37 വര്‍ഷങ്ങള്‍ക്കു ശേഷം 'സേതുമാധവന്‍' വീണ്ടും വരുന്നു; റീ-റിലീസിനൊരുങ്ങി മോഹന്‍ലാലിന്റെ 'കിരീടം'

റീ-റിലീസ് ജൂലൈയില്‍ ഉണ്ടാകുമെന്ന് സംവിധായകന്‍

37 വര്‍ഷങ്ങള്‍ക്കു ശേഷം 'സേതുമാധവന്‍' വീണ്ടും വരുന്നു; റീ-റിലീസിനൊരുങ്ങി മോഹന്‍ലാലിന്റെ 'കിരീടം'
dot image

സിബി മലയില്‍-ലോഹിതദാസ് കൂട്ടുകെട്ടില്‍ മോഹന്‍ലാല്‍ നായകനായ, മലയാളത്തിലെ ക്ലാസിക് സിനിമകളിലൊന്നായ കിരീടം ഇപ്പോള്‍ റീറിലീസിനൊരുങ്ങുകയാണ്. 1989ല്‍ തിയേറ്ററുകളിലെത്തിയ ചിത്രം ഡോള്‍ബി അറ്റ്‌മോസില്‍ 4കെ ദൃശ്യഭംഗിയില്‍ റീറിലീസിന് തയ്യാറാവുകയാണ്.

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിന തലേന്ന് ചിത്രത്തിന്റെ സംവിധായകനായ സിബി മലയിലാണ് കിരീടം റീ റിലീസിന്റെ കാര്യം ആദ്യം പ്രേക്ഷകരെ അറിയിച്ചത്. അപ്പോള്‍ പുറത്തുവിട്ട പോസ്റ്ററില്‍ ചിത്രം ജൂണില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ പുതിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ട് സിബി മലയില്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത് ചിത്രം ജൂലൈയില്‍ എത്തുമെന്നാണ്. എന്നാല്‍ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. അത് സംബന്ധിച്ച പ്രഖ്യാപനം വൈകാതെ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കൃപാ ഫിലിംസിന്റെ ബാനറില്‍ എന്‍. കൃഷ്ണകുമാറും (കിരീടം ഉണ്ണി) ദിനേശ് പണിക്കരും ചേര്‍ന്നാണ് കിരീടം നിര്‍മിച്ചത്. മോഹന്‍ലാല്‍ എന്ന നടനെ അതുവരെ കാണാത്ത തലത്തിലേക്ക് ഉയര്‍ത്തിയ സിനിമ, കിരീടം എന്ന് കേള്‍ക്കുമ്പോള്‍ സേതുമാധവനെ ആദ്യവും ലാലിനെ പിന്നീടും ഓര്‍ക്കുന്ന തലത്തിലേക്ക് ഉയര്‍ത്തപ്പെട്ട സിനിമ. മനുഷ്യരിലെ നിസഹായതയെ ആഴത്തില്‍ പ്രതിഫലിപ്പിക്കാനറിയുന്ന, ലോഹിതദാസ് എന്ന മനുഷ്യമനസിന്റെ ഉള്‍പ്പെരുപ്പറിയുന്ന മാസ്റ്റര്‍ സ്റ്റോറി ടെല്ലറുടെ, സിബി മലയില്‍ എന്ന മാസ്റ്റര്‍ ക്രാഫ്റ്റ്മാന്റെ, ജോണ്‍സണ്‍ എന്ന സംഗീത മാന്ത്രികന്റെ സിനിമ.

സേതുമാധവനും അച്യുതന്‍ നായരുമായി മോഹന്‍ലാല്‍- തിലകന്‍ ഓണ്‍സ്‌ക്രീന്‍ രസതന്ത്രം സൃഷ്ടിച്ച മനോഹര ഭാവമുഹൂര്‍ത്തങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇന്നും നൊമ്പരമായി മാറിയ സിനിമ. ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളാകെ തകര്‍ത്ത്, ഒരു ചെറുപ്പക്കാരനെ കുറ്റവാളിയും ഗുണ്ടയുമാക്കി അയാളുടെ ശിരസില്‍ ഉറച്ചുപോയ മുള്‍ക്കിരീടം ആണ് ലോഹിതദാസ് സിബി മലയില്‍ കൂട്ടുകെട്ടിലൂടെ കിരീടം എന്ന മികച്ച ക്ലാസിക്കായി മാറിയത്.

