മാറാട് കലാപ സമയത്ത് യുഡിഎഫും ആര്‍എസ്എസ് നേതാക്കളും തമ്മില്‍ ഡീല്‍ ഉണ്ടാക്കി: പി ജയരാജന്‍

ഡീലിന് പിന്നാലെ സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തില്‍ നിന്ന് ബിജെപി പിന്മാറിയെന്നും പി ജയരാജന്‍ പറഞ്ഞു

മാറാട് കലാപ സമയത്ത് യുഡിഎഫും ആര്‍എസ്എസ് നേതാക്കളും തമ്മില്‍ ഡീല്‍ ഉണ്ടാക്കി: പി ജയരാജന്‍
dot image

മലപ്പുറം: മാറാട് കലാപ സമയത്ത് യുഡിഎഫും ആര്‍എസ്എസ് നേതാക്കളും തമ്മില്‍ ഡീല്‍ ഉണ്ടാക്കിയെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ എ കെ ആന്റണിയും പി കെ കുഞ്ഞാലിക്കുട്ടിയും ആര്‍എസ്എസ് നേതാക്കളും ചേര്‍ന്നാണ് ഡീല്‍ ഉണ്ടാക്കിയത് എന്നാണ് പി ജയരാജന്‍ പറഞ്ഞത്. ഡീലിന് പിന്നാലെ സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തില്‍ നിന്ന് ബിജെപി പിന്മാറിയെന്നും ഹിന്ദു രാഷ്ട്രീയവാദികള്‍ക്ക് സഹായകരമായ നിലപാടാണ് ലീഗും ജമാഅത്തെ ഇസ്‌ലാമിയും സ്വീകരിക്കുന്നതെന്നും പി ജയരാജന്‍ പറഞ്ഞു. പൊന്നാനി വെളിയംകോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ സക്കീറിന്റെ പ്രചാരണ വേദിയിലായിരുന്നു പി ജയരാജന്‍ ഇക്കാര്യം പറഞ്ഞത്.

'ഇപ്പോള്‍ പിണറായി വിജയന്‍ മോദിയുമായി ഡീലുണ്ടാക്കി എന്നൊക്കെ പറയുന്നുണ്ടല്ലോ. മാറാട് കലാപത്തിന് ശേഷം ബിജെപിക്കാര്‍ ആ കലാപത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടവരാണ്. സമരം ചെയ്തവരാണ്. എവിടെപ്പോയി ബിജെപിക്കാരെ നിങ്ങളുടെ മുദ്രാവാക്യം? കോഴിക്കോട്ടെ കടപ്പുറത്തെ പൂഴിയില്‍ അത് പൂഴ്ത്തിവെച്ചോ? കുഞ്ഞാലിക്കുട്ടിക്ക് നന്നായി അറിയാം എന്താണ് ഡീല്‍. അന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ ആര്‍എസ്എസുകാര്‍ അദ്ദേഹത്തെ തടഞ്ഞു. തിരിച്ചയച്ചു. അന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ ഡീല്‍ നടക്കുകയായിരുന്നു. ആന്റണി, കുഞ്ഞാലിക്കുട്ടി, ആര്‍എസ്എസ് നേതാക്കന്മാര്‍ അടക്കം അവിടെ ഉണ്ടായിരുന്നു. ആ ഡീല്‍ പ്രകാരം മാറാട് കലാപത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ നിന്ന് ബിജെപി പിന്മാറി. ഡീല്‍ ഒപ്പിക്കാന്‍ ലീഗ് എന്തൊക്കെ ചെയ്തുവെന്ന് ലീഗ് നേതാക്കന്മാര്‍ക്കേ പറയാന്‍പറ്റൂ'- പി ജയരാജൻ പറഞ്ഞു.

ഇപ്പോള്‍ മുസ്ലിങ്ങളുടെ വീട്ടില്‍ പോയി ജമാഅത്തെ ഇസ്‌ലാമിക്കാര്‍ കുശുകുശുപ്പ് പ്രചാരണം ആരംഭിച്ചിരിക്കുകയാണെന്നും പിണറായി വിജയന്‍ ഇസ്‌ലാമോഫോബിയ ബാധിച്ചയാളാണെന്നും സിപിഐഎം ഇസ്‌ലാം ഭീതിയുണ്ടാക്കുകയാണെന്നുമാണ് അവർ പ്രചരിപ്പിക്കുന്നതെന്നും പി ജയരാജൻ പറഞ്ഞു. 'രാജ്യത്ത് ഇസ്‌ലാം ഭീതിയുണ്ടാക്കുന്നത് ആരാണ്? ആര്‍എസ്എസും ബിജെപിയും. അതിനെപ്പറ്റി പറയാന്‍ ധൈര്യമില്ല. പിന്നെ സിപിഐഎമ്മിനെയും പിണറായിയെയും ഡീലിനെയുംപറ്റി പറയുക, നുണ പ്രചരിപ്പിക്കുക. ഇടതുപക്ഷത്തെ ഇസ്‌ലാമോഫോബിയ ബാധിച്ചിരിക്കുന്നു എന്ന്. കേരളത്തിലെ മുസ്ലീങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തുന്ന സമീപനമാണ് സിപിഐഎം സ്വീകരിക്കുന്നതെന്ന മട്ടില്‍ നുണപ്രചരണങ്ങള്‍ നടത്തുക. ജമാഅത്തെ ഇസ്‌ലാമി ചെറിയ പ്രസ്താനമാണ്. പക്ഷെ ഒരു ലിറ്റര്‍ പാലില്‍ ഒരു തുളളി വിഷം മതി. അതാണ് ജമാഅത്തെ ഇസ്‌ലാമി. അവര്‍ക്ക് സ്വന്തം ചാനലുണ്ട്. അവര്‍ പത്രത്തിലൂടെ സിപിഐഎം വിരോധമാണ് പ്രചരിപ്പിക്കുന്നത്. അതുവഴി രാജ്യത്തെ മുസ്ലിം ന്യൂനപക്ഷങ്ങളെയും ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെയും വേട്ടയാടി അവരെ അപരവൽക്കരിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന ഹിന്ദുരാഷ്ട്രവാദികൾക്ക് സഹായകരമായ നിലപാടാണ് ലീഗും ജമാഅത്തെ ഇസ്‌ലാമിയും സ്വീകരിക്കുന്നത്'- പി ജയരാജൻ കൂട്ടിച്ചേർത്തു.

Content Highlights: A deal was made between UDF and RSS leaders during the Marad riots; P Jayarajan alleges

dot image
To advertise here,contact us
dot image