

പട്ന: 2016ൽ മദ്യനിരോധനം ഏർപ്പെടുത്തിയ ബിഹാറിൽ 2025ൽ പിടികൂടിയത് 36.3 ലക്ഷം ലിറ്ററിലധികം മദ്യം. പിടിച്ചെടുത്തവയിൽ 18.99 ലക്ഷം ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 17.39 ലക്ഷം ലിറ്റർ നാടൻ മദ്യവുമാണ്. ഇതുമായി ബന്ധപ്പെട്ട് 1.25 ലക്ഷം ആളുകളെയാണ് അറസ്റ്റ് ചെയ്തത്. 2024ൽ പ്രസ്തുത നിയമം ലംഘിച്ചവരുടെ എണ്ണം 1,21,671 ആയിരുന്നു.
മദ്യ വ്യാപാരത്തിനെതിരെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും ബിഹാർ സർക്കാർ നിയമം പാസ്സാക്കിയപ്പോൾ രൂപീകരിച്ചിരുന്നു. ഇതിനോടകം 38 ഓപ്പറേഷനുകൾ സംഘം നടത്തിയതായി പോലീസ് ഡയറക്ടർ ജനറൽ വിനയ് കുമാർ വെളിപ്പെടുത്തി. സംസ്ഥാനത്ത് മദ്യത്തിന്റെ നിർമ്മാണം, വ്യാപാരം, സംഭരണം, ഗതാഗതം, വിൽപന, ഉപഭോഗം എന്നിവ മദ്യനിരോധന നിയമത്തിന്റെ ലംഘനമായി കണക്കാക്കും. കൂടാതെ അനധികൃത മദ്യ വ്യാപാരത്തിൽ ഏർപ്പെട്ടിട്ടുള്ളവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ഇവർക്കെതിരെ BNSS സെക്ഷൻ 107 പ്രകാരം നടപടിയെടുക്കുമെന്നും പോലീസ് ഡയറക്ടർ ജനറൽ വിനയ് കുമാർ പറഞ്ഞു.
മദ്യനിരോധനം ഏർപ്പെടുത്തിയതിന് ശേഷവും ബിഹാറിൽ പലതവണ മദ്യക്കടത്തും വ്യാജമദ്യം മൂലം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2025ൽ വലിയ വ്യാജമദ്യ ദുരന്തങ്ങളൊന്നും സംഭവിച്ചിട്ടില്ലെങ്കിലും നിരോധനവുമായി ബന്ധപ്പെട്ട പിടിച്ചെടുക്കലുകളും അറസ്റ്റുകളും 25 മുതൽ 30 ശതമാനം വരെ വർധിച്ചതായി പോലീസ് മേധാവി പറഞ്ഞു. മദ്യത്തിന്റെ ഉപയോഗം സംസ്ഥാനത്ത് പരിപൂർണ്ണമായി ഒഴിവാക്കുക എന്ന ലക്ഷ്യമാണ് ബിഹാർ മുന്നോട്ട് വെക്കുന്നത്.
Content Highlight: In 2025, 36.3 lakh liters of liquor were seized by the officials of Bihar, a state often known as dry state. 1.25 lakh people were arrested in 2025 for violating the rule.