

ബെംഗളൂരു: കര്‍ണാടകയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ അജ്ഞാതസംഘം വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തി. ധാര്‍വാഡ് സ്വദേശിയായ ഫൈറോസ് പഠാന്‍(32) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ ആയിരുന്നു സംഭവം. ആക്രമണത്തിന്റെ ദ്യശൃങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ധര്‍വാഡ് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയായിരുന്നു ഫൈറോസ്.
വീടിന്റെ സിറ്റ്ഔട്ടിൽ ഇരിക്കുകയായിരുന്ന ഫൈറോസിന്റെ അടുത്തേക്ക് നീലയും വെള്ളയും ചേര്‍ന്ന ചെക്ക് ഷര്‍ട്ട് ധരിച്ചൊരാള്‍ എത്തുന്നതും അടുത്തിരുന്ന് സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതേസമയം തന്നെ വേറെ രണ്ട് പുരുഷന്മാര്‍ വീടിന്റെ ഗേറ്റിന് പുറത്തായി നില്‍ക്കുന്നതും ക്യാമറയിൽ കാണാം.
വീടിന്റെ വാതില്‍ക്കല്‍ നിന്ന് ഫോണില്‍ ആരോടോ സംസാരിച്ചുകൊണ്ടിരുന്ന ഫൈറോസിനെ ഒരാള്‍ കുത്തുകയായിരുന്നു. വീടിനുള്ളിലേക്ക് ഓടിയ ഫൈറോസിന്റെ പിന്നാലെ അക്രമിയും പുറത്ത് കാത്തുനിന്ന മറ്റു രണ്ടുപേരും പാഞ്ഞെത്തി. അല്‍പസമയത്തിന് ശേഷം മറ്റൊരാളും അക്രമികളുടെ കൂട്ടത്തിലേക്ക് എത്തി. ഫൈറോസിന് കുത്തേറ്റ് ഏകദേശം നാല്‍പ്പത് സെക്കന്‍ഡിന് ശേഷം നാലംഗ അക്രമിസംഘം വീടിന് പുറത്തേക്ക് ഇറങ്ങിവരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
വീടിനുള്ളിലെ കിടപ്പുമുറിയുടെ തറയിൽനിന്നാണ് ഫൈറോസിന്റെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ഏപ്രിൽ 24-ാം തീയതി വിവാഹം നടക്കാനിരിക്കവേയാണ് ഫൈറോസിന്റെ മരണം സംഭവിച്ചത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Content Highlight : A Youth Congress leader in Karnataka was stabbed to death by an unidentified group at his home. The deceased has been identified as Fairoz Pathan (32), a native of Dharwad.