അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം ജനവാസ മേഖലയില്‍ തകർന്നുവീണു

ലണ്ടനിലേക്കുള്ള വിമാനത്തിൽ 230 യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം

dot image

ന്യൂഡൽഹി: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു. മേഘാനിനഗറിന് സമീപം പറന്നുയർന്ന് അൽപ്പസമയത്തിനുള്ളിലാണ് വിമാനം തകർന്നുവീണത്. വിമാനത്താവളത്തിന് സമീപം ജനവാസ മേഖലയിലായിരുന്നു സംഭവം.

ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീം ലൈനര്‍ വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരും ഉണ്ടായിരുന്നതായാണ് വിവരം. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകമായിരുന്നു അപകടം. വിമാനം മതിലില്‍ ഇടിച്ചതായാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രക്ഷാപ്രവർത്തനത്തിനായി പൊലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തിച്ചേർന്നിട്ടുണ്ട്. വിമാനത്തിന്റെ ഇന്ധന ടാങ്ക് പൂർണമായും നിറച്ചിരുന്നു. സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ട്. യാത്രക്കാരുടെ വിവരങ്ങൾ തേടിയതായാണ് വിവരം. അഹമ്മദാബാദ് വിമാനത്താവളം അടച്ചു.

അഹമ്മദാബാദിലെ സിവില്‍ ഹോസ്പിറ്റലിലേക്ക് പരിക്കേറ്റവരെ മാറ്റുകയാണ്. ആശുപത്രികളിൽ പ്രത്യേക ക്രമീകരണത്തിന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ നിർദേശം നൽകി. പുറത്തുവരുന്ന ദൃശ്യങ്ങളിൽ കറുത്ത പുക ഉയരുന്നത് കാണാം. മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി വിമാനത്തിലുണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. വിവരങ്ങൾ പരിശോധിക്കുകയാണെന്ന് എയർ ഇന്ത്യ എക്സ്പോസ്റ്റിൽ പറയുന്നു.

യന്ത്രത്തകരാറാണ് അപകട കാരണമെന്നാണ് നിഗമനം. ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു. അട്ടമിറി സാധ്യതയും പരിശോധിക്കും. അപകടത്തെത്തുടർന്ന് അഹമ്മദാബാദില്‍ നിന്നുളള അഞ്ച് എയര്‍ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി. അഹമ്മദാബാദ്-ഡല്‍ഹി വിമാനങ്ങളാണ് റദ്ദാക്കിയത്. 82,000 മണിക്കൂർ വിമാനം പറത്തി പരിചയമുള്ള പൈലറ്റാണ് അപകടത്തിൽപ്പെട്ട വിമാനം നിയന്ത്രിച്ചിരുന്നത്.

Content Highlights: Air India Ahmedabad To London Flights With 130 On Board Crashes While Taking Off

dot image
To advertise here,contact us
dot image