

മുംബൈ: ഡൽഹിയിൽ വിദ്യാർത്ഥി സമരം ശക്തമാകവെ വിഷയത്തിൽ പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൽ ടെണ്ടുൽക്കർ. തങ്ങളുടെ കഠിനാധ്വാനത്തിന് അർഹമായ അംഗീകാരം ലഭിച്ചില്ലെന്ന് കരുതി വിദ്യാർത്ഥികൾ നിരാശരാകുമ്പോൾ, അവരുടെ വികാരങ്ങൾ സ്വാഭാവികമാണ്. ഇനിയും ഇത്തരമൊരു നിരാശ അവർക്ക് അനുഭവിക്കേണ്ടി വരാതിരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാൻ നമ്മളെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം എന്നാണ് സച്ചിൻ ടെണ്ടുൽക്കർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയത്.
സ്വപ്നങ്ങളും ഊർജവും നിറഞ്ഞതാണ് യുവ ഇന്ത്യ. അതാണ് നമ്മുടെ രാജ്യത്തിന്റെ വിജയത്തിന് കരുത്താകുന്നത്. മാതാപിതാക്കൾ, അധ്യാപകർ, സുഹൃത്തുക്കൾ, ബന്ധുക്കൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഭരണകൂടം തുടങ്ങി സമൂഹത്തിലെ ഓരോരുത്തർക്കും യുവതലമുറയെ പ്രോത്സാഹിപ്പിക്കുകയും അവരുടെ ആത്മവിശ്വാസം നിലനിർത്തുകയും ചെയ്യാനുള്ള വലിയ ഉത്തരവാദിത്വമുണ്ട് എന്നും സച്ചിൻ ടെണ്ടുൽക്കർ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ ഡൽഹിയിൽ വിദ്യാർത്ഥി സമരത്തെ പിന്തുണച്ച് പ്രതിപക്ഷത്തിൻ്റെ മിന്നൽ പ്രതിഷേധം നടന്നു. എംപിമാരുടെ പ്രതിഷേധ മാർച്ച് ഗാന്ധി സ്മൃതിയിലെത്തുകയായിരുന്നു. ഇൻഡ്യാ സഖ്യത്തിലെ എല്ലാ എംപിമാരും പ്രതിഷേധത്തിനായി എത്തിയിരുന്നു. രാഹുൽ ഗാന്ധി അടക്കമുള്ള എംപിമാർ ഗാന്ധി സ്മൃതിയിൽ പ്രവേശിച്ചിരുന്നു. ഗാന്ധി സ്മൃതിയിലേയ്ക്ക് എത്തിയ വാഹനത്തിൽ നിന്നും പ്ലക്കാർഡുമായി ഇറങ്ങിയ എംപിമാരുടെ മുൻനിരയിൽ പ്രിയങ്ക ഗാന്ധി, മിർസ ഭാരതി, സുപ്രിയ സുലെ, കുമാരി ഷെൽജ, രേണുക ചൗധരി തുടങ്ങിയ വനിത എം പിമാരാണ് അണിനിരന്നത്. രാഹുൽ ഗാന്ധിയുടെ വസതിയിൽ ചേർന്ന യോഗത്തിന് ശേഷമായിരുന്നു പ്രതിപക്ഷത്തിന്റെ മിന്നൽ പ്രതിഷേധമുണ്ടായത്. എംപിമാർ ഒറ്റക്കെട്ടായാണ് പ്രതിഷേധിച്ചത്. ഗാന്ധി സ്മൃതിയിൽ ദേശീയഗാനം ചെല്ലിയാണ് പ്രതിഷേധം അവസാനിച്ചത്.
Content Highlights: Sachin Tendulkar has responded to the ongoing student protest, saying that India's youth are full of dreams and energy. He urged that their aspirations and concerns be heard with empathy and respect.