
പത്തനംതിട്ട: അറ്റകുറ്റ പണികള്‍ക്കായി കൊണ്ടുപോയ ദ്വാരപാലക ശില്‍പങ്ങള്‍ പുനഃസ്ഥാപിക്കുന്നതില്‍ തീരുമാനമെടുത്ത് ദേവസ്വം ബോര്‍ഡ്. ഒക്ടോബര്‍ 17നായിരിക്കും ശില്‍പം പുനഃസ്ഥാപിക്കുക. ശില്‍പങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ഹൈക്കോടതി അനുമതി ലഭിച്ചെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. സെപ്തംബര്‍ എട്ടിനായിരുന്നു ദ്വാരപാലക ശില്‍പങ്ങള്‍ അറ്റകുറ്റ പണികള്‍ക്കായി കൊണ്ടുപോയത്, 21ന് തിരികെയെത്തിച്ചു. നിലവില്‍ ദ്വാരപാലക ശില്‍പം സന്നിധാനത്തെ ദേവസ്വം സ്റ്റോറില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സെപ്റ്റംബർ എട്ടിനാണ് ദ്വാരപാലക ശില്‍പങ്ങളിലെ സ്വർണം പൂശിയ പാളികൾ അറ്റകുറ്റപണികൾക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയത്. കോടതിയുടെ അനുമതി ഇല്ലാതെ അറ്റകുറ്റപ്പണികൾക്കായി സ്വർണപ്പാളികൾ മാറ്റിയത് വിവാദത്തിനിടയാക്കിയിരുന്നു. സ്വര്‍ണപ്പാളിയുടെ തൂക്കംകുറവ് സംബന്ധിച്ചും ഹെെക്കോടതി ചോദ്യം ഉന്നയിച്ചിരുന്നു.
തുടർന്ന് ലോഹത്തിന്റെ ഭാര നഷ്ടം ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ വിശദമായി പരിശോധിച്ച് മൂന്നാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. അന്വേഷണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സഹകരിക്കണം. സത്യം വെളിച്ചം കാണട്ടെയെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
Content Highlight; Gold-plated Dwarapalaka sculptures to be restored on October 17; Devaswom Board says High Court has given permission