CPIM സംസ്ഥാന നേതൃത്വത്തെ വിമർശിക്കുന്ന കേന്ദ്ര കമ്മിറ്റി അവലോകന റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു

വിശാല സംസ്ഥാന സമിതി സെപ്തംബര്‍ 13, 14, 15 തീയതികളില്‍ കോഴിക്കോട് ചേരാനും തീരുമാനമായി

CPIM സംസ്ഥാന നേതൃത്വത്തെ വിമർശിക്കുന്ന കേന്ദ്ര കമ്മിറ്റി അവലോകന റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു
dot image

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന സമിതി അംഗീകരിച്ചു. സംസ്ഥാന നേതൃത്വത്തിന് എതിരെ വിമര്‍ശനം അടങ്ങുന്ന റിപ്പോര്‍ട്ടാണ് ഇന്ന് അവസാനിച്ച സംസ്ഥാന കമ്മിറ്റി യോഗം അംഗീകരിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വി വിശദമായി വിലയിരുത്തി സിപിഐഎം കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ അവലോകന റിപ്പോര്‍ട്ടാണ് ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ചത്. കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഉന്നത നേതൃത്വം ഏറ്റെടുക്കണമെന്ന നിര്‍ദേശം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. പ്രാദേശിക നേതൃത്വങ്ങളുടെ മേല്‍ തോല്‍വിയുടെ ഉത്തരവാദിത്തം കെട്ടിയേല്‍പ്പിച്ച് ഒഴിഞ്ഞുമാറാന്‍ ആകില്ലെന്ന മുന്നറിയിപ്പ് റിപ്പോര്‍ട്ടിലുണ്ട്.

വിശാല സംസ്ഥാന സമിതി സെപ്തംബര്‍ 13, 14, 15 തീയതികളില്‍ കോഴിക്കോട് ചേരാനും തീരുമാനമായിട്ടുണ്ട്. സംസ്ഥാന സമിതി അംഗങ്ങളെയും ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളുമാണ് വിശാല സംസ്ഥാന സമിതി യോഗത്തിൽ പങ്കെടുക്കുക. സിപിഐഎം സംസ്ഥാന സമിതിയില്‍ കേന്ദ്ര കമ്മിറ്റി അംഗീകരിച്ച റിപ്പോര്‍ട്ടിന്റെ അവതരണവും ചര്‍ച്ചയുമായിരുന്നു പ്രധാന അജണ്ട. കേന്ദ്ര കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയാണ് അവതരിപ്പിച്ചത്. ഈ റിപ്പോര്‍ട്ടിന്‍ മേലുള്ള ചര്‍ച്ച വൈകുന്നേരത്തോടെയാണ് പൂര്‍ത്തിയായത്. കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സംസ്ഥാന നേതാക്കളില്‍ നിന്നുണ്ടായത്. കാര്യമായ എതിര്‍പ്പുകളോ വിമര്‍ശനങ്ങളോ ഉയര്‍ന്നില്ല. നേരത്തെ സംസ്ഥാന സമിതിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം, ശബരിമല അയ്യപ്പ സംഗമം, സ്വര്‍ണക്കൊള്ള കേസ് പ്രതികളുമായി ബന്ധപ്പെട്ടും സ്വീകരിച്ച സമീപനത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട്. വിശാല സംസ്ഥാന സമിതി ചേരുകയാണ് ഇനി സിപിഐഎമ്മിന് മുന്നിലുള്ള പ്രധാന അജണ്ട. സെപ്തംബറില്‍ നടക്കുന്ന വിശാല സംസ്ഥാന സമിതിയില്‍ ഏരിയ സെക്രട്ടറിമാരെ പങ്കെടുപ്പിക്കണമെന്ന ആവശ്യം സംസ്ഥാന സമിതിയും അംഗീകരിച്ചില്ല.

കേരളത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തിലെ വീഴ്ചകളുടെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വവും ഏറ്റെടുക്കണമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിൽ ഉണ്ടായ വീഴ്ചകൾ കണ്ണൂർ ജില്ലാ കമ്മിറ്റി അവലോകന റിപ്പോർട്ടിൽ സ്വയം വിമർശനാത്മകമായി അംഗീകരിച്ചിട്ടുണ്ട്. 'ജില്ലാ കമ്മിറ്റി ശുപാർശ ചെയ്ത സ്ഥാനാർഥിപ്പട്ടികയ്ക്ക് അംഗീകാരം നൽകുന്ന ഘട്ടത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിനും സംസ്ഥാന കമ്മിറ്റിക്കും വീഴ്ച സംഭവിച്ചു എന്നാണ് അവലോകന റിപ്പോർട്ടിലെ പരാമർശം. ഈ തീരുമാനങ്ങളിൽ പങ്കാളികളായ സംസ്ഥാന കമ്മിറ്റിയുടെ ഉന്നത നേതൃത്വം അവയുടെ പ്രതികൂല പ്രത്യാഘാതങ്ങൾ കൃത്യമായി വിലയിരുത്തുന്നതിലും സമയബന്ധിതമായി ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും പരാജയപ്പെട്ടു. അതിനാൽ, ചില മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർ‌ണ്ണയത്തിലും സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ, യുവാക്കൾ എന്നിവർക്കുള്ള മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിലും ഉണ്ടായ വീഴ്ചകൾക്ക് ജില്ലാ കമ്മിറ്റികളെ മാത്രം ഉത്തരവാദികളാക്കാനാവില്ലെന്നും ഈ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വവും ഏറ്റെടുക്കേണ്ടതാ'ണെന്നുമാണ് അവലോകന റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

