

പത്തനംതിട്ട: മഴക്കെടുതിയെ നേരിടുന്നതില്‍ സർക്കാർ തലത്തിൽ ഏകോപനമില്ലായ്മയുണ്ടായെന്ന വിമര്‍ശനവുമായി സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം. സര്‍ക്കാര്‍ സ്‌പോണ്‍സേഡ് വെള്ളപ്പൊക്കമാണ് റാന്നിയില്‍ ഉണ്ടായത്. വ്യാപാരികള്‍ക്ക് സംഭവിച്ച നഷ്ടത്തിന് സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് നഷ്ടപരിഹാരം നല്‍കണമെന്ന് രാജു എബ്രഹാം ചൂണ്ടിക്കാട്ടി. ഏതെങ്കിലും മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കില്‍ വ്യാപാരികൾക്ക് സാധനങ്ങള്‍ മാറ്റാന്‍ കഴിയുമായിരുന്നു. ഇതൊന്നും നല്‍കാതെ അണക്കെട്ട് തുറന്നതാണ് ഇത്തരം ഒരു അവസ്ഥയ്ക്ക് കാരണമെന്നാണ് അദ്ദേഹം പറഞ്ഞത്.
2018 ലെ പ്രളയത്തിന് ശേഷം എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രളയം ബാധിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിരുന്നു. വെള്ളം കേറിയ വീടുകള്‍ക്കെല്ലാം 10,000 രൂപ നഷ്ടപരിഹാരം നല്‍കി. നാശനഷ്ടം ഉണ്ടായ വീടുകള്‍ക്ക് മൂന്ന് ലക്ഷം രൂപ വരെ അറ്റകുറ്റപണികള്‍ക്കായി നല്‍കി. കടകള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റിയില്‍ 10 ലക്ഷം രൂപ വായ്പ അനുവദിച്ചു. ഇതില്‍ 2ലക്ഷം രൂപയോളം സബ്‌സിഡിയും നല്‍കി. എന്നാല്‍ ഇത്തരം പ്രഖ്യാപനങ്ങളൊന്നും നിലവില്‍ യുഡിഎഫ് സര്‍ക്കാരില്‍ നിന്നുണ്ടാകുന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. ക്യാമ്പുകളില്‍ പോകാത്ത വീട്ടുകാര്‍ക്ക് ഭക്ഷണം ഒരുക്കാനുള്ള സംവിധാനം പോലും നിലവില്‍ ഒരുക്കിയിട്ടില്ലെന്നും രാജു എബ്രഹാമിന്റെ വിമര്‍ശനമുണ്ടായി.
ഇന്നലെ നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിച്ചത്. പുലര്‍ച്ചെ നാല് മണി മുതല്‍ ഡിവൈഎഫ്ഐ, സിപിഐഎം പ്രവര്‍ത്തകര്‍ എല്ലാ ഭാഗത്തും രക്ഷാ പ്രവര്‍ത്തനം നടത്തിയാണ് ബാധിക്കപ്പെട്ടവരെ മരണത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. ഭക്ഷണ സാധനങ്ങള്‍ ഇല്ലാത്തമേഖലകളില്‍ ഡിവൈഎഫ്‌ഐ പരിമിതികളില്‍ നിന്ന് ഭക്ഷണ വിതരണം നടത്തുന്നുണ്ട്. ഇന്നലെ ടൗണില്‍ മാത്രം ആയിരത്തോളം പേര്‍ക്കാണ് ഡിവൈഎഫ്‌ഐ ഭക്ഷണം വിതരണം ചെയ്തത്. അല്ലാതെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപനം ഉണ്ടായില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. പേരിന് വേണ്ടി ജില്ലയുടെ ചുമതലയുള്ള മന്ത്രി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിളിച്ചുകൂട്ടി ഒരു യോഗം നടത്തി പോയതല്ലാതെ യാതൊരു പ്രവര്‍ത്തനവും നടന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവൃത്തി ഡിവൈഎഫ്‌ഐ ഏറ്റെടുത്തിരിക്കുകയാണ്.
Content Highlights: CPIM district secretary Raju Abraham criticised the government's handling of the flood situation in Ranni, alleging poor coordination and inadequate warning before opening the dam. He demanded compensation for traders who suffered losses and urged the government to announce relief measures similar to those provided after the 2018 Kerala floods.