

ന്യൂ ഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി അറസ്റ്റിലായതായി എൻഐഎ. വടക്കൻ കശ്‌മീരിൽ നിന്നുള്ള ഡോ. ബിലാൽ നസീർ മല്ലയും ഫരീദാബാദിൽ നിന്നുള്ള സോയാബി എന്നയാളുമാണ് അറസ്റ്റിലായത്. ഇതിൽ ഡോ. ബിലാൽ നസീർ മല്ല സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ഉമർ നബിക്ക് അഭയം നൽകിയിരുന്നതായി എൻഐഎ പറഞ്ഞു.
കേസിലെ ഏഴും എട്ടും പ്രതികളാണിവർ. ഡോ. ബിലാൽ സ്ഫോടനത്തിലെ മുഖ്യ ആസൂത്രകനാണ് എന്നാണ് എൻഐഎ പറയുന്നത്. ഇയാളെ ഏഴ് ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. ഉമറിന് അഭയം നൽകിയത് മാത്രമല്ല, വേണ്ട സഹായങ്ങളെല്ലാം ചെയ്തുനൽകിയത് ബിലാൽ ആണെന്നാണ് എൻഐഎയുടെ വാദം. നേരത്തെ കേസിൽ എൻഐഎ ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു.
നവംബർ പത്തിനാണ് രാജ്യത്തെ നടുക്കി ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനമുണ്ടാകുന്നത്. 15 പേർ മരിച്ച സ്‌ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. സ്‌ഫോടനത്തിന് മുൻപുള്ള ദിവസങ്ങളിൽ ഫരീദാബാദില്‍ വന്‍ അളവില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. ഈ സംഭവുമായി സ്‌ഫോടനത്തിന് ബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
Content Highlights: 2 more arrested at delhi red fort case