
ചണ്ഡീഗഢ്: ഹരിയാനയിലെ പഞ്ച്കുലയിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ ഒരു കുടുംബത്തിലെ ഏഴ് പേർ ആത്മഹത്യ ചെയ്ത സംഭവത്തിൽ മരിച്ച പ്രവീൺ മിത്തലിനും കുടുംബത്തിനും 20 കോടി രൂപയുടെ കടം ഉണ്ടെന്ന് റിപ്പോർട്ട്. വർഷങ്ങൾക്ക് മുൻപ് ഹിമാചൽ പ്രദേശിലെ ബഡ്ഡി എന്ന പ്രദേശത്ത് പ്രവീൺ മിത്തൽ ഒരു സ്ക്രാപ് ഫാക്ടറി ആരംഭിച്ചിരുന്നു. എന്നാൽ അതിൽ നിന്ന് ലാഭം ലഭിക്കാതെ വരികയും കടം പെരുകുകയുമായിരുന്നു.
തുടർന്ന് ബാങ്ക് സ്ഥാപനം കണ്ട്കെട്ടിയിരുന്നു. പിന്നീട് സാമ്പത്തികമായി ബുദ്ധിമുട്ടിലായ മിത്തൽ സ്വദേശം വിട്ട് ഹരിയാനയിലെ പഞ്ച്കുലയിലേക്ക് താമസം മാറുകയായിരുന്നു. അവിടെ ആറ് വർഷത്തോളം ഇവർ താമസിച്ചു. സാമ്പത്തികമായി തകർന്നിരുന്ന പ്രവീൺ മിത്തൽ സാകേത്രി മേഖലയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഇതിനിടെയായിരുന്നു പഞ്ച്കുലയിലെ ബാഗേശ്വർ ധാമിൽ ഒരു ആത്മീയ പരിപാടിയിൽ പങ്കെടുത്ത് മടങ്ങിയ സമയത്ത്കുടുംബം കൂട്ടത്തോടെ ആത്മഹത്യ ചെയ്തത്.
കാറിനകത്ത് കുടുംബം മരിച്ച് കിടക്കുന്നത് പ്രദേശവാസികളായിരുന്നു ആദ്യം കണ്ടത്. പ്രവീൺ മിത്തലിന് മാത്രം ആ കൂട്ടത്തിൽ ജീവനുണ്ടായിരുന്നു. എന്നാൽ ആശുപത്രിയിലേക്ക് പോകും വഴി അദ്ദേഹവും മരിക്കുകയായിരുന്നു. സ്ഥലത്ത് ഫൊറൻസിക് സംഘമെത്തി പരിശോധന നടത്തിയിട്ടുണ്ട്. തെളിവുകൾ എല്ലാം ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്തുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഹിമാദ്രി കൗശിക് വ്യക്തമാക്കി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി പഞ്ച്കുലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Content Highlights:Report: 7 members of a family died in Haryana, debt of Rs 20 crores