

കൊല്ലം : പാരിപ്പള്ളി കരിമ്പാലൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍. കരിമ്പാലൂര്‍ നിധി ഭവനില്‍ ലൈന (43), മകന്‍ പോളിടെക്‌നിക് വിദ്യാര്‍ത്ഥി പ്രണവ്(20) എന്നിവരെയാണ് വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയോടെയാണ് മരണ വിവരം പുറത്തറിയുന്നത്.
ലൈനയുടെ ഭര്‍ത്താവ് പ്രേംജി വിദേശത്ത് ജോലി ചെയ്യുകയാണ്. അമ്മയും മകനും മാത്രമായിരുന്നു വീട്ടില്‍ താമസം. ഫോണ്‍ എടുക്കാത്തതിനാല്‍ ലൈനയുടെ അടുത്ത ബന്ധു അന്വേഷിച്ചെത്തിയപ്പോള്‍ ഗേറ്റും വീടും അടച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ലൈനയെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനിലും മകന്‍ പ്രണവിനെ മറ്റൊരു കിടപ്പുമുറിയിലും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കട ബാധ്യതയാകാം ആത്മഹത്യക്ക് പിന്നിലെന്നാണ് നിഗമനം. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. ഇരുവരുടെയും ഫോണ്‍ പൊലീസ് പരിശോധിച്ചെങ്കിലും സംശായസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ല.സംഭവത്തിൽ പാരിപ്പള്ളി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു. പ്രണവിന്റെ സഹോദരന്‍ എറണാകുളത്ത് പഠിക്കുകയാണ്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlight : Mother and son found dead inside house in Kollam