
ചെന്നൈ: റഡാറുമായുള്ള ബന്ധത്തിൽ തകരാർ നേരിട്ടതിനെ തുടർന്ന് തിരുവനന്തപുരം-ഡൽഹി എയർ ഇന്ത്യ വിമാനം വിമാനം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. കേരളത്തിൽ നിന്നുള്ള നാല് എംപിമാർ അടക്കം അഞ്ച് എംപിമാർ യാത്ര ചെയ്തിരുന്ന വിമാനമാണ് ചെന്നൈ വിമാനത്താവത്തിൽ ഇറക്കിയത്. എം പിമാരായ കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ രാധാകൃഷ്ണൻ, തിരുനെൽവേലി എംപി റോബർട്ട് ബ്രൂസ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.
160 യാത്രക്കാരുമായി 7.50ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിമാനമാണ് ചെന്നൈയിൽ അടിയന്തരമായി ലാൻഡിങ് നടത്തിയത്. എയർ ഇന്ത്യ 2455 വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. പറന്നുയർന്ന് ഒരു മണിക്കൂറിന് ശേഷമാണ് തകരാർ ഉണ്ടായത്. ഉടൻതന്നെ ചെന്നൈ വിമാനത്താവളത്തിൽ ലാൻഡ് ചെയാൻ അനുമതി ലഭിച്ചു. എന്നാൽ ഇതിനിടെ റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നത് ആശങ്കയുണ്ടാക്കി. തുടർന്ന് അൽപനേരം കൂടി പറന്നതിന് ശേഷമാണ് ചെന്നൈയിൽ ലാൻഡ് ചെയ്യാനായത്.
എംപിമാർ അടക്കം എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും ഇന്ധനം കത്തിച്ചുകളയാനായി വിമാനം അൽപനേരം പറന്നുവെന്നും വിമാനത്തിലുണ്ടായിരുന്ന അടൂർ പ്രകാശ് എംപി റിപ്പോർട്ടറിനോട് പറഞ്ഞു. 12 മണിക്കുള്ള മറ്റൊരു വിമാനത്തിൽ എംപിമാരടക്കമുള്ള യാത്രക്കാർ ഡൽഹിയിലേക്ക് തിരിക്കുമെന്നും അടൂർ പ്രകാശ് എംപി കൂട്ടിച്ചേർത്തു. വിമാനത്തിന്റെ ക്യാപ്റ്റൻ പരിചയസമ്പന്നനായ ഒരാളായിരുന്നുവെന്നും അദ്ദേഹം സുരക്ഷിതമായി വിമാനം ലാൻഡ് ചെയ്തുവെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. ഒരു മണിക്കൂറോളം ചെന്നൈ വിമാനത്താവളത്തിന് മുകളിൽ പറന്നു. റൺവെയിലേ വിമാനത്തിൽ നിന്ന് തൊട്ടു തൊട്ടില്ല എന്ന മട്ടിലാണ് വിമാനം പറന്നുയർന്നതെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
Content Highlights: Air india flight emergency landed at chennai airport