കേരള വിസി മോഹനന്‍ കുന്നുമ്മല്‍ വീണ്ടും ആര്‍എസ്എസ് പരിപാടിയില്‍

അമ്മ ആരാണ് എന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിര്‍ക്കുന്നതെന്ന വിവാദ പരാമർശവും മോഹനൻ കുന്നുമ്മൽ നടത്തി

കേരള വിസി മോഹനന്‍ കുന്നുമ്മല്‍ വീണ്ടും ആര്‍എസ്എസ് പരിപാടിയില്‍
dot image

തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ വീണ്ടും ആര്‍എസ്എസ് പരിപാടിയില്‍. 'സങ്കല്‍പ്പ് 2026 യുവ സംഗമം' എന്ന പരിപാടിയിലാണ് മോഹനന്‍ കുന്നുമ്മല്‍ പങ്കെടുത്തത്. ആര്‍എസ്എസ് തിരുവനന്തപുകം ഗ്രാമ ജില്ല സംഘടിപ്പിക്കുന്ന പരിപാടിയാണിത്. പരിപാടിയില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കിയത് മോഹനന്‍ കുന്നുമ്മല്‍ ആണ്. മഹനീയ സദസ്സില്‍ വരാന്‍ കഴിഞ്ഞത് ഭാഗ്യമെന്നായിരുന്നു മോഹനന്‍ കുന്നുമ്മലിന്റെ പ്രതികരണം.

ലോകത്തില്‍ ഏറ്റവും അധികം ചെറുപ്പക്കാരുള്ള രാജ്യം ഇന്ത്യയാണ്. ദേശീയ വിദ്യാഭ്യാസ നയം മൂന്ന് വയസ് മുതല്‍ പഠിക്കണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. തലച്ചോര്‍ ഏറ്റവും അധികം വികസിക്കുന്ന പ്രായം അതാണെന്നും മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു. സ്‌കൂളുകളില്‍ കളിക്കളങ്ങള്‍ ഇല്ല. മൈതാനങ്ങള്‍ മാളുകളായി മാറി. രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ചെറുപ്പക്കാരെ മയക്കുമരുന്നിന് അടിമയാക്കുന്നു എന്നതാണ്. നല്ലവരായ ചെറുപ്പക്കാരെ മനഃപൂര്‍വ്വം മയക്കുമരുന്നിന് അടിമയാക്കുകയാണെന്നും മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു.

നല്ലവരെ ചതിക്കുഴിയില്‍ ഇടാന്‍ രാജ്യത്തിന്റെ ശത്രുക്കള്‍ ശ്രമിക്കുകയാണെന്നും മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു. കശ്മീരില്‍ കയറാന്‍ ശ്രമിച്ച അയല്‍വാസികളെ പപ്പടമാക്കി. ഒരു കാരണവശാലും ഇവിടെ കയറാന്‍ പറ്റില്ലെന്ന് അവര്‍ക്ക് അറിയാം. അതിനാണ് അവര്‍ ചെറുപ്പക്കാരെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നത്. നിങ്ങളില്‍ കുഞ്ഞുങ്ങളെ ഏല്‍പ്പിച്ചിരിക്കുന്നത് ഭാരതമാതാവാണ്. വികസിത ഭാരതത്തിന് വേണ്ടി കുഞ്ഞുങ്ങളെ നിങ്ങളുടെ വീട്ടില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. ഭാരതം അമ്മ ആയതിനാലാണ് വന്ദേമാതരം പാടുന്നത്. അമ്മ ആരാണ് എന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിര്‍ക്കുന്നതെന്ന വിവാദ പരാമർശവും മോഹനൻ കുന്നുമ്മൽ നടത്തി. അവരും മാറും. ഈ നാട് മാറുകയാണ്. കഴിഞ്ഞ നല്ല കാലത്തേക്ക് നമ്മള്‍ തിരിച്ച് പോകുകയാണെന്നും മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു. 'വന്ദേമാതരം' എന്ന് പറഞ്ഞാണ് മോഹനന്‍ കുന്നുമ്മല്‍ പ്രസംഗം അവസാനിപ്പിച്ചത്.

മുന്‍പും സംഘപരിപാടികള്‍ മോഹനന്‍ കുന്നുമ്മല്‍ പങ്കെടുത്തിരുന്നു. ഇത് വിവാദമാകുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍, ജൂലൈ മാസങ്ങളില്‍ സംഘപരിവാര്‍ പരിപാടികളില്‍ മോഹനന്‍ കുന്നുമ്മല്‍ പങ്കെടുത്തിരുന്നു. ജൂണ്‍ പതിമൂന്നിന് 'സംഘപരിവാറിന്റെ നൂറ് വര്‍ഷങ്ങള്‍' എന്ന പേരില്‍ നടന്ന പരിപാടിയിലായിരുന്നു മോഹനന്‍ കുന്നുമ്മല്‍ പങ്കെടുത്തത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ആ പരിപാടിയില്‍ പങ്കെടുത്തിരുന്നു. തിരുവനന്തപുരം ഉദയാ കണ്‍വെന്‍ഷനിലായിരുന്നു ആ പരിപാടി നടന്നത്. പരിപാടിയിൽ മാധ്യമങ്ങള്‍ക്ക് പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ജൂലൈ 27ന് കൊച്ചിയില്‍ സംഘപരിവാര്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മോഹനന്‍ കുന്നുമ്മല്‍ പങ്കെടുത്തത്. അന്ന് മോഹനന്‍ കുന്നുമ്മലിന് ഒപ്പം നാല് വൈസ് ചാന്‍സര്‍മാരും പങ്കെടുത്തിരുന്നു. അന്നത്തെ പരിപാടിയിലും മോഹന്‍ ഭാഗവത് പങ്കെടുത്തിരുന്നു.

Content Highlights- Kerala Vice Chancellor Mohanan Kunnummal has again attended an RSS programme. His participation in the event has drawn attention amid discussions surrounding his previous appearances at RSS-related programmes.

dot image
To advertise here,contact us
dot image