യൂ ടേൺ അടിച്ച് കേന്ദ്രസർക്കാർ; 25% എഥനോൾ കലർന്ന പെട്രോൾ ഉടനില്ല; നീക്കം 'E20' പരാതികൾ മൂലം

പരാതികൾ പരിഗണിച്ച് ഘട്ടം ഘട്ടമായി E25 പെട്രോൾ പുറത്തിറക്കിയാൽ മതി എന്നാണ് നിലവിലെ തീരുമാനം

യൂ ടേൺ അടിച്ച് കേന്ദ്രസർക്കാർ; 25% എഥനോൾ കലർന്ന പെട്രോൾ ഉടനില്ല; നീക്കം 'E20' പരാതികൾ മൂലം
dot image

ന്യൂഡൽഹി: പെട്രോളിൽ 25% എഥനോൾ കലർത്താനുള്ള നീക്കത്തിന് വേഗം കുറച്ച് കേന്ദ്രസർക്കാർ. പൊതുജനങ്ങളിൽ നിന്നുയരുന്ന രോഷം കണക്കിലെടുത്താണ് തീരുമാനം. നിലവിൽ 20% എഥനോൾ ചേർത്തതിന് പിന്നാലെ വാഹനങ്ങൾ കേടുവരുന്നുവെന്ന ആരോപണങ്ങൾ ശക്തമാണ്. അതിനാലാണ് എഥനോൾ 25% ആക്കുന്നത് കേന്ദ്രം നീട്ടിവെക്കാൻ തീരുമാനിച്ചത്.ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് തീരുമാനം. പുതിയ ഇന്ധനത്തിന് അനുയോജ്യമായ എഞ്ചിൻ മാറ്റങ്ങൾ വരുത്താൻ വാഹന നിർമ്മാതാക്കൾക്ക് കൂടുതൽ സമയം നൽകാനാണ് സാധ്യത.

പെട്രോളിൽ എഥനോൾ 25% ആക്കാൻ പ്രത്യേക സമയപരിധിയൊന്നും കേന്ദ്രം നിശ്ചയിച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ കേന്ദ്രം പുറത്തിറക്കിയ രണ്ട് ഉത്തരവുകൾ പുതിയ ആശങ്കകൾക്ക് വഴിവെച്ചിരുന്നു. 22%-30% എഥനോൾ കലർന്ന മിശ്രിത ഇന്ധനത്തിന് കേന്ദ്ര എക്സൈസ് തീരുവയിൽ ഇളവ് പ്രഖ്യാപിച്ചതും ഇവയ്ക്ക് BIS പ്രകാരമുള്ള ഇന്ധന മാനദണ്ഡങ്ങൾ നിശ്ചയിച്ചതുമായിരുന്നു ആ നടപടികൾ.

നിലവിൽ 20% എഥനോൾ കലർന്ന പെട്രോൾ ആണ് പമ്പുകളിൽ ലഭ്യമാകുന്നത്. ഇവ ഉപയോഗിക്കുന്നത് മൂലം വാഹനങ്ങൾക്കും അവയുടെ യന്ത്ര ഭാഗങ്ങൾക്കും കേടുപാടുകൾ വരുന്നുണ്ടന്ന ആരോപണങ്ങൾ ശക്തമാണ്. നിരവധി പേരാണ് വീഡിയോയും ചിത്രങ്ങളുമായി ദിവസേന രംഗത്തെത്തുന്നത്. ഇവയിൽ പരിഗണിക്കേണ്ട വിഷയങ്ങൾ ഉണ്ടെന്നും അവ പരിശോധിക്കപ്പെടണമെന്നും കഴിഞ്ഞയാഴ്ച ചേർന്ന കേന്ദ്ര ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമുണ്ടായിരുന്നു.

E20 ഇന്ധനവുമായി ബന്ധപ്പെട്ട് വാഹന ഭാഗങ്ങളുടെ നിർമാതാക്കളുമായി ചർച്ച നടത്താനും യോഗത്തിൽ ധാരണയായിരുന്നു. E20 പെട്രോളിലേക്കുള്ള മാറ്റം പൊടുന്നനെയുള്ളതായിരുന്നു. വലിയ വിമർശനമാണ് ഇതിന് പിന്നാലെ കേന്ദ്രം നേരിട്ടത്. അതിനാൽ പരാതികൾ പരിഗണിച്ച് ഘട്ടം ഘട്ടമായി E25 പെട്രോൾ പുറത്തിറക്കിയാൽ മതി എന്നാണ് നിലവിലെ തീരുമാനം.

അതേസമയം, E20 പെട്രോളുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങൾക്കിടെ കേന്ദ്രസർക്കാരിന് പിന്തുണയുമായി വാഹന, ഊർജ മേഖലയിലെ വിദഗ്ധർ രംഗത്തെത്തിയിരുന്നു. വാഹനങ്ങൾക്ക് E20 പെട്രോൾ മൂലം കേടുപാടുകൾ ഉണ്ടാകുമെന്നത് ശരിയല്ലെന്നും റേസിംഗ് കാറുകളിൽ വരെ എഥനോൾ പെട്രോൾ ഉപയോഗിക്കാമെന്നുമാണ് വിദഗ്ധർ പറഞ്ഞത്. വർഷങ്ങളുടെ ശാസ്ത്രീയ പരിശോധനകൾക്കും മറ്റും ശേഷമാണ് എഥനോൾ പെട്രോൾ പുറത്തിറങ്ങുന്നത് എന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.

വാർത്താ സമ്മേളനത്തിലാണ് വിദഗ്ധർ ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. എഞ്ചിനീയർസ് ഇന്ത്യ ലിമിറ്റഡ് സിഎംഡി വാതിക ശുക്ല എന്നിവരും ബജാജ് ഓട്ടോ സർക്കിൾ ഹെഡ് മൻപ്രീത്ത് സിങ്, ടിവിഎസ്, ടൊയോട്ട, മാരുതി സുസുകി, ഹ്യൂണ്ടായ് കമ്പനികളുടെ പ്രതിനിധികളുമാണ് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്.

Content Highlights: The Central Government has reportedly slowed its plan to increase ethanol blending in petrol from 20% to 25% amid growing public concern. Complaints about vehicle damage and engine-related issues after the introduction of E20 fuel have intensified, prompting authorities to delay the next phase of ethanol blending.

dot image
To advertise here,contact us
dot image