

ബിസിസിഐയുടെ കമൻ്ററി പാനലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം ലക്ഷ്മൺ ശിവരാമകൃഷ്ണൻ. എക്സിലൂടെയാണ് ലക്ഷ്മൺ ശിവരാമകൃഷ്ണൻ ബിസിസിഐയുടെ കമൻ്ററി പാനലിൽ നിന്നും രാജിവെക്കുന്നതായി അറിയിച്ചത്. ബിസിസിഐയിലെ വർണവിവേചനത്തെ തുടർന്നാണ് താൻ രാജിവെച്ചതെന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അറിയിച്ചു.
തൻ്റെ നിറം കറുപ്പായതിൻ്റെ പേരിൽ അവസരങ്ങൾ ലഭിക്കുന്നത് കുറഞ്ഞെന്നും ഇത് തുടർന്ന് കമൻ്ററി പാനലിൽ നിന്നും രാജിവെക്കാൻ തീരുമാനിക്കുകയായിരുന്നു ശിവരാമകൃഷ്ണൻ വ്യക്തമാക്കി. ശിവരാമകൃഷ്ണൻ്റെ രാജി തീരുമാനം ആരാധകർക്കിടയിലും മറ്റ് താരങ്ങൾക്കിടയിലും വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്.
‘ബിസിസിഐയുടെ കമൻ്ററിയിൽ നിന്നും ഞാൻ വിരമിക്കുന്നു‘ എന്ന് കുറിച്ച ഒരു പോസ്റ്റ് മാത്രമായിരുന്നു ശിവരാമകൃഷ്ണൻ എക്സിൽ ആദ്യം പങ്കുവെച്ചത്. അപ്രതീക്ഷിത തീരുമാനത്തിന് പിന്നാലെ ആരാധകരുടെ ചോദ്യങ്ങൾ ഉയർന്നതോടെയാണ് ശിവരാമകൃഷ്ണൻ താൻ രാജിവെക്കാനുള്ള തീരുമാനം വ്യക്തമാക്കിയത്. കഴിഞ്ഞ 23 വർഷമായിട്ട് ടോസിനോ മറ്റ് പ്രസെൻ്റേഷനുകൾക്കോ തന്നെ തിരഞ്ഞെടുക്കാറില്ല. രവി ശാസ്ത്രി ഇന്ത്യൻ ടീമിൻ്റെ പരിശീലകനായപ്പോൾ പോലും പുതുമുഖങ്ങൾക്കായിരുന്നു ടോസിനും മറ്റ് അവതരണങ്ങൾക്കും കൂടുതൽ അവസരം ലഭിച്ചിരുന്നത്.
1980 കളുടെ തുടക്കത്തിൽ, തന്റെ 17-ാം വയസ്സിൽ തന്റെ ലെഗ് സ്പിന്നും ഗൂഗ്ലിയും ടോപ് സ്പിന്നും കൊണ്ട് ക്രിക്കറ്റ് ലോകത്ത് തരംഗം സൃഷ്ടിച്ച താരമാണ് ലക്ഷ്മൺ ശിവരാമകൃഷ്ണൻ. തമിഴ്നാട് സ്വദേശിയായ ശിവരാമകൃഷ്ണൻ ഇന്ത്യയ്ക്ക് വേണ്ടി ഒമ്പത് ടെസ്റ്റും 16 ഏകദിന മത്സരങ്ങളും ശിവരാമകൃഷ്ണൻ കളിച്ചിട്ടുണ്ട്. 2000ത്തോടെയാണ് ശിവരാമകൃഷ്ണൻ കമൻ്ററിയിലേക്കെത്തുന്നത്. ഐസിസി ക്രിക്കറ്റ് കമറ്റിയിൽ താരങ്ങളുടെ പ്രതിനിധിയായി ശിവരാമകൃഷ്ണൻ പ്രവർത്തിച്ചിട്ടുണ്ട്.
Content highlight: Laxman Sivaramakrishnan quits BCCI commentary, alleges Colour discrimination