'മുഖ്യമന്ത്രിക്കെതിരെ നടക്കുന്നത് ആസൂത്രിത നീക്കം'; അലോഷ്യസിനെതിരെ വിമർശനവുമായി കെഎസ്‌യു ജില്ലാ പ്രസിഡന്റ്

സിപിഐഎം, ബിജെപി മുന്‍ നേതാക്കളെ സ്ഥാനാര്‍ത്ഥികളാക്കിയപ്പോള്‍ ഇല്ലാത്ത പ്രശ്‌നമാണ് ഇപ്പോള്‍ ചിലര്‍ക്കുള്ളതെന്ന് കൃഷ്ണലാല്‍ വിമർശിച്ചു

'മുഖ്യമന്ത്രിക്കെതിരെ നടക്കുന്നത് ആസൂത്രിത നീക്കം'; അലോഷ്യസിനെതിരെ വിമർശനവുമായി കെഎസ്‌യു ജില്ലാ പ്രസിഡന്റ്
dot image

കൊച്ചി: മുഖ്യമന്ത്രി-കെഎസ്‌യു തര്‍ക്കത്തില്‍ കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനെതിരെ കെഎസ്‌യു എറണാകുളം ജില്ലാ പ്രസിഡന്റ് കെ എം കൃഷ്ണലാല്‍. മുഖ്യമന്ത്രിക്കെതിരെ ആസൂത്രിത നീക്കമെന്ന കെ എം കൃഷ്ണലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. സിപിഐഎം, ബിജെപി മുന്‍ നേതാക്കളെ സ്ഥാനാര്‍ത്ഥികളാക്കിയപ്പോള്‍ ഇല്ലാത്ത പ്രശ്‌നമാണ് ഇപ്പോള്‍ ചിലര്‍ക്കുള്ളതെന്ന് കൃഷ്ണലാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. മുന്‍കാല രാഷ്ട്രീയം ഉപേക്ഷിച്ചവരെയാണ് പ്ലീഡര്‍മാരാക്കിയത്. പാര്‍ട്ടികകത്ത് പരാതികള്‍ ഉന്നയിക്കാന്‍ അവസരമുണ്ട്. പരാതികള്‍ ആദ്യം മാധ്യമങ്ങളിലെത്തുന്നത് ആരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണെന്നും കൃഷ്ണലാല്‍ ചോദിച്ചു.

പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എടുത്ത നിലപാടില്‍ എന്താണ് തെറ്റ് എന്ന് ചോദിച്ചുകൊണ്ടാണ് കൃഷ്ണലാലിന്റെ കുറിപ്പ് തുടങ്ങുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന്റെയും ബിജെപിയുടെയും ഉന്നത സ്ഥാനങ്ങള്‍ അലങ്കരിച്ച വ്യക്തികള്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സീറ്റുകളില്‍ മത്സരിച്ചപ്പോള്‍ ആര്‍ക്കും ഇല്ലാത്ത ബുദ്ധിമുട്ട് ആണല്ലോ ഇപ്പോള്‍ ചിലര്‍ക്കെന്നും ജില്ലാ പ്രസിഡന്റ് ചോദിക്കുന്നു. അന്നൊന്നും കെഎസ്‌യുക്കാരന്റെയും യൂത്ത് കോണ്‍ഗ്രസുകാരന്റെയും അവസരം നഷ്ടപ്പെട്ടിട്ടില്ലേ?.ഇന്ന് കെഎസ്യുക്കാരുടെയും യൂത്ത് കോണ്‍ഗ്രസുകാരുടെയും അവസരങ്ങള്‍ നഷ്ടപ്പെട്ടു എന്ന് പറഞ്ഞ് വാചാലമാകുന്നവര്‍ അന്ന് എന്തേ മിണ്ടാതിരുന്നതെന്നും കൃഷ്ണലാല്‍ ചോദിച്ചു.

പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട മുന്‍കാലങ്ങളില്‍ കലാലയ രാഷ്ട്രീയത്തില്‍ എസ്എഫ്‌ഐ ആയിരുന്നു അല്ലെങ്കില്‍ എബിവിപി ആയിരുന്നു എന്നു പറയുന്നതില്‍ എന്താണ് പ്രസക്തി?. അവര്‍ മുന്‍കാല രാഷ്ട്രീയം ഉപേക്ഷിച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആശയം പിന്തുടരുന്നവരാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസില്‍ അംഗത്വം ഉള്ളവരെ, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കേസുകള്‍ വാദിക്കുന്നവരെ പ്ലീഡര്‍മാരായി നിയമിക്കുന്നതില്‍ എന്താണ് തെറ്റെന്നും കൃഷ്ണലാല്‍ ചോദിച്ചു.

അവരുടെ മുന്‍കാല രാഷ്ട്രീയം പറഞ്ഞ് അവരെ ക്രൂശിക്കുന്ന പാരമ്പര്യമല്ല, മുന്‍കാല രാഷ്ട്രീയം ഉപേക്ഷിച്ച് കോണ്‍ഗ്രസിന്റെ പാതയിലുള്ളവരെ സംരക്ഷിക്കുന്ന പാരമ്പര്യവും ചരിത്രവുമാണ് ഇക്കാലമത്രയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനുള്ളത്. പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ ഇടതുപക്ഷ അനുഭാവികള്‍ ലിസ്റ്റില്‍ ഇടംപിടിച്ചു എന്ന് വാര്‍ത്ത വന്നപ്പോള്‍ അത് പരിശോധിക്കാന്‍ തയ്യാറാവുകയും അത് പരിശോധിച്ച് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ആ നിയമനം റദ്ദാക്കിയ നേതാവുമാണ് വി ഡി സതീശന്‍. കെഎസ്യു നേതാക്കന്മാര്‍ക്ക് പാര്‍ട്ടിക്കകത്ത് പരാതികള്‍ ഉന്നയിക്കാനുള്ള എല്ലാ അവസരങ്ങളും നിലനില്‍ക്കെ നവമാധ്യമങ്ങളില്‍ എന്തിന് വിഴുപ്പലക്കുന്നുവെന്നും കൃഷ്ണലാല്‍ ചോദിച്ചു. കെഎസ്യുവിന്റെ ഗ്രൂപ്പ് മാനേജര്‍മാരായ ചില നേതാക്കന്മാരോട് ഏതെങ്കിലും നേതാവിന്റെ പ്രീതി പിടിച്ചുപറ്റാന്‍ ഫേസ്ബുക്ക് താളുകളില്‍ നാലെഴുത്ത് എഴുതിയാല്‍ താഴെ വീഴുന്നതല്ല കേരള മുഖ്യമന്ത്രിയും സര്‍ക്കാരും എന്നോര്‍ത്താല്‍ നല്ലതെന്ന് പറഞ്ഞുകൊണ്ടാണ് കൃഷ്ണലാല്‍ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

Content Highlights- The KSU district president said that the criticism directed at the Chief Minister is part of a planned political move. The remarks came in response to statements involving Aloshious

dot image
To advertise here,contact us
dot image