

കൊല്ലം: കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. 20 ദിവസം നിരാഹാരം കിടന്നിട്ട് മരിക്കുന്നെങ്കില്‍ മരിക്കട്ടെ എന്നതാണ് സര്‍ക്കാര്‍ നിലപാട്. നിരാഹാരം കിടന്ന ആളുകളെ വിളിച്ചിരുത്തി സംസാരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു കെ സി വേണുഗോപാലിന്റെ പ്രതികരണം.
കഴിഞ്ഞ കുറച്ചുനാളുകളായി കോണ്‍ഗ്രസ് ഉന്നിയിക്കുന്ന പ്രശ്‌നങ്ങള്‍ തന്നെയാണ് സിജെപിയും ഉന്നയിക്കുന്നത്. ഇന്ത്യയിലെ വിദ്യാര്‍ത്ഥികളില്‍ ആശങ്കയുടെ മുൾ മുനയിലാണ്. ഓരോ തവണയും ചോദ്യ പേപ്പര്‍ ചോര്‍ച്ചയുണ്ടാകുമ്പോഴും കേന്ദ്രമന്ത്രി കൂളായിട്ട് ഇരിക്കുകയാണ്. ഈ സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധ സര്‍ക്കാരാണ്. വിദ്യാര്‍ത്ഥി, തൊഴിലാളി വിരുദ്ധ സര്‍ക്കാരാണ്. അതിന്റെ ലക്ഷണങ്ങളാണ് ഇവിടെ കാണുന്നത്. ഇതിനെതിരെ ശക്തമായ പോരാട്ടം നടത്തും. മോദി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികള്‍ തുറന്നുകാട്ടുക തന്നെ ചെയ്യുമെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ സിജെപിയുടെ പാര്‍ലമെന്റ് മാര്‍ച്ചിന് മുന്നോടിയായി ഡല്‍ഹി പൊലീസ് സുരക്ഷാ നടപടികള്‍ ശക്തമാക്കി. ന്യൂഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പാര്‍ലമെന്റിന് അധിക സുരക്ഷ ഏര്‍പ്പെടുത്തിയെന്നാണ് വിവരം. പ്രധാന റോഡുകളിലെല്ലാം ബാരിക്കേഡുകള്‍ നിരത്തിയിരിക്കുകയാണ്. മന്ത്രിമാരുടെ വസതികള്‍ക്കും അധിക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമര കേന്ദ്രമായ ജന്തര്‍ മന്തറിന് ചുറ്റും ജലപീരങ്കികള്‍ വിന്യസിച്ചിരിക്കുകയാണ്. മൊബൈല്‍ ജാമ്മറുകളും വിന്യസിച്ചിട്ടുണ്ട്. 12 കമ്പനി അധിക അര്‍ത്ഥ സൈനികരെയാണ് സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാലിലധികം പേര്‍ കൂട്ടം കൂടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധ മാര്‍ച്ചുകള്‍ക്കും വിലക്കുണ്ട്. പാര്‍ലമെന്റ് മാര്‍ച്ചിന് ഇതുവരെയും പൊലീസ് അനുമതി നല്‍കിയിട്ടില്ല. അതേസമയം ആശുപത്രിയില്‍ ചികിത്സയിലുള്ള സോനം വാങ്ചുക്ക് അവിടെയും നിരാഹാര സമരം നടത്തുകയാണ്. ഭക്ഷണവും മരുന്നും സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. സോനം വാങ്ചുക്കിനെ കാണാന്‍ ആശുപത്രിയില്‍ എത്തിയ സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി, രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ് എന്നിവരെ ആശുപത്രിയില്‍ തടഞ്ഞിരുന്നു. സുരക്ഷാ-ആശുപത്രി നടപടിക്രമങ്ങള്‍ കാരണം സന്ദര്‍ശനാനുമതി നിഷേധിച്ചു എന്നായിരുന്നു പൊലീസ് വിശദീകരണം. തുടര്‍ന്ന് വാങ്ചുക്കിന് ഐക്യദാര്‍ഢ്യം അറിയിച്ച് സിപിഐഎം കത്ത് കൈമാറിയിരുന്നു.
നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂണ്‍ 20-ാം തീയതിയായിരുന്നു സിജെപി ജന്തര്‍ മന്തറില്‍ സമരം ആരംഭിച്ചത്. ഇതിന് പിന്നാലെ ജൂണ്‍ 27നായിരുന്നു സോനം വാങ്ചുക്ക് സമരപ്പന്തലില്‍ എത്തി നിരാഹാര സമരം ആരംഭിച്ചത്. ഒരുഘട്ടത്തില്‍ സോനം വാങ്ചുറ്റിന്റെ ശരീരഭാരം 9.5 കിലോ വരെ കുറഞ്ഞിരുന്നു. രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞ നിലയിലായിരുന്നു. ആരോഗ്യനില മോശമായപ്പോഴും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു സോനം. സോനത്തിന് പിന്നാലെ അഭിജീത് ദീപ്കെയും എസ്എഫ്ഐ അഖിലേന്ത്യ അധ്യക്ഷൻ ആദർശ് എം സജിയും നിരാഹാര സമരം പ്രഖ്യാപിച്ചിരുന്നു.
Content Highlights- Congress leader K C Venugopal extended support to Sonam Wangchuk's hunger strike and criticised the Central Government.