
ഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ടെൽ അവീവിലും, ഹൈഫയിലുമാണ് കൂടുതൽ പ്രശ്നങ്ങളെന്ന് സംഘർഷ പ്രദേശമായ ജെറുസലേമിൽ നിന്ന് തിരിച്ചെത്തിയ മലയാളി യുവതി ശ്രീലക്ഷ്മി തുളസിധരൻ. സംഘർഷ ബാധിത പ്രദേശങ്ങളിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ജോർദാനിൽ നിന്നെത്തിയ വിമാനത്തിലാണ് ഹീബ്രൂ യൂണിവേഴ്സിറ്റി ഓഫ് ജെറുസലേമിലെ ഒന്നാം വർഷ പിഎച്ച്ഡി വിദ്യാർത്ഥിനി ശ്രീലക്ഷ്മി ഡൽഹിയിലെത്തിയത്.
'സംഘർഷം ഉണ്ടായപ്പോൾ ഇസ്രായേൽ ഗവൺമെന്റ് വേണ്ട നിർദേശങ്ങൾ തന്നിരുന്നു. കൂടുതൽ പ്രശ്നങ്ങൾ ടെൽ അവീവിലും, ഹൈഫയിലുമാണ്. ഞാൻ ജെറുസലേമിൽ ആണ്. അവിടെ പ്രശ്നങ്ങൾ കുറവാണ്. ഗവണമെന്റ് നൽകിയിരിക്കുന്ന നിർദേശങ്ങൾ ഞങ്ങൾ കൃത്യമായി പാലിച്ചിരുന്നു. ജോർദാനിൽ നിന്ന് ആദ്യം കുവൈറ്റിൽ എത്തി അവിടെ നിന്നാണ് ദില്ലിയിൽ എത്തിയത്. ഇനിയും മലയാളികൾ ഉണ്ട്. അവരെല്ലാം വരും ദിവസങ്ങളിൽ അവിടെ നിന്ന് തിരിക്കും. ഞങ്ങൾ താമസിക്കുന്ന സ്ഥലത്ത് നിന്ന് എംബസി തന്നെയാണ് ജോർദാനിലേക്കുള്ള യാത്ര ഒരുക്കി തന്നത്. അങ്ങനെയാണ് എയർപോർട്ടിലേക്ക് എത്തിയത്. എംബസി വളരെ സഹായകമായിരുന്നു. - ശ്രീലക്ഷ്മി പറഞ്ഞു.
ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി രണ്ട് വിമാനങ്ങളാണ് ഇന്ന് ഡൽഹിയിൽ എത്തിയത്. സംഘത്തിൽ രണ്ട് മലയാളികളുമുണ്ടായിരുന്നു. അതേസമയം ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം അവസാനിക്കുന്നതായി സൂചനകൾ പുറത്ത് വരുന്നുണ്ട്.
Content Highlights: Malayali woman says more problems are in Tel Aviv and Haifa