'പരിസ്ഥിതിക്കുണ്ടായ നാശനഷ്ടം പരിശോധിക്കണം; കര്‍ശന നടപടി വേണം'; കപ്പല്‍ അപകടങ്ങളില്‍ നിര്‍ദേശവുമായി ഹൈക്കോടതി

ഒരു തവണ കര്‍ശന നടപടി എടുക്കാതിരുന്നാല്‍ അക്കാര്യം ശീലമായി മാറുമെന്ന് ഹൈക്കോടതി

dot image

കൊച്ചി: കൊച്ചി, കോഴിക്കോട് പുറംകടലില്‍ ഉണ്ടായ കപ്പല്‍ ദുരന്തങ്ങളില്‍ കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. പരിസ്ഥിതിക്കുണ്ടായ നാശനഷ്ടം പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കപ്പല്‍ അപകടങ്ങളില്‍ കര്‍ശന നടപടി വേണം. ഒരു തവണ കര്‍ശന നടപടി എടുക്കാതിരുന്നാല്‍ അക്കാര്യം ശീലമായി മാറും. പരിസ്ഥിതിക്കുണ്ടാകുന്ന നഷ്ടം സാമ്പത്തിക നഷ്ടമായി കണക്കാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് നിതിന്‍ ജംദര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.

നിയമങ്ങളും രാജ്യാന്തര കരാറുകളും പരിശോധിച്ച് നടപടിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. നഷ്ടം കപ്പല്‍ കമ്പനിയില്‍ നിന്ന് തിരിച്ചുപിടിക്കണം. പൊതുഖജനാവിലെ പണം ഉപയോഗിച്ചല്ല നഷ്ടം നികത്തേണ്ടതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. രണ്ട് കപ്പല്‍ അപകടങ്ങളും ഹൈക്കോടതി പൊതുതാത്പര്യ ഹര്‍ജിയില്‍ പരിഗണിക്കും. പൊതുതാത്പര്യ ഹര്‍ജി ഭേദഗതി ചെയ്ത് നല്‍കാന്‍ ഹര്‍ജിക്കാരന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

അഡ്മിറാലിറ്റി നിയമം അനുസരിച്ച് ജില്ലാ കളക്ടര്‍ക്ക് നടപടിയെടുക്കാമെന്നും ഹൈക്കോടതി പറഞ്ഞു. എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാവുമെന്ന് അറിയിക്കണം. എന്‍ഐഎയ്ക്ക് കേസെടുക്കാനാകുമോയെന്ന കാര്യം പരിശോധിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ജില്ലാ കളക്ടര്‍മാരുടെ പരാതി അനുസരിച്ച് എന്‍ഐഎയ്ക്ക് കേസെടുക്കാമെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. പരിസ്ഥിതി നിയമ ലംഘനങ്ങളില്‍ മജിസ്ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം നല്‍കാമെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. നിയമ നടപടികള്‍ സ്വീകരിക്കുന്ന കാര്യം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ പരിശോധിക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചു. എക്സ്‌ക്ലൂസീവ് എക്കണോമിക് സോണിലാണ് അപകടമെന്ന് സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കപ്പലിലെ എണ്ണശേഖരം കടലില്‍ പടര്‍ന്നു. സംഭവത്തില്‍ നടപടിയെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. വ്യാപാര കപ്പല്‍ നിയമം അനുസരിച്ചാണ് നിയമ നടപടി സ്വീകരിക്കേണ്ടതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് ദിവസങ്ങള്‍ക്കിടയില്‍ ഉണ്ടായ കപ്പല്‍ അപകടങ്ങളില്‍ നിലപാട് കടുപ്പിച്ച് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം രംഗത്തെത്തിയിരുന്നു. കൊച്ചി പുറംകടലില്‍ അപകടത്തില്‍പ്പെട്ട ലൈബീരിയന്‍ കപ്പല്‍ കമ്പനിക്ക് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം അന്ത്യശാസനം നല്‍കയിരുന്നു. അവശിഷ്ടങ്ങള്‍ മാറ്റുന്ന നടപടിക്രമങ്ങളില്‍ എംഎസ്‌സി കമ്പനി ഗുരുതര വീഴ്ച വരുത്തിയതായി കേന്ദ്ര ഷിപ്പിങ് മന്ത്രാലയം ചൂണ്ടിക്കാട്ടി. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതില്‍ കമ്പനി കാലതാമസം വരുത്തി. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കേന്ദ്ര ഷിപ്പിങ് മന്ത്രാലയം കമ്പനിക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തു.

