മോദിയുടെ ആഹ്വാനം, തീരുവ ഇഫക്ട്; സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് 70% കുറഞ്ഞതായി റിപ്പോര്‍ട്ട്

പശ്ചിമേഷ്യയിലെ സംഘര്‍ഷവും വിദേശനാണ്യ ശേഖരത്തിലെ ആശങ്കകളും പരിഗണിച്ചാണ് സര്‍ക്കാര്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 15 ശതമാനമായി ഉയര്‍ത്തിയത്

മോദിയുടെ ആഹ്വാനം, തീരുവ ഇഫക്ട്; സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് 70% കുറഞ്ഞതായി റിപ്പോര്‍ട്ട്
dot image

ഈ മാസമാദ്യം സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ ഇരട്ടിയിലേറെ വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി ഫലം കാണുന്നുവെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് 70 ശതമാനത്തോളം ഡിമാന്‍ഡ് കുറഞ്ഞു. സ്വര്‍ണവിലയില്‍ വലിയ വ്യത്യാസമില്ലാതെ ഉയര്‍ന്നു നില്‍ക്കുന്നതും ഉപഭോക്താക്കളെ അകറ്റി നിര്‍ത്തുന്നുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധനവില ഉയര്‍ന്നതോടെ വിലക്കയറ്റം രൂക്ഷമായതും സ്വര്‍ണ വിപണിക്ക് തിരിച്ചടിയായിട്ടുണ്ട്.

മെയ് 13ന് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കിയാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ രാജ്യത്ത് വിറ്റഴിച്ചത് 7.5 ടണ്‍ സ്വര്‍ണമാണെന്ന് ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റഴിച്ചത് 25 ടണ്‍ സ്വര്‍ണമാണ്. ഇത് 70 ശതമാനത്തോളം ഡിമാന്‍ഡ് ഇടിഞ്ഞെന്ന് വ്യക്തമാക്കുന്നതായി ഇന്ത്യന്‍ ബുള്ള്യന്‍ ആന്‍ഡ് ജ്വല്ലേഴ്സ് അസോസിയേഷന്‍ ദേശീയ സെക്രട്ടറി സുരേന്ദ്ര മേത്ത പറയുന്നു. അസംഘടിത സ്വര്‍ണവ്യാപാരികള്‍ക്ക് തീരുവ വര്‍ധന വന്‍ തിരിച്ചടിയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തീരുവ വര്‍ധന മാത്രമല്ല, ഡിമാന്‍ഡ് ഇടിഞ്ഞതിന്റെ കാരണമെന്ന് വ്യാപാരികള്‍ വിലയിരുത്തുന്നു. സ്വര്‍ണം വാങ്ങുന്നത് കുറയ്ക്കണമെന്ന് പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തതും വിപണിയെ ബാധിച്ചതായി വ്യാപാരികള്‍ വിലയിരുത്തുന്നു. പണപ്പെരുപ്പത്തെ തുടര്‍ന്ന് അവശ്യ വസ്തുക്കള്‍ക്ക് വിലയേറിയതും സാധാരണക്കാരെ സ്വര്‍ണത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നുണ്ട്. സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണവും സമീപ നാളുകളില്‍ കുറഞ്ഞിട്ടുണ്ട്. ഈ വര്‍ഷം ആദ്യ മൂന്നുമാസങ്ങളില്‍ നിക്ഷേപകര്‍ കൂടിയെങ്കിലും നിലവില്‍ കുറയുന്ന ട്രെന്‍ഡാണുള്ളത്.

മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ഗോള്‍ഡ് ബാറുകള്‍ക്കും നാണയങ്ങള്‍ക്കും ഡിമാന്‍ഡ് കൂടിയിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 34 ശതമാനം അധിക വില്‍പ്പനയുണ്ടായി. 800-850 ടണ്‍ സ്വര്‍ണമാണ് ഒരു വര്‍ഷം ഇന്ത്യയില്‍ വിറ്റഴിക്കുന്നത്. പരമ്പരാഗതമായി സ്വര്‍ണത്തിന് വന്‍ ഡിമാന്‍ഡുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ആവശ്യക്കാര്‍ കുറഞ്ഞിരിക്കുകയാണ്. ലൈറ്റ് വെയ്റ്റ് സ്വര്‍ണാഭരണങ്ങള്‍ക്ക് മാത്രമാണ് ഇപ്പോള്‍ മുമ്പത്തേതു പോലെ ഡിമാന്‍ഡുള്ളത്.

ഇറക്കുമതി തീരുവ ഉയര്‍ന്നത് എന്തുകൊണ്ട്?

പശ്ചിമേഷ്യയിലെ സംഘര്‍ഷവും വിദേശനാണ്യ ശേഖരത്തിലെ ആശങ്കകളും പരിഗണിച്ചാണ് സര്‍ക്കാര്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 15 ശതമാനമായി ഉയര്‍ത്തിയത്. ഇതിലൂടെ സ്വര്‍ണ ഇറക്കുമതി കുറയ്ക്കുകയും വിദേശനാണ്യ ചെലവ് നിയന്ത്രിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. പുതിയ നികുതി ഘടനയില്‍ 10 ശതമാനം ബേസിക് കസ്റ്റംസ് ഡ്യൂട്ടിയും 5 ശതമാനം സെസ്സും ഉള്‍പ്പെടുന്നു.

ഡിമാന്‍ഡ് ഇനിയും കുറയുമെന്ന് ഗോള്‍ഡ് കൗണ്‍സില്‍

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം, തീരുവ വര്‍ധനയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ഇന്ത്യയിലെ സ്വര്‍ണ ആവശ്യകത 50 മുതല്‍ 60 ടണ്‍ വരെ കുറയാന്‍ സാധ്യതയുണ്ട്. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 10 ശതമാനം ഇടിവായിരിക്കും. ക്രിസില്‍ റിപ്പോര്‍ട്ട് അനുസരിച്ച് സ്വര്‍ണാഭരണ റീട്ടെയില്‍ മേഖലയില്‍ വില്‍പ്പന അളവ് 13-15 ശതമാനം വരെ കുറയുകയും ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തുകയും ചെയ്യാന്‍ സാധ്യതയുണ്ട്.

Content Highlights: Demand fell to about 7.5 tonnes in the fortnight ended May 27 from around 25 tonnes a year earlier, according to industry estimates. The government increased the import duty on gold to 15% from 6% with effect from May 13.

dot image
To advertise here,contact us
dot image