

നാഗ്പൂർ: പന്ത്രണ്ട് വയസുകാരൻ മകനെ സ്വഭാവവൈകല്യം മൂലം ചങ്ങലയിൽ ബന്ധിച്ച് മാതാപിതാക്കൾ. ദിവസവേതന ജോലിക്കാരായ മാതാപിതാക്കൾ ജോലിക്ക് പോകുന്നതിന് മുമ്പാണ് മകനെ കഴിഞ്ഞ രണ്ടുമാസമായി ഇങ്ങനെ മണിക്കൂറുകളോളം കെട്ടിയിടുന്നത്. മഹാരാഷ്ട്ര സർക്കാരിന്റെ വനിതാ ശിശുക്ഷേമ വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കുട്ടിയെ മോചിപ്പിച്ചു. കുട്ടി നിലവിൽ സർക്കാർ സംരക്ഷണത്തിലാണ്.
രക്ഷാപ്രവർത്തകർ സംഭവസ്ഥലത്ത് എത്തിയപ്പോൾ ഒരു ബക്കറ്റിൽ നിൽക്കുന്ന രീതിയിലാണ് കുട്ടിയെ കെട്ടിയിട്ടിരുന്നത്. ജോലിക്ക് പോകുന്നതിന് മുമ്പ് രാവിലെ 9 മണിക്കാണ് മാതാപിതാക്കൾ കുട്ടിയെ കെട്ടിയിടുന്നത്. കെട്ടിയിട്ടതിനെ തുടർന്ന് കാലിലും കൈയിലും മുറിവുകളുണ്ടായിട്ടുണ്ട്.
കുട്ടിയുടെ മോഷണ ശീലത്തിൽ പൊറുതി മുട്ടിയാണ് മാതാപിതാക്കൾ കടുംകൈ ചെയ്തതെന്ന് പൊലീസ് ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്. ഈ ശീലം കാരണം കുട്ടിയുടെ പഠിത്തവും മാതാപിതാക്കൾ അവസാനിപ്പിച്ചു.
പരിശോധനയിൽ കൈയിലും കാലിലുമുള്ള മുറിവുകൾ ചങ്ങലയും കയറും ഇറുകി ഉണ്ടായതാണെന്ന് വ്യക്തമായിട്ടുണ്ട്. മാതാപിതാക്കളുടെ പ്രവൃത്തി കുട്ടിക്ക് മാനസികമായ ആഘാതമേൽപ്പിച്ചു എന്നാണ് റിപ്പോർട്ട്. സംഭവുമായി ബന്ധപ്പെട്ട കേസ് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പാകെ വാദം കേൾക്കും. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: Nagpur parents chained 12 year old son as he is a habitual thief