പിഎസ്‌സി പരീക്ഷാതട്ടിപ്പ്: രണ്ട് പേര്‍ കുറ്റക്കാര്‍, കൊല്ലം സ്വദേശിനിക്ക് മൂന്ന് വര്‍ഷം തടവ്

പരീക്ഷയുടെ ഉത്തരം പറഞ്ഞുകൊടുക്കാമെന്ന് ഷമീമയെയും ഭര്‍ത്താവിനെയും ഒന്നാം പ്രതി പ്രകാശ് ലാൽ വിശ്വസിപ്പിച്ചു

പിഎസ്‌സി പരീക്ഷാതട്ടിപ്പ്: രണ്ട് പേര്‍ കുറ്റക്കാര്‍, കൊല്ലം സ്വദേശിനിക്ക് മൂന്ന് വര്‍ഷം തടവ്
dot image

കൊല്ലം: കോട്ടയത്തെ പിഎസ്‌സി യുപി സ്‌കൂള്‍ അധ്യാപക പരീക്ഷയില്‍ വ്യാജ ഹാള്‍ടിക്കറ്റ് ഉണ്ടാക്കി ആള്‍മാറാട്ടം നടത്തിയ കേസില്‍ രണ്ട് പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി. കൊല്ലം മയ്യനാട് കാരിക്കുഴി ചിറ്റുവിലാകം സുനില്‍ ദാസ്, എട്ടാം പ്രതി മയ്യനാട് താഴത്തുചേരിയില്‍ കൂട്ടിക്കട ദാറുസലാം വീട്ടില്‍ ഷമീമ എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.

ഷമീമയ്ക്ക് കൊല്ലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് ജഡ്ജി ലക്ഷ്മി ശ്രീനിവാസ് മൂന്നു വര്‍ഷം തടവും അയ്യായിരം രൂപ പിഴ ശിക്ഷയും വിധിച്ചു. രണ്ടാം പ്രതി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ഇയാള്‍ നേരിട്ട് ഹാജരായ ശേഷമാകും ശിക്ഷ വിധിക്കുക. 2010 മെയ്യിലാണ് കേസിന് ആസ്പദമായ സംഭവം. പരീക്ഷയുടെ ഉത്തരം പറഞ്ഞുകൊടുക്കാമെന്ന് ഷമീമയെയും ഭര്‍ത്താവിനെയും ഒന്നാം പ്രതി പ്രകാശ് ലാൽ വിശ്വസിപ്പിച്ചു. രണ്ടാംപ്രതി സുനില്‍ ദാസ് വ്യാജ മേല്‍വിലാസത്തില്‍ ഹാള്‍ടിക്കറ്റ് സംഘടിപ്പിച്ച് ആള്‍മാറാട്ടം നടത്തി ചാത്തന്നൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പരീക്ഷാഹാളില്‍ കയറിപ്പറ്റി. പിന്നാലെ ഇന്‍വിജിലേറ്റര്‍ നല്‍കിയ ചോദ്യപേപ്പര്‍ ജനല്‍വഴി പുറത്തിട്ടു. കൂട്ടുപ്രതികളിലൊരാള്‍ ഇതെടുത്ത് ഒന്നാം പ്രതിക്ക് നല്‍കി. തുടര്‍ന്ന് പ്രതികള്‍ ഉത്തരങ്ങള്‍ കണ്ടെത്തി കോട്ടയം കാണക്കാരിയിലെ സ്‌കൂളില്‍ പരീക്ഷ എഴുതിക്കൊണ്ടിരുന്ന ഷമീമയ്ക്ക് ഫോണിലൂടെ പറഞ്ഞുകൊടുത്തു. ഇയര്‍ഫോണ്‍ ധരിച്ച് വസ്ത്രം കൊണ്ട് മറച്ചാണ് ഷമീമ പരീക്ഷാഹാളിലെത്തിയത്.

ഒന്നാംപ്രതി മയ്യനാട് ആക്കോലില്‍ പ്രകാശ്ലാല്‍, മൂന്നാംപ്രതി ഇരവിപുരം വാളത്തുംഗല്‍ സ്വദേശി രജീഷ് എന്നിവര്‍ വിചാരണകാലയളയില്‍ ആത്മഹത്യ ചെയ്തിരുന്നു. നാലാംപ്രതി ഇരവിപുരം ആക്കോലില്‍ വയലില്‍ പുത്തന്‍വീട്ടില്‍ അജിത്, അഞ്ചാംപ്രതി ഇരവിപുരം വാളത്തുംഗല്‍ മമതയില്‍ അനീഷ് ഗോപിനാഥ്, ഷമീമയുടെ ഭര്‍ത്താവും ഏഴാംപ്രതിയുമായ മയ്യനാട് താഴത്തുചേരിയില്‍ കൂട്ടിക്കട കെ എന്‍ ആര്‍ നഗര്‍ 115 ദാറുസലാംവീട്ടില്‍ ഷാജി എന്നിവരെ കോടതി കുറ്റവിമുക്തരാക്കി.

Content Highlights: A court has convicted two people in a Kerala PSC examination malpractice case. A woman from Kollam was sentenced to three years of imprisonment as part of the verdict

dot image
To advertise here,contact us
dot image