99% ഇന്ത്യന്‍ കയറ്റുമതികള്‍ക്കും ഇനി തീരുവയില്ല; ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ജൂലൈ 15 മുതല്‍

ഇന്ത്യ-യുകെ ബന്ധത്തിലെ ചരിത്രപരമായ നാഴികക്കല്ലാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

99% ഇന്ത്യന്‍ കയറ്റുമതികള്‍ക്കും ഇനി തീരുവയില്ല; ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ജൂലൈ 15 മുതല്‍
dot image

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ജൂലൈ 15 മുതല്‍ പ്രാബല്യത്തില്‍ വരും. ഏകദേശം 11 മാസം മുമ്പ് ഒപ്പുവെച്ച കരാര്‍, സ്റ്റീല്‍ വ്യാപാരവുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങള്‍ പരിഹരിച്ചതിനുശേഷമാണ് നടപ്പിലാകുന്നത്. ഇതോടെ ഇന്ത്യയുടെ കയറ്റുമതികളില്‍ 99% വരെ യുകെയിലേക്ക് തീരുവയില്ലാതെ കയറ്റി അയ്ക്കാനാവും.

പ്രോസസ്ഡ് ഫുഡ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള 70% വരെ ഉണ്ടായിരുന്ന തീരുവ പൂജ്യമായി കുറയുമെന്നത് ഇന്ത്യക്ക് ലഭിക്കുന്ന പ്രധാന നേട്ടമാണ്. സമുദ്രോല്‍പ്പന്നങ്ങള്‍ക്ക് 21.5%, എന്‍ജിനീയറിങ് ഉല്‍പ്പന്നങ്ങള്‍ക്കും ഓട്ടോ ഘടകങ്ങള്‍ക്കും 18%, തുകല്‍-പാദരക്ഷാ ഉല്‍പ്പന്നങ്ങള്‍ക്ക് 16%, വസ്ത്രങ്ങള്‍ക്കും ടെക്‌സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ക്കും 12%, രാസവസ്തുക്കള്‍ക്കും ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്കും 8% എന്നിങ്ങനെ ഉണ്ടായിരുന്ന തീരുവകള്‍ പൂജ്യത്തിലേക്ക് മാറും.

ഇന്ത്യയിലെയും യുകെയിലെയും താല്‍ക്കാലിക തൊഴിലാളികള്‍ക്ക് ഇരുരാജ്യങ്ങളിലും സാമൂഹ്യസുരക്ഷാ സംഭാവനകള്‍ അടയ്‌ക്കേണ്ട സാഹചര്യം ഒഴിവാക്കുന്ന ഡബിള്‍ കോണ്‍ട്രിബ്യൂഷന്‍ കണ്‍വെന്‍ഷന്‍ കരാറും ജൂലൈ 15 മുതല്‍ പ്രാബല്യത്തില്‍ വരും. 75,000ത്തിലധികം ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കും 900ലധികം കമ്പനികള്‍ക്കും ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷ.

യുകെ ഉല്‍പ്പന്നങ്ങള്‍ക്ക് ഇളവുകള്‍

സ്‌കോട്ടിഷ് വിസ്‌കിക്ക് (Scotch Whisky) ഇന്ത്യ ഈടാക്കുന്ന ഇറക്കുമതി തീരുവ ഉടന്‍ 150%ല്‍ നിന്ന് 75%ആയി കുറയും. തുടര്‍ന്ന് 2035ഓടെ ഇത് 40%ആയി വീണ്ടും കുറയ്ക്കും. ഓട്ടോമൊബൈല്‍ ഇറക്കുമതികളിലെ നിലവിലെ 110% തീരുവ അഞ്ചുവര്‍ഷത്തിനകം 10% ആയി കുറയ്ക്കും. ഇത് ഘട്ടംഘട്ടമായി നടപ്പിലാക്കുന്ന ക്വോട്ടാ സംവിധാനത്തിലൂടെയായിരിക്കും കുറയ്ക്കുക.

സ്റ്റീല്‍ വ്യാപാര തര്‍ക്കത്തിന് പരിഹാരം

യുകെ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്ന സ്റ്റീല്‍ സംരക്ഷണ നടപടികളും 2027 മുതല്‍ നടപ്പാക്കാനിരിക്കുന്ന കാര്‍ബണ്‍ ബോര്‍ഡര്‍ അഡ്ജസ്റ്റ്‌മെന്റ് സംവിധാനവുമായി ബന്ധപ്പെട്ട ആശങ്കകളും ഇന്ത്യയും യുകെയും തമ്മില്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചു. ഇന്ത്യയുടെ ഏകദേശം 85% സ്റ്റീല്‍ കയറ്റുമതികളും ഈ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയതായി അറിയിച്ചിട്ടുണ്ട്.

ഇന്ത്യ-യുകെ ബന്ധത്തിലെ ചരിത്രപരമായ നാഴികക്കല്ലാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഈ കരാര്‍ ഇന്ത്യയുടെ വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കുമെന്നും കര്‍ഷകര്‍, തൊഴിലാളികള്‍, എംഎസ്എംഇകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവര്‍ക്കു പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

99% താരിഫ് ലൈനുകളില്‍ തീരുവരഹിത പ്രവേശനം ലഭിക്കുന്നതിലൂടെ, ദീര്‍ഘകാലമായി നിലനിന്നിരുന്ന വ്യാപാര തടസ്സങ്ങള്‍ മാറും. ഇതോടെ ടെക്‌സ്‌റ്റൈല്‍, ലെതര്‍, സമുദ്രോല്‍പ്പന്നങ്ങള്‍, എന്‍ജിനീയറിങ്, പ്രോസസ്ഡ് ഫുഡ് മേഖലകള്‍ക്ക് ആഗോള മത്സരത്തില്‍ കൂടുതല്‍ നേട്ടം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.

2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ യുകെയിലേക്കുള്ള കയറ്റുമതി 7.6% കുറഞ്ഞ് 13.44 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. അതേ കാലയളവില്‍ യുകെയില്‍ നിന്നുള്ള ഇറക്കുമതി 36.1% ഉയര്‍ന്ന് 11.7 ബില്യണ്‍ ഡോളറിലെത്തി. പുതിയ കരാര്‍ നിലവില്‍ വരുന്നതോടെ കയറ്റുമതി ഉയരും. ഇത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ മുതല്‍ക്കൂട്ടാവും. ഈ കരാര്‍ ഇന്ത്യയുടെ കയറ്റുമതി മേഖലക്ക് വലിയ ഉത്തേജനം നല്‍കുകയും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.

Content Highlights: India-UK Free Trade Agreement (CETA) to take effect on July 15, granting duty-free access to 99% of Indian exports. The landmark deal is expected to benefit over 75,000 Indian professionals and 900 companies, while boosting trade, investment, and opportunities across key sectors including textiles, engineering, marine products, leather, and processed foods

dot image
To advertise here,contact us
dot image