

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. കട്ടക്കില്‍ നടന്ന ഒന്നാം ടി20 പോരാട്ടത്തില്‍ 101 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 176 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയെ 12.3 ഓവറില്‍ 74 റണ്‍സിന് ഇന്ത്യ എറിഞ്ഞിട്ടു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ 1-0ത്തിന് ഇന്ത്യ മുന്നിലെത്തി.
ഇന്ത്യയ്ക്ക് വേണ്ടി പന്തെടുത്ത താരങ്ങളെല്ലാം വിക്കറ്റുകൾ വീഴ്ത്തി. അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
14 പന്തില്‍ 22 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസ് മാത്രമാണ് അല്‍പ്പമെങ്കിലും പൊരുതിയത്. താരം 3 ഫോറും ഒരു സിക്‌സും തൂക്കി. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം, ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവര്‍ 14 വീതം റണ്‍സെടുത്തു. രണ്ട് സിക്‌സുകള്‍ തൂക്കി 12 റണ്‍സെടുത്ത മാര്‍ക്കോ യാന്‍സനാണ് രണ്ടക്കം കടന്ന മറ്റൊരാള്‍.
കട്ടക്കില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് അടിച്ചെടുത്തത്. ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിങ് ബലത്തിലാണ് പൊരുതാവുന്ന സ്‌കോര്‍ ഉയര്‍ത്തിയത്. തുടക്കം മുതല്‍ ഇന്ത്യ തകര്‍ച്ച നേരിട്ട ഇന്ത്യയെ ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ഫിഫ്റ്റിയാണ് രക്ഷിച്ചത്. 28 പന്തില്‍ നാല് സിക്‌സറും ആറ് ബൗണ്ടറിയുമായി 59 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഹാര്‍ദിക്കാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുങ്കി എന്‍ഗിഡി മൂന്നും ലുഥോ സിപാംല രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി.
Content Highlights: IND vs SA 1st T20; India bowl out South Africa for 74 runs, win by 101 runs