സ്ത്രീധന പീഡനം; ഉത്തർപ്രദേശിൽ നാല് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി

പിങ്കിയുടെ ഭർത്താവ് രഞ്ജിത്ത് കുമാർ ജോലിയുമായി ബന്ധപ്പെട്ട് ഗുജറാത്തിലാണ്

dot image

ലഖ്നൗ: ഉത്തർപ്രദേശിൽ സ്ത്രീധന പീഡനത്തെ തുടർന്ന് നാല് വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. ഉത്തർപ്രദേശിലെ കനൗജ് ജില്ലയിൽ ചൗഖതയിലാണ് പിങ്കി എന്ന യുവതി നാല് വയസുകാരനെ കൊന്ന് സ്വയം ജീവനൊടുക്കിയത്. ഞായറാഴ്ചയാണ് പിങ്കിയെയും കുഞ്ഞിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിങ്കിയുടെ ഭർത്താവ് രഞ്ജിത്ത് കുമാർ ജോലിയുമായി ബന്ധപ്പെട്ട് ഗുജറാത്തിലാണ്. മകനും പിങ്കിയും ഭർത്താവിന്റെ വീട്ടിലായിരുന്നു താമസം.

കഴിഞ്ഞ ദിവസം കുഞ്ഞുമായി ഉറങ്ങാൻ കയറിയ പിങ്കിയെയും മകനെയും ഏറെ വൈകിയ ശേഷവും മുറിക്ക് പുറത്തേക്ക് കാണാതായതോടെ ബന്ധുക്കൾ വാതിൽ തള്ളിത്തുറക്കുകയായിരുന്നു. കുഞ്ഞിനെ തറയിൽ ജീവനറ്റ നിലയിലും പിങ്കിയെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.

ഭർതൃവീട്ടുകാർ പലപ്പോഴായി സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കുമായിരുന്നുവെന്ന് പിങ്കിയുടെ കുടുംബം പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഇതിന്റെ പേരിൽ പിങ്കിയും ഭർത്താവും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടായിരുന്നു. രഞ്ജിത്ത് വീട്ടിൽ നിന്ന് മാറി നിൽക്കുന്നതുമായി ബന്ധപ്പെട്ടും തർക്കമുണ്ടായിരുന്നതായാണ് വിവരം. സംഭവത്തിൽ പിങ്കിയുടെ പിതാവിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരം ഇരുവരുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ ലഭ്യമാകൂ.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights:Mother kills four-year-old boy in Uttar Pradesh over dowry

dot image
To advertise here,contact us
dot image