വയനാട് തുരങ്കപാത നിര്‍മ്മാണം നടന്നത് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പല നിര്‍ദേശങ്ങളും പാലിക്കാതെ

ദുരന്ത നിവാരണ അതോറിറ്റിയുടെ നേരിട്ടുള്ള നിരീക്ഷണത്തില്‍ വീഴ്ച്ചയുണ്ടാവുകയും ചെയ്തു

വയനാട് തുരങ്കപാത നിര്‍മ്മാണം നടന്നത് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പല നിര്‍ദേശങ്ങളും പാലിക്കാതെ
dot image

കള്ളാടി: വയനാട് തുരങ്കപാത നിര്‍മ്മാണം നടന്നത് വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ പല നിര്‍ദേശങ്ങളും പാലിക്കാതെ. മണ്ണിടിച്ചില്‍ സൂചനയുണ്ടായിട്ടും കമ്പനി അത് ഗൗരമായി എടുത്തില്ല. രാവിലെ എട്ടരയോടെ ആദ്യം മണ്ണിടിച്ചില്‍ ഉണ്ടായെങ്കിലും നടപടി ഒന്നും സ്വീകരിച്ചില്ല. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ മാപ്പിങ് സൂക്ഷ്മമായി നടത്തിയിട്ടുമില്ല. നിലവില്‍ തയ്യാറാക്കിയ മാപ്പിങ് അപകടമേഖല സാധാരണക്കാർക്ക് തിരിച്ചറിയാൻ പാകത്തിനുള്ളതുമല്ല. ദുരന്ത നിവാരണ അതോറിറ്റിയുടെ നേരിട്ടുള്ള നിരീക്ഷണത്തില്‍ വീഴ്ച്ചയുണ്ടാവുകയും ചെയ്തു.

അപകടത്തിന്റെ കാരണം സംബന്ധിച്ച കരാര്‍ കമ്പനിയും സര്‍ക്കാരും ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നതിനിടെയാണ് തുരങ്കപാത നിര്‍മ്മാണം നടന്നത് വനംപരിസ്ഥിതി മന്ത്രിലായത്തിന്റെ പല നിര്‍ദേശങ്ങളും പാലിക്കാതെയാണെന്നുള്ള വിവരം പുറത്തുവരുന്നത്. മുന്‍പ് പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം പാരിസ്ഥിതിക അനുമതി നല്‍കിയപ്പോള്‍ അതില്‍ ചില വ്യവസ്ഥകള്‍ ഉണ്ടായിരുന്നു. എന്തൊക്കെ കാര്യങ്ങള്‍ കൃത്യമായി പാലിക്കണം എന്നായിരുന്നു അതില്‍ പറഞ്ഞിരുന്നത്. പാരിസ്ഥിതിക ദുര്‍ബല പ്രദേശമാണ് സ്ഥലമെന്നും ഇവിടെ എപ്പോള്‍ വേണമെങ്കിലും മണ്ണിടിച്ചില്‍ ഉണ്ടാകാമെന്നും കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം സൂചിപ്പിച്ചിരുന്നു. പ്രദേശത്ത് എപ്പോഴും നീരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കണം. മണ്ണിടിച്ചിലിന്റെ ചെറിയ മുന്നറിയിപ്പ് ലഭിച്ചാല്‍പ്പോലും ആവശ്യമായ സുരക്ഷാ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണം. എന്നാല്‍ അത്തരത്തില്‍ യാതൊരു സുരക്ഷാ നടപടികളും സ്വീകരിച്ചില്ലെന്നാണ് വ്യക്തമാകുന്നത്.