മതിയായ ഉപകരണങ്ങളും സംവിധാനങ്ങളും ഉടന്‍ എത്തിക്കണമെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് പുറംകടലില്‍ തീപിടിച്ച സിംഗപ്പൂര്‍ ആസ്ഥാനമായുള്ള വാന്‍ ഹായ് 503 കപ്പലിനും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം നിര്‍ദേശം നല്‍കി. ഷിപ്പിങ് കമ്പനി ഗുരുതര വീഴ്ച വരുത്തിയെന്നും തീ അണയ്ക്കാനോ, കപ്പലിനെ നിയന്ത്രിക്കാനോ മതിയായ സംവിധാനം എത്തിച്ചില്ലെന്നും ഷിപ്പിങ് മന്ത്രാലയം ചൂണ്ടിക്കാട്ടി. നിലവിലെ സാല്‍വേജ് കപ്പലില്‍ മതിയായ സംവിധാനമില്ലെന്നും ഷിപ്പിങ് മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ദിവസങ്ങള്‍ ഇടവെട്ടായിരുന്നു കൊച്ചി, കോഴിക്കോട് പുറംകടലില്‍ രണ്ട് കപ്പല്‍ ദുരന്തങ്ങളുണ്ടാകുന്നത്. ഇക്കഴിഞ്ഞ മെയ് 25നായിരുന്നു കൊച്ചിയില്‍ കേരള തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ ലൈബീരിയന്‍ കപ്പല്‍ എംഎസ്‌സി എല്‍സ അപകടത്തില്‍പ്പെട്ടത്. വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. അറുന്നൂറിലധികം കണ്ടെയ്‌നറുകളായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. കപ്പലിലെ 24 ജീവനക്കാരെയും കോസ്റ്റ് ഗാര്‍ഡും നേവിയും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു. കൊച്ചി തീരത്തെ അപകടം നടന്ന് പതിനാല് ദിവസങ്ങള്‍ക്ക് ശേഷം ഇക്കഴിഞ്ഞ ഒന്‍പതാം തീയതിയായിരുന്നു കോഴിക്കോട് പുറംകടലില്‍ സിംഗപ്പൂര്‍ കപ്പലായ വാന്‍ ഹായ് 503 അപകടത്തില്‍പ്പെട്ടത്. കൊളംബിയയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ കപ്പലില്‍ തീപടരുകയായിരുന്നു. കപ്പലില്‍ ഉണ്ടായിരുന്ന 18 പേര്‍ തീപടര്‍ന്ന ഉടന്‍ കപ്പലില്‍ നിന്ന് കടലിലേയ്ക്ക് ചാടി രക്ഷപ്പെട്ടു. ഇവരെ കോസ്റ്റ്ഗാര്‍ഡും നേവിയും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. നേവിയുടെ ഐഎന്‍എസ് സൂറത്തില്‍ ഇവരെ മംഗളൂരുവില്‍ എത്തിക്കുകയും ചെയ്തിരുന്നു. കപ്പലില്‍ ഉണ്ടായിരുന്ന 157 ഓളം കണ്ടെയ്‌നറുകളില്‍ അത്യന്തം അപകടകരമായ രാസവസ്തുക്കള്‍ ഉള്ളതായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മാനിഫെസ്‌റ്റോയില്‍ വ്യക്തമാക്കിയിരുന്നു. കപ്പലിലെ തീ ഇപ്പോഴും പൂര്‍ണമായും അണച്ചില്ല. ഇതിനുള്ള നടപടികള്‍ തുടരുകയാണ്.

Content Highlights- HC gives instructions to government on container ship accidents in kerala

dot image
To advertise here,contact us
dot image