
ന്യൂ ഡൽഹി: ഡൽഹിയിൽ പശുമാംസം വിറ്റുവെന്ന് ആരോപിച്ച് കടയുടമയ്ക്ക് ആൾക്കൂട്ടമർദ്ദനം. ഡൽഹി സർവകലാശാലയിലെ നോർത്ത് ക്യാംപസിന് അടുത്തുള്ള വിജയ്‌നഗർ പ്രദേശത്തെ കടയുടമയെയാണ് ആൾക്കൂട്ടം ക്രൂരമായി മർദിച്ചത്. സംഭവത്തിൽ മലയാളി വിദ്യാർത്ഥികൾക്കെതിരെയും ആൾക്കൂട്ടം പിന്നീട് തിരിഞ്ഞു.
കടയിൽ മാംസം വാങ്ങാനെത്തിയ 15കാരനാണ് പൊലീസിൽ പരാതിപ്പെട്ടത്. വിഷയം പുറത്തറിഞ്ഞതോടെ വിവിധ സംഘടനകൾ കടയ്ക്ക് മുൻപിലേക്ക് പ്രതിഷേധവുമായി എത്തി. തുടർന്ന് കടയുടമയെ ക്രൂരമായി മർദിച്ചു. ഇയാൾ ഇപ്പോൾ ആശുപത്രിയിലാണ്. കടയിൽ നിന്നുള്ള മാംസത്തിന്റെ സാംപിൾ പോലീസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കടയുടമയെ മർദിക്കുന്നത് തടയാൻ ശ്രമിച്ച വിദ്യാർത്ഥികളെയും ആൾകൂട്ടം മർദിച്ചതായി പരാതിയുണ്ട്. തുടർന്ന് പ്രദേശത്ത് താമസിക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ നിന്നുമുള്ള വിദ്യാർത്ഥികളുടെ താമസസ്ഥലങ്ങൾ പരിശോധിക്കണമെന്ന് സംഘം ആവശ്യപ്പെട്ടു. സംഭവത്തിൽ എസ്എഫ്ഐ ഇടപെട്ടിട്ടുണ്ട്. കടയുടമയുടെയും വിദ്യാർത്ഥികളുടെയും കുടുംബത്തിന്റെയും സുരക്ഷ സംബന്ധിച്ച് പൊലീസ് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് സൂരജ് ഇളമൺ പറഞ്ഞു.
ഉത്തർപ്രദേശിലെ അലിഗഢിലും ദിവസങ്ങൾക്ക് മുൻപ് സമാനമായ ആൾക്കൂട്ട മർദ്ദനം നടന്നിരുന്നു. മെയ് 24ന് അലിഗഢിലെ 'ഗോ സംരക്ഷകർ' എന്നവകാശപ്പടുന്ന ഒരു കൂട്ടം ആളുകൾ മുസ്‌ലിങ്ങൾ അടങ്ങുന്ന ഒരു കൂട്ടം യുവാക്കളെ ക്രൂരമായി മർദിച്ചിരുന്നു. അൽ അംബർ എന്ന ഫാക്ടറിയിൽ നിന്ന് ബീഫ് എടുത്തുവരുന്ന വഴിയിൽ ഒരു സംഘം യുവാക്കളെ തടയുകയായിരുന്നു. തുടർന്ന് മാംസം ഉണ്ടെന്ന് കണ്ടെത്തുകയും സംഭവം പുറത്തുപറയാതെ ഇരിക്കണമെങ്കിൽ പണം നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ യുവാക്കൾ സമ്മതിച്ചില്ല. ഇതോടെ സംഘം ക്രൂരമായ മർദ്ദനം അഴിച്ചുവിടുകയായിരുന്നു.
എന്നാൽ പിന്നീട് നടന്ന ലാബ് പരിശോധനയിൽ യുവാക്കളുടെ പക്കലുണ്ടായത് പശുവിന്റെ മാംസമല്ല എന്ന് കണ്ടെത്തിയിരുന്നു. രണ്ട് എഫ്ഐആറുകളാണ് സംഭവത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു എഫ്‌ഐആറിൽ കണ്ടാൽ തിരിച്ചറിയാവുന്ന 25 പേരെയും മറ്റ് 13 പേരെയുമാണ് പ്രതി ചേർത്തിരിക്കുന്നത്. വിജയ് ഗുപ്ത, ഭാനു പ്രതാപ്, ലവ് കുശ്, വിജയ് ബജ്‌രംഗി എന്ന നാല് പേരാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്.
മർദ്ദനമേറ്റ ഒരു യുവാവിന്റെ പിതാവ് നൽകിയ പരാതിയിലാണ് നിലവിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. അനധികൃതമായി സംഘം ചേരുക, കലാപം ഉണ്ടാക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. കശാപ്പ് നിരോധന നിയമപ്രകാരവും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
Content Highlights: Shop owner assaulted alleging selling cow meat at Delhi