്ക്കിടെ വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ പിടിയിലായ 13,702 പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്തി. 18,421 നിയമലംഘകരാണ് ഇക്കാലയളവില്‍ അറസ്റ്റിലായത്. ഇതില്‍ 10,552 പേര്‍ താമസ കുടിയേറ്റ നിയമം ലംഘിച്ചവരും 3,852 പേര്‍ അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചവരുമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 4,017 പേരെയും അറസ്റ്റ് ചെയ്തു. നിയമ ലംഘകരെ കണ്ടെത്തുന്നതിനുളള പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് മന്ത്രാലം വ്യക്തമാക്കി. നിയമ ലംഘകര്‍ക്ക് ജോലിയും അഭയവും യാത്രാ സൗകര്യവും ഒരുക്കുന്നത് ഗുരുതരമായ കുറ്റമാണെന്ന് പൊതുജനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 15 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയുമാണ് ഇത്തരക്കാര്‍ക്ക് ശിക്ഷ.
Content Highlights: Saudi Arabia steps up action against lawbreakers