

സൂപ്പർതാരങ്ങളുടേത് ഉൾപ്പെടെ വലുതും ചെറുതുമായ നിരവധി സിനിമകളാണ് പൊങ്കലിന് തമിഴ്‌നാട്ടിൽ തിയേറ്ററുകളിൽ എത്തുന്നത്. വലിയ ആരവങ്ങളോടെ എത്തുന്ന സിനിമകൾ ബോക്സ് ഓഫീസിലിൽ നിന്ന് കോടികളാണ് വാരിക്കൂട്ടുന്നത്. ഇപ്പോഴിതാ 2026 പൊങ്കലിന് വിജയ് ചിത്രം ജനനായകനും ശിവകാർത്തികേയന്റെ പരാശക്തിയും ക്ലാഷിന് ഒരുങ്ങുകയാണ്. ജനുവരി 9 ന് ജനനായകൻ തിയേറ്ററിൽ എത്തുമ്പോൾ തൊട്ടടുത്ത ദിവസം 10 ന് പരാശക്തിയും എത്തും. ഈ ക്ലാഷ് തമിഴ് സിനിമയിൽ വലിയ വാർത്തയായിരുന്നു.
രാഷ്ട്രീയമായ നീക്കമാണ് ഇതെന്ന് വരെ ആരോപണമുണ്ടായിരുന്നു. ഇപ്പോഴിതാ ഇതിൽ വിശദീകരണവുമായി എത്തുകയാണ് ശിവകാർത്തികേയൻ. പരാശക്തി സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് പ്രതികരണം. ജന നായകനും പരാശക്തിയും പൊങ്കലിന് റിലീസിനെത്തുമെന്ന് അറിഞ്ഞപ്പോള്‍ തന്നെ വിജയ്‌യുടെ മാനേജറെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞ മറുപടിയും ശിവകാർത്തികേയൻ പങ്കുവെച്ചു.


‘ഞങ്ങൾ ആദ്യം ഒക്ടോബറിൽ ദീപാവലിക്ക് സിനിമ റീലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ ആ ദിവസം വിജയ് ചിത്രം ലോക്ക് ചെയ്തു. പിന്നീട് വിജയ് ചിത്രം പൊങ്കലിന് റീലീസ് പ്ലാൻ ചെയ്തു. വിവരം അറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ വിജയ് സാറുടെ മാനേജര്‍ ജഗദീഷിനെ ഫോണില്‍ വിളിച്ചു. അദ്ദേഹത്തോട് ഞങ്ങളുടെ സാഹചര്യം പറഞ്ഞു. അതിനെന്താ പ്രശ്‌നം ബ്രോ രണ്ട് ചിത്രങ്ങള്‍ ഈസിയായി പൊങ്കലിന് റിലീസ് ചെയ്യാലോ എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് കേട്ട് ഞാന്‍ പറഞ്ഞു, നിങ്ങള്‍ക്ക് പ്രശ്‌നമൊന്നുമുണ്ടാവില്ല എനിക്കാണ് പ്രശ്‌നം. ഇത് വിജയ് സാറുടെ അവസാന പടമല്ലേ എന്ന്.

#Sivakarthikeyan about #JanaNayagan & #Parasakthi:
— AmuthaBharathi (@CinemaWithAB) January 3, 2026
"Naanga first Diwali ku release plan pannom. Apram October Diwali ku Vijay sir padam lock panitanga. So naanga Pongal ku plan pani work pannom. But sudden ah Vijay sir padam Jana Nayagan Pongal ku push panitanga. Naan odane jerk… pic.twitter.com/9YsgIlSvkK
വിജയ് സാറുമായി നിങ്ങള്‍ സംസാരിക്കണം എന്ന് ഞാന്‍ പറഞ്ഞു. പത്ത് മിനുട്ടിന് ശേഷം അദ്ദേഹം വീണ്ടും വിളിച്ചു. വിജയ് സാറുടെ മറുപടി എന്നെ ഞെട്ടിച്ചു. ക്ലാഷ് റിലീസ് വരുന്നത് കൊണ്ട് ഒരു പ്രശ്‌നവുമില്ല, ഗ്രാന്‍ഡ് ആയി തന്നെ റിലീസ് ചെയ്യാന്‍ അവരോട് പറയൂ. ശിവകാര്‍ത്തികേയനോട് എന്റെ എല്ലാ വിധ ആശംസകളും അറിയിക്കൂ എന്നായിരുന്നു വിജയ് സാര്‍ പറഞ്ഞത്,’ ശിവകാര്‍ത്തികേയന്‍ പറയുന്നു.
അമരൻ എന്ന സിനിമയ്ക്ക് ശേഷം ശിവകാർത്തികേയന്റെ താരമൂല്യവും ആരാധകരും ഉയർന്നിരുന്നു. ഈ കാരണം കൊണ്ട് തന്നെ മിനിമം ഗ്യാരന്റി ശിവകാർത്തികേയന്റെ സിനിമകൾക്ക് ഉണ്ട്. സിനിമയുടെ മിനുക്കു പണികൾ അണിയറയിൽ നടന്നു കൊണ്ടിരിക്കുകയാണ്. റെട്രോ മൂഡിൽ ഒരുങ്ങുന്ന സിനിമയ്ക്ക് മേൽ ആരാധകർ വലിയ പ്രതീക്ഷയാണ് വെച്ചിരിക്കുന്നത്. സുധ കൊങ്കര നേരത്തെ സൂര്യ, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ വെച്ച് പ്രഖ്യാപിച്ച 'പുറനാനൂറ്' എന്ന ചിത്രമാണ് ഇപ്പോള്‍ പരാശക്തിയായി മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിനിമയുടെ ടീസറിന്റെ റിലീസിന് പിന്നാലെ സൂര്യയ്ക്ക് മികച്ചൊരു ചിത്രം നഷ്ടമായി എന്നാണ് ആരാധകർ പറയുന്നത്.
ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിട്ടാണ് പരാശക്തി ഒരുങ്ങുന്നത്. ജി വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം. അമരന് ശേഷം ജിവി പ്രകാശ് കുമാറും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന സിനിമയാണിത്. 150 കോടി മുതല്‍ മുടക്കിലായിരിക്കും സിനിമ ഒരുങ്ങുക എന്നാണ് ഇന്ത്യഗ്ലിറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
Content Highlights: Sivakarthikeyan has addressed criticism suggesting that his films are released only to clash with Vijay’s movies. Responding to the debate, he offered a clarification explaining his position and decisions, aiming to clear misunderstandings among fans and put the ongoing discussion to rest.