ഇന്നലെ രാവിലെ 11.30 നാണ് ദുരന്തമുണ്ടാകുന്നത്. എന്നാൽ 8.30ന് തന്നെ മണ്ണ് ഇടിഞ്ഞ് തുടങ്ങിയിരുന്നു. ആ സമയത്ത് യാതൊരു നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതോടെ ഭരണ സംവിധാനങ്ങള്‍ക്ക് വീഴ്ച സംഭവിച്ചോ എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. മാപ്പിങ് സംബന്ധിച്ചും കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം കര്‍ശന നിര്‍ദേശമായിരുന്നു നല്‍കിയിരുന്നത്. നിര്‍മ്മാണത്തിനിടെ ഉണ്ടാകുന്ന വൈബ്രേഷനും മറ്റും എത്രത്തോളം ആഘാതം സൃഷ്ടിക്കും എന്നത് സംബന്ധിച്ച് ഓരോ നിമിഷവും പരിശോധന നടത്തണമെന്നായിരുന്നു നിര്‍ദേശം. വൈബ്രേഷന്‍ സംബന്ധിച്ച് ജില്ലാ ഭരണകൂടത്തെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയേയും അറിയിക്കണമെന്നും കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിശോധിച്ച് ദുരന്ത നിവാരണ അതോറിറ്റി കൃത്യമായ മാര്‍ഗനിര്‍ദേങ്ങള്‍ പുറപ്പെടുവിക്കണമെന്നും നിർദേശമുണ്ടായിരുന്നു. വൈബ്രേഷന്‍ മനസിലാക്കുന്നതിനായി സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും അത് പ്രവര്‍ത്തനക്ഷമമാണോ എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്.

അതേസമയം, വനമേഖലയില്‍ നിന്നാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്നാണ് കരാര്‍ കമ്പനിയായ ദിലീപ് ബില്‍ഡ്‌കോണ്‍ കമ്പനി മാനേജര്‍ സെബാസ്റ്റ്യന്‍ പറഞ്ഞത്. മണ്ണ് കൂട്ടിവെച്ചിരുന്നില്ല. ബൗണ്ടറിക്ക് പിന്നില്‍ വനമേഖലയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. അവിടേക്ക് കമ്പനിക്ക് പ്രവേശനം ഇല്ല. കൃത്യമായ രീതിയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും നിര്‍മ്മാണ കമ്പനി വ്യക്തമാക്കിയിരുന്നു. അതേസമയം പദ്ധതി ആരംഭിക്കുന്നതിന് മുന്‍പ് കൃത്യമായ ജിയോളജിക്കല്‍, ഹൈഡ്രോളജിക്കല്‍ പഠനം നടന്നിട്ടില്ലെന്നാണ് ഭൗമശാസ്ത്രജ്ഞനായ സി പി രാജേന്ദ്രന്‍ സൂചിപ്പിക്കുന്നത്. അപകട സാധ്യതയേറെയുള്ള പ്രദേശമാണിതെന്നും അവിടെ ഗൗരവകരമായ പഠനം നടത്തേണ്ടതുണ്ടെന്നും എന്നാല്‍ അത് നടന്നിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

മണ്ണിടിച്ചില്‍ ഉണ്ടായതിന് പിന്നാലെ ഇത് മനുഷ്യ നിര്‍മ്മിത ദുരന്തമാണെന്നായിരുന്നു ജില്ലയുടെ ചുമതലകൂടിയുള്ള കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് പറഞ്ഞത്. പദ്ധതിക്കായി എടുത്ത മണ്ണ് നീക്കം ചെയ്യാത്തതാണ് അപകട കാരണമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പൊതുമരാമത്ത് മന്ത്രി പി കെ ബഷീറും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. മണ്ണ് മാറ്റണം എന്ന് രണ്ട് തവണ നിര്‍ദേശിച്ചിരുന്നുവെന്നും എന്നാല്‍ അത് നടപ്പിലായില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. മണ്ണ് നീക്കം ചെയ്യണമെന്ന് നിര്‍ദേശം നല്‍കിയിരുന്നുവെന്നായിരുന്നു പിഡബ്ല്യുഡിയുടെ മിനിറ്റ്‌സിലും പറഞ്ഞിരുന്നത്. മുഖ്യമന്ത്രിയും മണ്ണ് നീക്കാത്ത സാഹചര്യം അപകട കാരണമായി ചൂണ്ടിക്കാട്ടിയികുന്നു.

Content Highlights- The Wayanad tunnel construction project was reportedly carried out without complying with several guidelines issued by the Ministry of Forest and Environment

dot image
To advertise here,contact us
dot image