

ഡറാഡൂൺ: ശാസ്ത്രീയമായ തെളിവുകളുടെ അഭാവത്തിൽ, മദ്യത്തിന്റെ മണമുണ്ടെന്നതിൻ്റെ പേരിൽ മാത്രം മദ്യപിച്ച് വാഹനം ഓടിച്ചതിന് (കൊലപാതകമായി കണക്കാക്കാത്ത കുറ്റകരമായ നരഹത്യ) കേസെടുക്കാൻ കഴിയില്ലെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി.മോട്ടോർ വെഹിക്കിൾ ആക്ട് പ്രാകാരം, ഒരു വ്യക്തിയുടെ ശരീരത്തിൽ അനുവദനീയമായതിലും അധികം മദ്യമുണ്ടെന്നത് രക്തപരിശോധന അല്ലെങ്കിൽ ബ്രത്ത് അനലൈസർ ടെസ്‌റ്റ് എന്നിവലൂടെ തെളിയിക്കണമെന്ന് കോടതി വിശദീകരിച്ചു.
ജസ്റ്റിസ് അലോക് മഹ്‌റയാണ് ഹർജിക്കാരനെതിരെ സെഷൻസ് കോടതി ചുമത്തിയ കുറ്റം നീക്കിയത്. ഒരു ക്രിമിനൽ റിവിഷൻ പെറ്റീഷൻ പരിഗണിക്കവേയായിരുന്നു കഴിഞ്ഞദിവസം കോടതിയുടെ നിരീക്ഷണം.
ബദരിനാഥ് ഥാമിൽ നിന്നും ചമോലിയിലേക്ക് യാത്രികരെ എത്തിക്കുന്ന ജീപ്പ് ഡ്രൈവർ അമർ സിങ് എന്നയാളായിരുന്നു പരാതിക്കാരൻ. കേസിനാസ്പദമായ യാത്രക്കിടയിൽ സിങ് ഓടിച്ചിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു. സംഭവത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തെ തുടർന്നുള്ള മെഡിക്കൽ പരിശോധനയിൽ സിങിന്റെ ശ്വാസത്തിൽ മദ്യത്തിന്റെ മണം ഉണ്ടായിരുന്നെന്ന് പറയുന്നു. എന്നാൽ രക്തപരിശോധനയോ ബ്രത്ത് അനലൈസർ പരിശോധനയോ നടത്തിയിരുന്നില്ല. ഇക്കാര്യം പരാതിക്കാരന്റെ അഭിഭാഷകൻ ജഡ്ജിയുടെ ശ്രദ്ധയിൽപ്പെടുത്തി.
നൂറു മില്ലിലിറ്റർ രക്തത്തിൽ 30mgൽ അധികം ആൽകഹോൾ അളവ് ഉണ്ടെങ്കിൽ മാത്രമേ ശാസ്ത്രീയമായി മദ്യപിച്ച് വാഹനം ഓടിച്ചതായി കണക്കാക്കുകയുള്ളു. ഡ്രൈവറിന്റെ ശ്രദ്ധയില്ലായ്മ അല്ല മറിച്ച് വാഹനത്തിന്റെ മുൻവശത്തെ ടയർ പൊട്ടിയതുമാണ് അപകടത്തിന് കാരണമെന്ന് പരാതിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഇക്കാര്യം പരിശോധിച്ച കോടതി പ്രോസിക്യൂഷൻ ശാസ്ത്രീയമായ തെളിവുകൾ സമർപ്പിക്കാൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി. മദ്യപിച്ച് വാഹനം ഓടിച്ചെന്ന കുറ്റം ചുമത്താൻ തെളിവില്ലെന്ന് പറഞ്ഞ കോടതി, പരാതിക്കാരനെതിരെ ചുമത്തിയ മറ്റ് വകുപ്പുകൾ നിലനിൽക്കുമെന്നും വ്യക്തമാക്കി.
Content Highlights: The Uttarakhand High Court observed that merely smelling of alcohol is not sufficient to prove the offence of drunk driving. The court stated that proper evidence is required to establish a charge of driving under the influence of alcohol.