കുറ്റിപ്പുറം അപകടം: അമിത വേഗതയില്‍ നിയന്ത്രണം നഷ്ടപ്പെട്ടു; യാത്രക്കാരെ പുറത്തെത്തിച്ചത് ബസ് വെട്ടിപ്പൊളിച്ച്‌

എല്ലാവരെയും കൃത്യസമയത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞെന്നും പൊലീസ് വ്യക്തമാക്കി

കുറ്റിപ്പുറം അപകടം: അമിത വേഗതയില്‍ നിയന്ത്രണം നഷ്ടപ്പെട്ടു; യാത്രക്കാരെ പുറത്തെത്തിച്ചത് ബസ് വെട്ടിപ്പൊളിച്ച്‌
dot image

മലപ്പുറം: കുറ്റിപ്പുറത്ത് ദേശീയപാതയില്‍ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പന്തീരാക്കാവ് സ്വദേശിയാണ് മരിച്ചത്. അപകടത്തിന്റെ വ്യാപ്തി വലുതാണെന്നാണ് സംഭവസ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. ബസിലുണ്ടായ 26 പേര്‍ക്കും പരിക്കേറ്റു. ബസിന്റെ അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അപകടമുണ്ടായ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുവെന്നും നാട്ടുക്കാരുടെ പെട്ടെന്നുള്ള ഇടപെടല്‍ കാരണം പരിക്കേറ്റവരെ കൃത്യസമയത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞെന്നും പൊലീസ് അറിയിച്ചു.

അമിതവേഗത്തില്‍ വന്ന ബസ് ഡിവൈഡറില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നുവെന്ന് തിരൂര്‍ ഡിവൈഎസ്പി സിദ്ദിഖ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. വാഹനം ഇറക്കത്തിലേക്കാണ് വരുന്നത്, മാത്രമല്ല വളവുള്ള റോഡാണ് അതിനാല്‍ അമിത വേഗതയില്‍ വന്നാല്‍ അപകടം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംഭവ സമയത്ത് മഴ പെയ്തതും അപകടത്തിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദേശീയപാതയിലൂടെ വന്ന ബസ് പോക്കറ്റ് റോഡിലേക്ക് കയറാന്‍ ശ്രമിക്കവെയായിരുന്നു അപകടമെന്ന് നാട്ടുകാർ പറയുന്നു. ഇത് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. റോഡിന്റെ അശാസ്ത്രീയ നിര്‍മാണമാണ് അപകടത്തിന് കാരണമെന്നാണ് വി എസ് ജോയ് എംഎല്‍എ പ്രതികരിച്ചത്. നിരന്തരം അപകടം നടക്കുന്ന മേഖലയാണിതെന്നും അദ്ദേഹം പറഞ്ഞു. വിഷയം നാഷണല്‍ ഹൈവേ അതോറിറ്റിയെ അറിയിക്കുമെന്നും സംഭവത്തില്‍ ഉടന്‍ തന്നെ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ബസ് അമിത വേഗത്തിലായിരിക്കും വന്നതെന്നും എംഎല്‍എ പറഞ്ഞു. സംഭവത്തില്‍ പരിക്കേറ്റവരുടെ ചികിത്സ ഉറപ്പാക്കിയെന്നും എല്ലാവരെയും വിവധ ആശുപത്രിയിലേക്ക് മാറ്റിയെന്നും എംഎല്‍എ വിഎസ് ജോയി വ്യക്തമാക്കി. ദേശീയ പാത മൂന്ന് വരിയില്‍ നിന്ന് രണ്ട് വരിയിലേക്ക് മാറുന്നത് ചൂണ്ടിക്കാട്ടിയ എംഎല്‍എ റോഡിന്റെ അശാസ്ത്രീയത തള്ളികളയാന്‍ ആവില്ലെന്നും പറഞ്ഞു.

ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപത്തുവെച്ചായിരുന്നു സംഭവം.

കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് 'ഡിഫെൻഡർ' ആണ് അപകടത്തില്‍പ്പെട്ടത്. ബസിന്‍റെ പിൻഭാഗം പൊളിച്ചാണ് ആളുകളെ പുറത്തെത്തിച്ചത്.

Content Highlights: Preliminary investigations indicate that overspeeding, combined with the road's sharp curve and downhill gradient, may have led to the bus accident. Authorities are continuing their inquiry to determine the exact cause and establish accountability.

dot image
To advertise here,contact us
dot image