കേതന്‍ അഗര്‍വാളിന്റെ കൊലപാതകം; നുണപരിശോധനയ്ക്ക് സമ്മതിച്ച് സിയ ഗോയല്‍

കേതനെ കോട്ടയിലെത്തിച്ച് കൊലപ്പെടുത്തുന്നതിന്റെ റിഹേഴ്‌സല്‍ സിയയും കാമുകനും നടത്തിയിരുന്നു

കേതന്‍ അഗര്‍വാളിന്റെ കൊലപാതകം; നുണപരിശോധനയ്ക്ക് സമ്മതിച്ച് സിയ ഗോയല്‍
dot image

മുംബൈ: പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സിയ ഗോയല്‍ പോളിഗ്രാഫ് പരിശോധനയ്ക്ക് സമ്മതിച്ചു. മഹാരാഷ്ട്രയിലെ ലോഹാഘട്ട് കോട്ടയില്‍ വച്ച് പൂനെ സ്വദേശിയായ വ്യവസായി കേതന്‍ അഗര്‍വാളിനെ സിയയും കാമുകന്‍ ചേതന്‍ ചൗധരിയും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. ഇത്തരം പരിശോധനകള്‍ക്ക് പ്രതിയുടെ സമ്മതം ആവശ്യമാണ്. ലോനവാല റൂറല്‍ പൊലീസിനോടാണ് പരിശോധനയ്ക്ക് തയ്യാറാണെന്ന് അറിയിച്ചതെന്ന് ഇവരുടെ അഭിഭാഷകന്‍ വിപുല്‍ ദുസിങ് അറിയിച്ചു.

കേതനെ കോട്ടയിലെത്തിച്ച് കൊലപ്പെടുത്തുന്നതിന്റെ റിഹേഴ്‌സല്‍ സിയയും കാമുകനും നടത്തിയിരുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ഇത്. ഇവിടെ പൊലീസ് സിയയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് സിയ ഗോയലിന്റെയും കാമുകന്‍ ചൗധരിയുടെയും പോളിഗ്രാഫ് പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പ്രതികള്‍ പലപ്പോഴും മൊഴികള്‍ മാറ്റിയതാണ് പൊലീസ് നുണ പരിശോധനയിലേക്ക് നീങ്ങാന്‍ കാരണം.

ജൂണ്‍ 18നാണ് കേസിനാസ്പദമായ സംഭവം. 25കാരനായ കേതന്‍ അഗര്‍വാളിനെ സിയ പൂനയിലെ കോട്ടയിലെത്തിച്ച ശേഷം കാമുകന്റെ സഹായത്തോടെ മലയിടുക്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. ഇതേദിവസം സിയ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പൂനയിലെ മാര്‍ക്കറ്റ് യാര്‍ഡ് പ്രദേശത്തുള്ള ഇവരുടെ വസതിയില്‍ നിന്നും പൊലീസ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പ്രതികള്‍ ഇരുവരും ജൂലായ് 3വരെ പൊലീസ് കസ്റ്റയില്‍ തുടരും.

നാനൂറ് അടി താഴ്ചയിലേക്ക് ആരാണ് കേതനെ തള്ളിയിട്ടതെന്ന് മനസിലാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. സംഭവത്തിന് ദൃക്‌സാക്ഷികള്‍ ഇല്ലാത്തതാണ് ഇതിന് കാരണം. പ്രതികള്‍ ഇരുവരും കുറ്റം പരസ്പരം അടുത്തയാളുടെ തലയില്‍ കെട്ടിവയ്ക്കുകയാണ്. നുണ പരിശോധനയിലൂടെ കേതന്റെ ഫോണില്‍ നിന്നും തെളിവുകള്‍ സിയ ഡിലീറ്റ് ചെയ്തിട്ടുണ്ടോ, എന്താണ് കേതനെ ഒഴിവാക്കാനുള്ള കാരണം, ചേതന്‍ ചൗധരിയുമായി എന്താണ് സിയയ്ക്കുള്ള ബന്ധം എന്നിവയും മനസിലാക്കുകയാണ് പൊലീസിന്റെ ലക്ഷ്യം.

Content Highlights: The investigation into the death of Ketan Agarwal is ongoing, with reports stating that Siya Goyal has consented to a lie detector test. Authorities are continuing their probe into the circumstances surrounding the case, with further details yet to be disclosed.

dot image
To advertise here,contact us
dot image