
ബെംഗളൂരു: ഐപിഎല്‍ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിക്ടറി പരേഡിനിടെ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിച്ചതിൽ ദുഃഖം രേഖപ്പെടുത്തി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചെന്ന് സിദ്ധരാമയ്യ പറഞ്ഞു. പ്രതീക്ഷിച്ചതിലും ആളുകള്‍ ഒത്തുകൂടി. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 35,000 ആളുകളെ ആണ് ഉള്‍ക്കൊള്ളാനാവുക, എന്നാല്‍ രണ്ട് മുതല്‍ മൂന്ന് ലക്ഷം വരെ ആളുകള്‍ പരിപാടിക്കെത്തിയെന്നും അദ്ദേഹം പറഞ്ഞു.
'പ്രതീക്ഷിച്ചതിലും അധികം ആളുകള്‍ വന്നതാണ് ദുരന്തത്തിന് ഇടയാക്കിയത്. 35,000 പേരെ ഉള്‍കൊള്ളുന്ന ഇടത്ത് നാല് ലക്ഷം ആളുകളെത്തി. സര്‍ക്കാര്‍ അല്ല ചിന്നസ്വാമി സ്റ്റേഡിയത്തിലെ പരിപാടി സംഘടിപ്പിച്ചത്. ടിക്കറ്റ് എടുക്കാത്തവരും പരിപാടിക്ക് വന്നു. ബിജെപി ഇപ്പോള്‍ ദുരന്തം രാഷ്ട്രീയവത്കരിക്കുകയാണ്. കുംഭമേളയില്‍ സമാനമായ സംഭവം നടന്നപ്പോള്‍ ന്യായീകരിച്ചവരാണ്', സിദ്ധരാമയ്യ പറഞ്ഞു.
സിദ്ധരാമയ്യ അപകടത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അപകടത്തില്‍ ഇരയായവര്‍ക്ക് നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംഭവത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. 'ബെംഗളൂരു ദുരന്തം ഹൃദയഭേദകം. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ', പ്രധാനമന്ത്രി പറഞ്ഞു.
തിക്കിലും തിരക്കിലും പെട്ട് മരണങ്ങള്‍ സംഭവിച്ചതിന് പിന്നാലെ വ്യാപക വിമര്‍ശനമാണ് സര്‍ക്കാരിനെതിരെ വരുന്നത്. മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് പ്രധാന ആക്ഷേപം. നഗരത്തില്‍ വന്‍ ഗതാഗതകുരുക്കിനും തിരക്കിനും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് വിക്ടറി പരേഡിന് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ഇതോടെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ച് മാത്രമായി ആഘോഷം ചുരുക്കാനും ആര്‍സിബി തീരുമാനമെടുത്തിരുന്നു. എന്നാല്‍ പിന്നീട് പൊലീസ് ചില നിയന്ത്രണങ്ങളോടെ അനുമതി നല്‍കുകയായിരുന്നു.
Content Highlights: Siddaramaiah condolences over RCB victory parade stampede death