ജീവിതം മുഴുവന്‍ കരിനിഴല്‍ വീഴ്ത്തിയ മനുഷ്യനെ അടിച്ചുവീഴ്ത്തിയപ്പോള്‍ 'കത്തി താഴെയിടെടാ, നിന്റച്ഛനാടാ പറയുന്നത്' എന്ന രംഗം ഇന്നും മലയാളത്തിലെ വൈകാരിക തീവ്രതയുള്ള മികച്ച രംഗങ്ങളിലൊന്നാണ്. അത്രയേറെ പ്രാധാന്യമുള്ള ഗാനങ്ങളും അതിനൊത്ത ദൃശ്യഭംഗിയും ചേര്‍ന്ന മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക് വീണ്ടും സ്‌ക്രീനില്‍ എത്തുമ്പോള്‍ അകാലത്തില്‍ പൊലിഞ്ഞ തിലകന്‍, മാമുക്കോയ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മുരളി, കൊച്ചിന്‍ ഹനീഫ, തിക്കുറിശ്ശി, കവിയൂര്‍ പൊന്നമ്മ, ഫിലോമിന, ശ്രീനാഥ്, മോഹന്‍രാജ് (കീരിക്കാടന്‍ ജോസ്), കുണ്ടറ ജോണി, കനകലത തുടങ്ങിയവരെ ഒന്നുകൂടി കാണാന്‍ സാധിക്കുന്നതിലെ സന്തോഷവും, ഒപ്പം മനസില്‍ ഒരുനോവും പ്രേക്ഷകന് സമ്മാനിക്കും എന്ന് ഉറപ്പാണ്. ജഗതി ശ്രീകുമാര്‍, ജഗദീഷ്, പാര്‍വതി, മണിയന്‍പിള്ള രാജു, ഉഷ, യദു കൃഷ്ണന്‍, കൊല്ലം തുളസി, പൂജപ്പുര രാധാകൃഷ്ണന്‍ തുടങ്ങിയവരുടെ മികച്ച പ്രകടനം കാഴ്ചവച്ച സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചത് എസ്. കുമാറാണ്. ഹൈസിന്‍ ഗ്ലോബല്‍ വെഞ്ചേഴ്സ് ആണ് ഇന്ത്യയില്‍ ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

എഡിറ്റര്‍: എല്‍. ഭൂമിനാഥന്‍, ഗാനരചന: കൈതപ്രം, മേക്കപ്പ്: വേലപ്പന്‍, ആര്‍ട്ട്: സി.കെ. സുരേഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കെ.ആര്‍. ഷണ്‍മുഖം, കോസ്റ്റ്യൂംസ്: നാഗരാജ്, കളറിസ്റ്റ്: രംഗ, കോര്‍ഡിനേറ്റര്‍: വിജയലക്ഷ്മി മോഹന്‍ദാസ്, ക്രിയേറ്റീവ് വിഷനറി ഹെഡ്: ബോണി അസനാര്‍, അറ്റ്മോസ് മിക്സിംഗ്: ഹരി നാരായണന്‍, റീസ്റ്റോറേഷന്‍: പ്രസാദ് കോര്‍പ്പ്, 4K റീമാസ്റ്ററിങ്: ഹൈ സ്റ്റുഡിയോസ്, ട്രെയ്ലര്‍ കട്സ്: ഡോണ്‍ മാക്സ്, മാര്‍ക്കറ്റിങ്: ഹൈസ്സിന്‍ ഗ്ലോബല്‍ വെഞ്ചേഴ്സ്, ഡിസൈന്‍സ്: അര്‍ജ്ജുന്‍, ഹൈ സ്റ്റുഡിയോസ്, സ്റ്റില്‍സ്: സുകുമാരന്‍, പിആര്‍ഒ: പി.ശിവപ്രസാദ്.

Content Highlights: Mohanlal's 'Kireedam' set for re-release on july

dot image
To advertise here,contact us
dot image