

ന്യൂഡൽഹി: യുഎസ്, ഇസ്രയേൽ-ഇറാൻ സംഘർഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ എൽപിജി പ്രതിസന്ധിക്ക് പുറമേ കുടിവെള്ള വ്യാപാരത്തിനും കനത്ത തിരിച്ചടി ഉണ്ടായതായി റിപ്പോർട്ട്. ശുദ്ധമായ കുടിവെള്ളത്തിന് ഇന്ത്യയിൽ ക്ഷാമമൊന്നുമില്ലെങ്കിലും അത് നിറയ്ക്കാനുള്ള കുപ്പികളുടെ നിർമ്മാണ ചെലവ് കൂടിയതാണ് കുപ്പിവെള്ള വ്യവസായത്തിന് തിരിച്ചടിയായത്.
46,150കോടി രൂപ വിലമതിക്കുന്നതാണ് ഇന്ത്യയിലെ കുപ്പിവെള്ള വ്യവസായം. ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ യാത്രകൾ ദുഷ്‌കരമായതോടെ വെള്ളം നിറയ്ക്കുന്ന കുപ്പി, അടപ്പ്, കമ്പനിയുടെ പേരുവിവരങ്ങൾ അടങ്ങിയ ലേബൽ, പാക്കിങ് വസ്തുക്കൾ തുടങ്ങിയവയുടെ നിർമാണത്തിനാണ് തിരിച്ചടി നേരിടുന്നത്. പ്ലാസ്റ്റിക്ക് വസ്തുക്കളുടെ നിർമാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തു പോളിമറിന്റെ വിലയാണ് വർധിച്ചത്.
യുദ്ധം ആരംഭിച്ചതിന് പിന്നാലെ പോളിമറിന്റെ വില 12% ഉയർന്നു. സിന്തറ്റിക്ക് പോളിമറായ പോളിത്തീനിൽ നിന്നാണ് കുപ്പികൾ നിർമ്മിക്കുന്നത്. നിലവിൽ ഒരു ചെറിയ കുപ്പി നിർമ്മിക്കാനുള്ള ചെലവ് 1.45രൂപയായാണ് ഉയർന്നത്. അതിനിടയിൽ പോളിമർ ഒരു കിലോഗ്രാമിന്റെ വില 18ൽ നിന്നും 32ആയി ഉയർന്നു. വേനൽക്കാലമാകുന്നതോടേ ഇന്ത്യയിൽ കുപ്പിവെള്ളത്തിനുള്ള ആവശ്യകതയും ഉയരും നിലവിൽ 20രൂപയാണ് കുപ്പിവെള്ളത്തിന്റെ വില. കുപ്പിയുടെ അടപ്പുകൾ, ലേബലുകൾ എന്നിവ നിർമിക്കാനുള്ള സാധനങ്ങളുടെ വിലയും വർധിച്ചിട്ടുണ്ട്.
Content Highlights: The ongoing conflict involving Iran has triggered a surge in global crude oil prices, increasing the cost of petrochemical-based packaging materials used in bottled water production