

ന്യൂഡൽഹി: മെസേജിംഗ് പ്ലാറ്റ്ഫോമുകളിൽ യൂസർനെയിം ഫീച്ചർ ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട പരിശോധന വ്യാപിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. വാട്സ്ആപ്പിന് സമാനമായ ആശങ്കകൾ ഉയർന്നതിന് പിന്നാലെ ടെലഗ്രാം, സിഗ്നൽ എന്നീ പ്ലാറ്റ്ഫോമുകൾക്കും കേന്ദ്ര ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) നോട്ടീസ് അയച്ചതായി വാർത്താ ഏജൻസിയായ PTI റിപ്പോർട്ട് ചെയ്യുന്നു.
യൂസർനെയിം സംവിധാനത്തിലൂടെ ഉണ്ടാകാവുന്ന തട്ടിപ്പ്, ആൾമാറാട്ടം, മറ്റ് ഓൺലൈൻ ദുരുപയോഗങ്ങൾ എന്നിവ തടയാൻ എന്തെല്ലാം സുരക്ഷാ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വിശദീകരിക്കാനാണ് കേന്ദ്ര ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ടെലഗ്രാമിനോടും സിഗ്നലിനോടും ആവശ്യപ്പെട്ടിരിക്കുന്നത്. ടെലഗ്രാമിൽ ഈ സൗകര്യം തുടരാൻ അനുവദിക്കുന്നതിൻ്റെ അടിസ്ഥാനമെന്താണെന്നും സർക്കാർ ചോദിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
സ്വകാര്യതയും സുരക്ഷയും സംബന്ധിച്ച ചർച്ചകൾ പൂർത്തിയാകുന്നതുവരെ വാട്സ്ആപ്പിന് ഇന്ത്യയിൽ യൂസർനെയിം ഫീച്ചർ അവതരിപ്പിക്കാനുള്ള നീക്കത്തിന് അനുമതി നൽകില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിനായി മെറ്റയുടെ ചീഫ് കോംപ്ലയൻസ് ഓഫീസർക്ക് അയച്ച നോട്ടീസിൽ മൂന്ന് ദിവസത്തിനകം വിശദമായ മറുപടി നൽകാൻ ആവശ്യപ്പെട്ടിരുന്നു. യൂസർനെയിം സംവിധാനം സൈബർ കുറ്റകൃത്യങ്ങൾ വർധിപ്പിക്കാൻ ഇടയാക്കുമോയെന്നതിലും സർക്കാർ വിശദീകരണം തേടിയിരുന്നു. യൂസർനെയിം ഉപയോഗിക്കുന്നതിലൂടെ സെലിബ്രിറ്റികൾ, പൊതുപ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ, പൊതുസമൂഹത്തിൽ വിശ്വാസ്യതയുള്ളവർ എന്നിവരുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് ആളുകളെ കബളിപ്പിക്കാൻ തട്ടിപ്പുകാർക്ക് കൂടുതൽ അവസരം ലഭിക്കുമെന്ന ആശങ്കയാണ് സർക്കാർ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഫോൺ നമ്പറുകൾ മറച്ച് യൂസർനെയിം വഴി മാത്രം ആശയവിനിമയം നടത്താൻ കഴിയുന്നതോടെ ഫിഷിംഗ് തട്ടിപ്പുകൾ, ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ, 'ഡിജിറ്റൽ അറസ്റ്റ്' പോലുള്ള തട്ടിപ്പുകൾ വർധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് സർക്കാർ വിലയിരുത്തുന്നത്. യൂസർനെയിം ഫീച്ചർ ഉപയോഗിക്കുന്നത് സൈബർ കുറ്റകൃത്യങ്ങൾ വർധിപ്പിക്കുന്നതായി കണ്ടെത്തിയാൽ ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ് ഉൾപ്പെടെയുള്ള നിയമപ്രകാരം നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും വാട്സ്ആപ്പിന് അയച്ച നോട്ടീസിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
വാട്സ്ആപ്പ് അടുത്തിടെ യൂസർനെയിം റിസർവ് ചെയ്യാനുള്ള സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിരുന്നു. എന്നാൽ ഈ ഫീച്ചർ ഇതുവരെ ഔദ്യോഗികമായി അവതരിപ്പിച്ചിട്ടില്ല. ഫീച്ചർ നിലവിൽ വന്നാൽ, ഉപയോക്താക്കൾക്ക് ഫോൺ നമ്പർ പങ്കിടാതെ, യൂസർനെയിം ഉപയോഗിച്ച് മറ്റുള്ളവരുമായി ബന്ധപ്പെടാൻ കഴിയും. ടെലഗ്രാമിലും മറ്റ് നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും നിലവിൽ ഈ സംവിധാനം ഉപയോഗത്തിലുണ്ട്. ഈ ഫീച്ചർ ആൾമാറാട്ട തട്ടിപ്പുകൾക്ക് വഴിയൊരുക്കുമെന്നാണ് വിമർശകർ പറയുന്നത്. ഫോൺ നമ്പർ പങ്കിടേണ്ട സാഹചര്യം കുറയുന്നതിനാൽ സ്വകാര്യത കൂടുതൽ സംരക്ഷിക്കപ്പെടുമെന്നാണ് ഇതിനെ അനുകൂലിക്കുന്നവർ പറയുന്നത്.
Content Highlights: The government has issued notices to Telegram and Signal following WhatsApp over concerns related to the username feature. Learn what prompted the action and its potential impact on user privacy and messaging platforms.