വെള്ളാപ്പള്ളി നടേശൻ നടത്തിയ മുസ്ലിം വിരുദ്ധ പരാമർശങ്ങളെ അപലപിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന പുറത്തിറക്കിയെങ്കിലും അത് വേണ്ടത്ര ശക്തമായ പ്രതികരണമല്ലായിരുന്നുവെന്ന് അവലോകന റിപ്പോർട്ട് സ്വയം വിമർശനാത്മകമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ വിഷയത്തിൽ പാർട്ടിയിലെ ചില നേതാക്കൾ നടത്തിയ പ്രസ്താവനകളും ന്യൂനപക്ഷ വിഭാഗങ്ങളിൽ കൂടുതൽ അകൽച്ചയ്ക്ക് കാരണമായി. വർഗീയതയ്ക്കെതിരായ പോരാട്ടത്തിൽ പാർട്ടി വിട്ടുവീഴ്ച ചെയ്യുകയാണെന്ന തെറ്റായ ധാരണ പ്രചരിപ്പിക്കാൻ ഈ വീഴ്ചകളെല്ലാം എതിരാളികൾക്ക് അവസരമൊരുക്കിയെന്നും അവലോകന റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിരുന്നു.

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തെ കൈകാര്യം ചെയ്ത രീതിയും ഇത്തരമൊരു പ്രതീതി രൂപപ്പെടാൻ കാരണമായതായി റിപ്പോർട്ട് വിലയിരുത്തുന്നുണ്ട്. 'തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് സിപിഐ പിഎം ശ്രീ വിഷയത്തിൽ വിവാദം ഉയർത്തിയത്. ഇതിലൂടെ ബിജെപിയുമായി ഒരു അന്തർധാരാ ധാരണയുണ്ടെന്ന യുഡിഎഫിന്റെ പ്രചാരണത്തിന് ശക്തി ലഭിച്ചു. ഈ വിഷയത്തിൽ വേണ്ടത്ര ചർച്ചകൾ നടത്തി തീരുമാനമെടുക്കുന്നതിൽ ഉണ്ടായ വീഴ്ചയും ഇത്തരം പ്രശ്നം രൂപപ്പെടാൻ ഇടയാക്കി.ഇത്തരം വിഷയങ്ങളിൽ എൽഡിഎഫിലെ എല്ലാ ഘടകകക്ഷികളെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുന്നത് അത്യന്താപേക്ഷിതമാണെന്നും' റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ശബരിമല സ്വർ‌ണ്ണക്കടത്ത് കേസിൽ സ്വീകരിച്ച നടപടി സംബന്ധിച്ചും അവലോകന റിപ്പോർട്ടിൽ വിലയിരുത്തലുണ്ട്. 'സ്വർണക്കടത്ത് കേസിൽ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ എ പത്മകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അദ്ദേഹം ജയിലിലായിരുന്നതിനാൽ വിശദീകരണം തേടി നടപടിയെടുക്കുന്നതിൽ ചില പ്രായോഗിക പരിമിതികൾ ഉണ്ടായിരുന്നെങ്കിലും, അടിയന്തര സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് നടപടിയെടുക്കാതിരുന്നത് നമ്മുടെ ഭാഗത്തുണ്ടായ വീഴ്ചയാണ് എന്നാണ് അവലോകന റിപ്പോർട്ടിൽ പറയുന്നത്. പത്മകുമാറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തിനെതിരെ അച്ചടക്കനടപടി പരിഗണിക്കണമെന്ന് പാർട്ടിയുടെ അഖിലേന്ത്യാ നേതൃത്വം കേരള സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ അന്നത്തെ സാഹചര്യത്തിൽ യാതൊരു നടപടിയും സ്വീകരിച്ചില്ല. സമയോചിതമായി അച്ചടക്കനടപടി സ്വീകരിച്ചിരുന്നുവെങ്കിൽ സംഭവത്തിൽനിന്ന് ഉണ്ടായ രാഷ്ട്രീയ നഷ്ടത്തിന്റെ ഒരു ഭാഗമെങ്കിലും ഒഴിവാക്കാനാകുമായിരുന്നുവെന്നും' അവലോകന റിപ്പോർട്ടിൽ പരാമർശമുണ്ട്. ആ​ഗോള അയ്യപ്പ സംഗമത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ച സംഭവം ഒഴിവാക്കാമായിരുന്നുവെന്നും അവലോകന റിപ്പോർട്ട് വിലയിരുത്തിയിരുന്നു.

Content Highlights: The CPIM Kerala State Committee has approved the Central Committee's review report, which contains criticism of the party's state leadership and evaluates its organizational and political functioning.

dot image
To advertise here,contact us
dot image