
ബെംഗളൂരു: കര്‍ണാടകയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍. കുടക് ജില്ലയിലാണ് സംഭവം. പത്തൊന്‍പതുകാരിയായ തേജസ്വിനിയെ ഹോസ്റ്റല്‍ മുറിയിലാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പൊന്നംപേട്ടിലെ ഹളളിഗാട്ട് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ് കോഴ്‌സ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.
പഠന സമ്മര്‍ദം മൂലമാണ് താന്‍ ജീവിതം അവസാനിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയുളള വിദ്യാര്‍ത്ഥിനിയുടെ കുറിപ്പ് ഹോസ്റ്റല്‍ മുറിയില്‍ നിന്ന് കണ്ടെടുത്തു. തനിക്ക് ആറ് വിഷയങ്ങൾ എഴുതിയെടുക്കാനുണ്ടെന്നും പഠനം തുടരാന്‍ താല്‍പ്പര്യമില്ലെന്നും കത്തില്‍ പറയുന്നു.
കര്‍ണാടകയിലെ റായ്ച്ചൂര്‍ സ്വദേശിയായ മഹന്തപ്പയുടെ ഏക മകളാണ് തേജസ്വിനി. മൂന്നുദിവസം മുന്‍പ് തേജസ്വിനി തന്റെ പത്തൊന്‍പതാം ജന്മദിനം കൂട്ടുകാര്‍ക്കൊപ്പം ആഘോഷിച്ചിരുന്നു. അന്ന് ആഘോഷത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും മധുരപലഹാരങ്ങള്‍ വിതരണം ചെയ്ത് വൈകുന്നേരം നാലുമണിയോടെയാണ് തേജസ്വിനി ഹോസ്റ്റലിലേക്ക് പോയത്.
ഏറെ വൈകിയിട്ടും തേജസ്വിനി മുറി തുറക്കാതിരുന്നതില്‍ സംശയം തോന്നിയ സുഹൃത്ത് നിരവധി തവണ വാതിലില്‍ മുട്ടി വിളിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. ഇതോടെ സുഹൃത്ത് ഹോസ്റ്റല്‍ വാര്‍ഡനെ വിവരമറിയിച്ചു. വാതില്‍ ബലമായി തുറന്നെങ്കിലും അപ്പോഴേക്കും തേജസ്വിനിയുടെ ജീവന്‍ നഷ്ടമായിരുന്നു. പൊന്നംപേട്ട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിക്കുകയും പ്രാഥമിക പരിശോധന നടത്തുകയും ചെയ്തു. വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056
Content Highlights: Engineering student kills herself due to academic pressure in karnataka