

പട്ന : ബിഹാറിലെ ജെഹാനാബാദിലുള്ള റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ അഞ്ചു വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ സ്കൂൾ കാന്റീനിലെ ജീവനക്കാരനായ മുകേഷ് (46) അറസ്റ്റിൽ. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് മുകേഷിന്റെ മൊഴി.
കൊലപാതകത്തിന് ഉപയോഗിച്ച മൂര്‍ച്ചയുള്ള ബ്ലേഡ് പൊലീസ് കണ്ടെടുത്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മുകേഷിനെ ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. ഹോസ്റ്റലിലെ കുട്ടികള്‍ തന്നെ ഷണ്ഡന്‍ എന്ന് വിളിച്ച് കളിയാക്കാറുണ്ടായിരുന്നുവെന്നും ഇത് തന്നെ മാനസികമായി തളര്‍ത്തിയെന്നും മുകേഷ് പൊലീസിനോട് പറഞ്ഞു.
ഞായറാഴ്ച രാത്രി മുകേഷ് വിദ്യാര്‍ത്ഥിയെ പ്രലോഭിപ്പിച്ച് തന്റെ മുറിയിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വിദ്യാര്‍ത്ഥി നിലവിളിക്കുമെന്നും താന്‍ പിടിയിലാകുമെന്നും ഭയന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നും പ്രതി മൊഴി നൽകി. കൊലപാതകത്തിന് ശേഷം മൃതദേഹം ഹോസ്റ്റലിലെ ഗോവണിപ്പടിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
പിറ്റേന്ന് രാവിലെ ഹോസ്റ്റല്‍ നടത്തിപ്പുകാരന്‍ വിളിച്ചപ്പോഴാണ് കുട്ടി ആശുപത്രിയിലാണെന്ന വിവരം പിതാവ് അറിയുന്നത്. ആശുപത്രിയിൽ എത്തിയപ്പോൾ കുട്ടിയുടെ കഴുത്തറുത്ത നിലയിലും ജനനേന്ദ്രിയം മുറിച്ചുമാറ്റപ്പെട്ട നിലയിലുമായിരുന്നു. ഉടൻ പട്നയിലെ മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ബലാത്സംഗം, കൊലപാതകം, പോക്സോ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്.
അന്വേഷണത്തിൽ നിരവധി നിർണായക സൂചനകൾ ലഭിച്ചതായും അതിന്റെ അടിസ്ഥാനത്തിലാണ് മുകേഷിനെയും കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് അറിയിച്ചു. ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും മദ്യലഹരിയിലായിരുന്നുവെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
Content Highlight : The police have solved the horrific murder case of a five-year-old child at the hostel of a residential school in Bihar's Jehanabad earlier this week