റെക്കോർഡ് ഇടിവിൽ ഇന്ത്യൻ രൂപ: ആർബിഐ ഇടപെടാത്തതിൽ വ്യാപാരികൾക്ക് ആശങ്ക, പ്രവാസികൾക്ക് ആവേശം

വിദേശ കറൻസികൾക്ക് പകരം നാട്ടിലേക്ക് പണമയക്കുമ്പോൾ മുമ്പെങ്ങുമില്ലാത്തവിധം ഉയർന്ന വിനിമയ നിരക്ക് ലഭിക്കുന്നത് പ്രവാസികൾക്ക് വലിയ നേട്ടമാണ്

റെക്കോർഡ് ഇടിവിൽ ഇന്ത്യൻ രൂപ: ആർബിഐ ഇടപെടാത്തതിൽ വ്യാപാരികൾക്ക് ആശങ്ക, പ്രവാസികൾക്ക് ആവേശം
dot image

അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും സർവ്വകാല താഴ്ചയിലേക്ക് നിലംപതിക്കുന്നത് നിക്ഷേപകർക്കിടയിലും വിപണിയിലെ വ്യാപാരികൾക്കിടയിലും വലിയ ആശയക്കുഴപ്പത്തിന് വഴിവെച്ചിരിക്കുകയാണ്. രൂപയുടെ മൂല്യത്തകർച്ച തടയാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) കാര്യമായ ഇടപെടലുകൾ നടത്താത്തതാണ് വിപണിയെ അങ്കലാപ്പിലാക്കുന്നത്. എന്നാൽ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവിനെ ആശ്വാസത്തോടും പ്രതീക്ഷയോടുമാണ് ഗൾഫ് നാടുകളിലും മറ്റ് വിദേശ രാജ്യങ്ങളിലുമുള്ള പ്രവാസികൾ കാണുന്നത്.

വിദേശത്ത് നിന്ന് ക്രൂഡ് ഓയിൽ, ഇലക്ട്രോണിക്‌സ്, മറ്റ് അസംസ്കൃത വസ്തുക്കൾ തുടങ്ങിയവ ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ വ്യാപാരികൾക്ക് ഇതിനായി കൂടുതൽ തുക നൽകേണ്ടി വരും. ഇത് അവരുടെ പ്രവർത്തനച്ചെലവ് വർദ്ധിപ്പിക്കും.

ഈ മാസത്തിൽ മാത്രം രൂപയുടെ മൂല്യത്തിൽ ഏകദേശം രണ്ട് ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഏഷ്യൻ കറൻസികളിൽ തന്നെ ഏറ്റവും മോശം പ്രകടനമാണ് ഇന്ത്യൻ രൂപ നടത്തിക്കൊണ്ടിരിക്കുന്നത്. ജൂൺ മാസത്തിൽ എണ്ണവില കുറഞ്ഞതും വിദേശ നിക്ഷേപങ്ങളും ഡോളർ നിക്ഷേപങ്ങളും ആകർഷിക്കാൻ ഇന്ത്യ നടത്തിയ നീക്കങ്ങളും രൂപയ്ക്ക് നൽകിയ താത്കാലിക ആശ്വാസം പൂർണ്ണമായും ഇല്ലാതായി.

റിസർവ് ബാങ്കിന്റെ നയങ്ങളിൽ വന്ന മാറ്റവും ബാങ്കിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങളുമാണ് ഈ അനിശ്ചിതത്വത്തിന് പ്രധാന കാരണമെന്നാണ് സൂചനകൾ. വിപണിയിൽ ആർബിഐ എപ്പോൾ ഇടപെടണം എന്ന കാര്യത്തിൽ ബാങ്ക് അധികൃതർക്കിടയിൽ ഭിന്നത നിലനിൽക്കുന്നുണ്ട്. വിപണി തന്നെ രൂപയുടെ മൂല്യം തീരുമാനിക്കട്ടെ എന്നും അമിതമായ ചാഞ്ചാട്ടം ഉണ്ടാകുമ്പോൾ മാത്രം ഇടപെട്ടാൽ മതിയെന്നുമാണ് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ നിലപാട്. എന്നാൽ, രൂപയിലുള്ള വിശ്വാസം നിലനിർത്താൻ ബാങ്ക് കൂടുതൽ ശക്തമായി വിപണിയിൽ ഇടപെടണമെന്ന് ചില മുതിർന്ന ഉദ്യോഗസ്ഥർ വാദിക്കുന്നു.

