കല്യാണത്തോടെ പക; യുവതിയുടെ ഭർത്താവിനെ സ്പീക്കറിൽ ബോംബ് വെച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

ഛത്തീസ്ഗഡിലെ മാന്‍പുര്‍ ഗ്രാമത്തിലാണ് സംഭവം

dot image

റായ്പുര്‍: രണ്ടു കിലോയോളം സ്ഫോടകവസ്തുക്കള്‍ നിറച്ച സ്പീക്കറുകള്‍ സമ്മാനമായി നല്‍കി യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 20-കാരനടക്കം ഏഴു പേര്‍ അറസ്റ്റില്‍. വിനയ് വര്‍മ(20) രമേശ്വര്‍ വര്‍മ (25), ഗോപാല്‍ വര്‍മ (22), ഗാസിറാം വര്‍മ (46), ദിലീപ് ധിമര്‍ (38), ഗോപാല്‍ ഖേല്‍വാര്‍, ഖിലേഷ് വര്‍മ (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഐടിഐ ഡിപ്ലോമക്കാരനും ഇലക്ട്രീഷ്യനുമായ വിനയ് വര്‍മയാണ് കേസില്‍ മുഖ്യപ്രതി. പ്ലഗ് ഇന്‍ ചെയ്യുമ്പോള്‍ പൊട്ടിത്തെറിക്കുന്ന തരത്തിലായിരുന്നു സ്പീക്കറുകള്‍ നിര്‍മിച്ചിരുന്നത്. ഛത്തീസ്ഗഡിലെ മാന്‍പുര്‍ ഗ്രാമത്തിലാണ് സംഭവം.

താന്‍ ഇഷ്ടപ്പെട്ടിരുന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനെ തുടര്‍ന്നുണ്ടായ പകയാണ് വിനയ് വര്‍മയെ കൊലപാതക ശ്രമം നടത്താൻ പ്രേരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. ഓഗസ്റ്റ് 15-നാണ് മാന്‍പുര്‍ ഗ്രാമത്തില്‍ കട നടത്തുന്ന ഇലക്ട്രീഷ്യന്‍ കൂടിയായ അഫ്സര്‍ ഖാന് തന്റെ പേരും വ്യാജ ഇന്ത്യ പോസ്റ്റ് ലോഗോയും ഉള്ള ഒരു പൊതി സമ്മാനമായി ലഭിക്കുന്നത്. അയച്ചയാളുടെ പേരോ സമ്മാനം നല്‍കാനുള്ള കാരണമോ ഒന്നും തന്നെ അതില്‍ ഉണ്ടായിരുന്നില്ലയെന്നും യുവാവ് പറഞ്ഞു.

സമ്മാനം എത്തിച്ചപ്പോഴേക്കും അഫ്സര്‍ ഖാന്‍ കടയടച്ചിരുന്നു. അടുത്ത ദിവസം എത്തി സമ്മാനപ്പൊതി തുറന്നപ്പോഴാണ് സാധാരണയില്‍ കവിഞ്ഞ് ഭാരമുള്ള സ്പീക്കറുകള്‍ ലഭിക്കുന്നത്. എന്തോ കുഴപ്പമുണ്ടെന്ന് സംശയിച്ച അഫ്‌സര്‍ ഉടന്‍ തന്നെ ഗണ്ടായ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും പിന്നീട് ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍ ടീം (ബിഡിഡിഎസ്) സംഘത്തെ വിവരം അറിയിക്കുകയായിരുന്നു. സ്‌ക്വാഡിലെ ഒരു നായ സ്പീക്കറുകളില്‍ ഒളിപ്പിച്ചിരിക്കുന്ന സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിനയ് വര്‍മയിലേക്കെത്തിയത്. കുഴല്‍ക്കിണറുകള്‍ കുഴിക്കുന്നതില്‍ വിദഗ്ധനായ പ്രതിക്ക് സ്‌ഫോടനങ്ങള്‍ നടത്തുന്നതില്‍ മുന്‍ പരിചയമുണ്ട്. ഇയാളുടെ ഫോണ്‍ പിടിച്ചെടുത്ത് പൊലീസ് പരിശോധിച്ചപ്പോള്‍ ബോംബുകള്‍ എങ്ങനെ നിര്‍മിക്കാമെന്ന് സെര്‍ച്ച് ചെയ്തിരുന്നതായി കണ്ടെത്തി. ഓണ്‍ലൈന്‍ ട്യൂട്ടോറിയല്‍ വീഡിയോകളുടെ സഹായത്തോടെയാണ് ഇയാള്‍ സ്പീക്കറിനുള്ളില്‍ ബോംബ് ഘടിപ്പിച്ചത്. ബോംബില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ ഉണ്ടായിരുന്നു. സ്പീക്കറുകള്‍ ഇലക്ട്രിക് സോക്കറ്റില്‍ പ്ലഗ് ചെയ്യുമ്പോള്‍ പൊട്ടിത്തെറിക്കുന്ന തരത്തിലാണ് നിര്‍മിച്ചിരുന്നത്.

ദുര്‍ഗ് ജില്ലയിലെ ഒരു കല്‍ക്കരി ക്വാറിയില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയതെന്നും പ്രതി വിനയ് വര്‍മ പൊലീസിനോട് പറഞ്ഞു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട സ്ഫോടകവസ്തുക്കളും മറ്റ് തെളിവുകളും പൊലീസ് പിടിച്ചെടുത്തു. സ്ഫോടകവസ്തുക്കൾ എങ്ങനെയാണ് കടത്തിയതെന്ന് കണ്ടെത്താൻ ക്വാറി ഉടമയെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

അടുത്തിടെ വിവാഹിതനായ അഫ്സര്‍ ഖാന്റെ ഭാര്യയെ സ്‌കൂള്‍ കാലം മുതല്‍ വിനയ് വര്‍മയ്ക്ക് ഇഷ്ടമായിരുന്നു. വിവാഹത്തിന് മുമ്പ് വിനയ് വര്‍മ തന്നെ പിന്തുടരാറുണ്ടെന്നും തങ്ങളെ ഉപദ്രവിക്കാന്‍ ശ്രമിച്ചേക്കുമെന്നും ഭാര്യ മുന്നറിയിപ്പ് നല്‍കിയിരുന്നതായി അഫ്‌സര്‍ പൊലീസിനോട് പറഞ്ഞു. ഭാര്യയുടെ ജാഗ്രതയാണ് ലഭിച്ച സമ്മാനത്തില്‍ തനിക്ക് സംശയം തോന്നാന്‍ കാരണമെന്നും ഇയാള്‍ വ്യക്തമാക്കി.

Content Highlight : Man arrested for planting bomb in speaker to kill wife after marrying girl he loved


dot image
To advertise here,contact us
dot image