

തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപിയുടെ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ ആർ സുഗതന് ഇടക്കാല ജാമ്യം. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനായി ജൂലൈ 13 ന് വൈകിട്ട് അഞ്ച് മണി മുതൽ ജൂലൈ 14 രാത്രി 9 മണി വരെയാണ് നെടുമങ്ങാട് കോടതി ആർ സുഗതന് ഇടക്കാല ജാമ്യം അനുവദിച്ചത്. നെടുമങ്ങാട് സെക്കൻ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകൾക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. കാപ്പാ കേസിൽ ഹൈക്കോടതിയിൽ നിന്ന് കൂടി ജാമ്യം ലഭിച്ചാലെ സുഗതന് ജയിലിൽ നിന്ന് പുറത്തിറങ്ങാനും സത്യപ്രതിജ്ഞയിൽ പങ്കെടുക്കാനും സാധിക്കുകയുള്ളു.
ജൂലൈ 26ന് മുമ്പ് കാപ്പ കേസില്‍ ജാമ്യമില്ലെങ്കില്‍ സുഗതന്‍ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്ന് അയോഗ്യനാകും. അതിനുമുന്‍പ് ജാമ്യം നേടാനുള്ള ശ്രമത്തിലാണ് ബിജെപി. നേരത്തെ ബിജെപി കൗണ്‍സിലര്‍ സുഗതനെതിരായ കാപ്പ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ആഭ്യന്തര വകുപ്പാണ് കാപ്പ ചുമത്തിയ നടപടി അംഗീകരിച്ചത്.ആഭ്യന്തര വകുപ്പിലെ സമിതി ജില്ലാ കളക്ടറുടെ നടപടിക്ക് അംഗീകാരം നൽകുകയായിരുന്നു. ഇളവിനായി കാപ്പ ഉപദേശക സമിതിയെ സമീപിക്കാമെങ്കിലും സമിതി രൂപീകരിക്കാന്‍ വൈകുന്നതും സുഗതന് തടസ്സമായിരുന്നു.
ബിജെപി കൗണ്‍സിലര്‍ സുഗതനെ രണ്ട് തവണ ജില്ലാ ഭരണകൂടം കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. 2022, 2025 വര്‍ഷങ്ങളിലാണ് ഇയാളെ കാപ്പ ചുമത്തി നാടുകടത്തിയത്. 2022, 2025 വര്‍ഷങ്ങളില്‍ ഇയാള്‍ക്കെതിരെ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. നാടുകടത്തപ്പെട്ട് തിരികെയെത്തിയ ശേഷവും ഇയാള്‍ വധശ്രമക്കേസില്‍ പ്രതിയായി. വധശ്രമക്കേസില്‍ കഴിഞ്ഞ ഒന്നര മാസമായി ഇയാള്‍ ഒളിവിലായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. രണ്ട് സ്‌റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ നിലവില്‍ പതിനൊന്ന് കേസുകളുണ്ട്. ഇതില്‍ നാലെണ്ണം വധശ്രമക്കേസാണ്. ഇതിന് പുറമേ ലഹളയുണ്ടാക്കല്‍, ദേഹോപദ്രവമുണ്ടാക്കല്‍, ഭീഷണിപ്പെടുത്തല്‍ കുറ്റങ്ങളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. എല്ലാ കേസുകളിലും സുഗതനാണ് ഒന്നാം പ്രതി. ഒന്നൊഴികെയുള്ള എല്ലാ കേസുകളിലും പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
നേരത്തെ ജില്ലാ കളക്ടറാണ് സുഗതനെതിരെ കാപ്പ ചുമത്തി കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. സുഗതന്‍ സമൂഹത്തിന് ഭീഷണിയാണ് എന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നത്. സുഗതനെതിരെ എട്ട് വര്‍ഷത്തിനിടെ 7 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. കൗണ്‍സിലറായ ശേഷവും വധശ്രമം ഉള്‍പ്പെടെ കേസുകളില്‍ പ്രതിയാണ്. 2012 മുതല്‍ ഗുരുതര കേസുകളില്‍ പ്രതിയാണ് സുഗതന്‍. 2014 മുതല്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട സുഗതനെതിരെ 2023ല്‍ നിയന്ത്രണ ഉത്തരവ് അടക്കമുളളവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. താക്കീതിന് ശേഷവും കുറ്റകൃത്യം തുടര്‍ന്നതായും കാപ്പ ഉത്തരവില്‍ പറയുന്നു.
BJP councillor R Sugathan, who was lodged in jail under the KAAPA Act, has been granted interim bail by the court. The relief comes amid ongoing legal proceedings in the preventive detention case.