സാധാരണയായി ക്രൂഡ് ഓയിൽ വില വർദ്ധിക്കുന്നത് രൂപയെ ബാധിക്കാറുണ്ടെങ്കിലും ഇന്തോനേഷ്യൻ രൂപിയ, ഫിലിപ്പൈൻ പെസോ തുടങ്ങിയ മറ്റ് ഏഷ്യൻ കറൻസികൾക്ക് ഇന്ത്യൻ രൂപയ്ക്ക് സമാനമായ ഇടിവ് രേഖപ്പെടുത്തുന്നില്ല. ഡോളർ ശേഖരം വൻതോതിൽ വിറ്റഴിക്കാൻ ആർബിഐ തയ്യാറാകാത്തതും തിരിച്ചടിയാവുന്നുണ്ട്. നിലവിൽ 675.2 ബില്യൺ ഡോളറിന്റെ വിദേശനാണ്യ ശേഖരം ഇന്ത്യക്കുണ്ടെങ്കിലും ഡോളർ കരുതൽ ശേഖരം സംരക്ഷിക്കുന്ന നയമാണ് ഇപ്പോഴത്തെ ആർബിഐ നേതൃത്വം സ്വീകരിക്കുന്നത്.

കറൻസി നിരക്കുകൾ അറിയാം:

യുഎസ് ഡോളർ : 1 ഡോളറിന് 96.24 രൂപ

യുഎഇ ദിർഹം : 1 ദിർഹത്തിന് 26.27 രൂപ

സൗദി റിയാൽ : 1 റിയാലിന് 25.62 രൂപ

ഖത്തർ റിയാൽ : 1 റിയാലിന് 26.40 രൂപയ്ക്ക് മുകളിൽ

ഒമാനി റിയാൽ : 1 റിയാലിന് 250 രൂപയ്ക്ക് മുകളിൽ

കുവൈത്തി ദിനാർ : 1 ദിനാറിന് 310.36 രൂപ

ബഹ്റൈനി ദിനാർ : 1 ദിനാറിന് 255 രൂപയ്ക്ക് മുകളിൽ

അതിനിടെ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഈ കനത്ത ഇടിവിനെ വലിയ ആശ്വാസത്തോടും പ്രതീക്ഷയോടുമാണ് ഗൾഫ് നാടുകളിലും മറ്റ് വിദേശ രാജ്യങ്ങളിലുമുള്ള പ്രവാസികൾ കാണുന്നത്. വിദേശ കറൻസികൾക്ക് പകരം നാട്ടിലേക്ക് പണമയക്കുമ്പോൾ മുമ്പെങ്ങുമില്ലാത്തവിധം ഉയർന്ന വിനിമയ നിരക്ക് ലഭിക്കുന്നത് പ്രവാസികൾക്ക് താൽക്കാലികമായി വലിയ നേട്ടമാണ് സമ്മാനിക്കുന്നത്. റിയാൽ, ദിർഹം, ദീനാർ തുടങ്ങിയ ഗൾഫ് കറൻസികൾക്കെതിരെ രൂപയുടെ മൂല്യം കുറയുന്നത് നാട്ടിലേക്ക് കൂടുതൽ പണമയക്കാൻ പ്രവാസികൾക്ക് സഹായകരമാകും.

Content Highlights: The Indian rupee has slipped to a record low against major foreign currencies, prompting concerns among traders over the Reserve Bank of India's limited intervention. At the same time, the weaker rupee has increased the value of overseas remittances, bringing relief to many Indian expatriates.

dot image
To advertise here,contact us
dot image