സോനം വാങ്ചുക്കിന് മോചനം; കരുതല്‍ തടങ്കല്‍ ഉടനടി പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം

പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനും ചര്‍ച്ചകള്‍ക്ക് സാഹചര്യം ഒരുക്കുന്നതിനുമാണ് തീരുമാനമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു

സോനം വാങ്ചുക്കിന് മോചനം; കരുതല്‍ തടങ്കല്‍ ഉടനടി പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം
dot image

ലഡാക്: കരുതല്‍ തടങ്കലില്‍ കഴിയുന്ന പരിസ്ഥിതി പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ സോനം വാങ്ചുക്കിന് മോചനം. കരുതല്‍തടങ്കല്‍ ഉടനടി പിന്‍വലിക്കാന്‍ കേന്ദ്രആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. ദേശീയ സുരക്ഷാ നിയമപ്രകാരം ലഭ്യമായ അധികാരങ്ങള്‍ വിനിയോഗിച്ചുകൊണ്ടാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനും ചര്‍ച്ചകള്‍ക്ക് സാഹചര്യം ഒരുക്കുന്നതിനുമാണ് തീരുമാനമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ ആണ് ലഡാക്ക് പ്രക്ഷോഭത്തെ തുടര്‍ന്ന് സോനം വാങ് ചുക്കിനെ അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹ കുറ്റമടക്കം ചുമത്തിയായിരുന്നു അറസ്റ്റ്. ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനാപരമായ സംരക്ഷണവും ആവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ചവരില്‍ ഏറ്റവും പ്രമുഖനാണ് ആക്ടിവിസ്റ്റും വിദ്യാഭ്യാസ വിദഗ്ധനുമായ സോനം വാങ്ചുക്ക്.

സ്വതന്ത്ര പദവി ആവശ്യപ്പെട്ടുകൊണ്ട് സെപ്തംബര്‍ 24നായിരുന്നു ലഡാക്കില്‍ പ്രതിഷേധം നടന്നത്. പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. അക്രമ സംഭവങ്ങള്‍ക്ക് വഴിവെച്ചത് സോനം വാങ്ചുക്കിന്റെ പ്രസംഗമാണെന്ന് ആഭ്യന്തര മന്ത്രാലയം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ സോനം വാങ്ചുക്കിന്റെ എന്‍ജിഒ ആയ സ്റ്റുഡന്റ് എഡ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ മൂവ്‌മെന്റ് ഓഫ് ലഡാക്കിന്റെ (സെക്‌മോള്‍) വിദേശ സംഭാവന സ്വീകരിക്കാനുളള എഫ്‌സിആര്‍എ ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. പിന്നാലെയായിരുന്നു സോനം വാങ്ചുക്കിന്റെ അറസ്റ്റ്.

അറസ്റ്റിന് പിന്നാലെ ലഡാക്ക് ജനതയ്ക്ക് അയച്ച കത്തില്‍ ലഡാക്കിന്റെ സംസ്ഥാന പദവിക്കായി ഉറച്ച് നില്‍ക്കുമെന്ന് സോനം വാങ്ചുക്ക് വ്യക്തമാക്കിയിരുന്നു. നാല് പേരുടെ മരണത്തിനിടയാക്കിയ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സോനം വാങ്ചുക്ക് ആവശ്യപ്പെട്ടിരുന്നു.
Content Highlights: Centre revokes detention of climate activist Sonam Wangchuk

dot image
To advertise here,contact us
dot image